അമേഠിയ്ക്ക് പിന്നാലെ റായ്ബറേലിയും കോൺഗ്രസിന് നഷ്ടമായേക്കും? ഉരുക്ക് കോട്ടയിൽ വിള്ളൽ വീഴ്ത്തി ഇവർ
ദില്ലി: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്ന് ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് പോരിനിറങ്ങിയത്. ഏറ്റവും കൂടുതൽ എംപിമാരെ പാർലമെന്റിലേക്ക് അയക്കുന്ന ഉത്തർപ്രദേശിൽ കോൺഗ്രസിന് പ്രതീക്ഷകൾ ഏറെയായിരുന്നു. 2014ൽ രണ്ട് സീറ്റുകൾ മാത്രം നേടിയ ഉത്തർപ്രദേശിൽ വൻ മുന്നേറ്റം നടത്താൻ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് സാധിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. എന്നാൽ നിരാശയായിരുന്നു ഫലം.
ഉദ്ധവിന് മോദിയുടെ അഭിനന്ദനം: മോദിയ്ക്കം സോണിയയ്ക്കും മൻമോഹനും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം!!
കോൺഗ്രസിന്റെ ഉരുക്ക്കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന അമേഠിയിൽ കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിക്ക് അടിപതറി. 2014ൽ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ട സ്മൃതി ഇറാനി 2019ൽ 50,000ൽ പരം വോട്ടുകൾക്ക് അമേഠി പിടിച്ചെടുത്തു. ഉത്തർപ്രദേശിൽ കോൺഗ്രസ് നേടിയത് ഒരേയൊരു സീറ്റാണ്. സോണിയാ ഗാന്ധി മത്സരിച്ച റായ് ബറേലി. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ അവശേഷിക്കുന്ന കോട്ടയായ റായ് ബറേലിയും പാർട്ടിയെ കൈവിടുകയാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിശദാംശങ്ങൾ ഇങ്ങനെ.
ഭിന്നത തിരിച്ചടിക്കുമോ?
ഉറച്ച കോട്ടയായിരുന്ന അമേഠി കൈവിട്ടതിന്റെ ആശങ്ക കോൺഗ്രസ് കേന്ദ്രങ്ങളെ വിട്ടൊഴിഞ്ഞിട്ടില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ പാർട്ടിയെ സജ്ജമാക്കുകയാണ് പ്രിയങ്കാ ഗാന്ധി. പുന: സംഘടന നടത്തിയും കൂടുതൽ യുവാക്കളെ നേതൃതലത്തിലേക്ക് എത്തിച്ചും കരുതലോടെ മുന്നോട്ട് പോവുകയാണ് പ്രിയങ്കാ ഗാന്ധി. എന്നാൽ ഒരു വിഭാഗം നേതാക്കൾ പ്രിയങ്കയ്ക്കെതിരെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. പാർട്ടി നിലപാടുമായി യോജിച്ച് പോകുന്നവർ മാത്രം ഒപ്പം നിന്നാൽ മതിയെന്നാണ് പ്രിയങ്കയുടെ നിലപാട്.
10 പേർ പുറത്ത്
നേതൃത്വത്തിന്റെ തീരുമാനങ്ങളെ പരസ്യമായി ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്ത 19 മുതിർന്ന നേതാക്കളെ കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് കോൺഗ്രസ് നേതൃത്വം പുറത്താക്കിയിരുന്നു. മുൻ മന്ത്രിമാരും എംപിമാരും ഉൾപ്പെടെയുള്ളവരാണ് പുറത്തായത്. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച പാർട്ടി എംഎൽഎയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് പിസിസി നേതൃത്വം സ്പീക്കർക്ക് കത്തയച്ചിരിക്കുന്നത്.
അമേഠി എംഎൽഎ
റായ്ബറേലി നിയമസഭാ മണ്ഡലത്തിലെ പാർട്ടി എംഎൽഎ അതിഥി സിംഗിനെ അയോഗ്യയാക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഗാന്ധി ജയന്തി ദിനത്തിൽ വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്കരിച്ചാനുള്ള പാർട്ടി നിർദ്ദേശം ലംഘിച്ച് അതിഥി സിംഗ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും ഇതിന് മറുപടി നൽകാൻ അതിഥി സിംഗ് തയ്യാറായില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അതിഥിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെടുന്നത്. പ്രിയങ്കാ ഗാന്ധി നയിച്ച പദയാത്രയിൽ നിന്നും വിട്ടുനിന്നതും അതൃപ്തിടക്കിടയാക്കിയിട്ടുണ്ട്.
ബിജെപിയിലേക്കോ?
കോൺഗ്രസുമായി ഇടഞ്ഞ് നിന്നതോടെ അതിഥി സിംഗ് ബിജെപിയിലേക്ക് പോവുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതും കശ്മീർ വിഷയത്തിൽ അടക്കം അതിഥി നടത്തിയ കേന്ദ്ര സർക്കാർ അനുകൂല പ്രസ്താവനകളും ബിജെപി പ്രവേശനത്തിന്റെ സൂചനയാണെന്നാണ് കരുതുന്നത്.
രണ്ട് സീററിൽ കോൺഗ്രസ്
റായ്ബറേലി ലോക്സഭ മണ്ഡലത്തിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ 2 എണ്ണമാണ് കോൺഗ്രസിനുള്ളത്. റായ്ബറേലിക്ക് പുറമെ ഹർചന്ദ്പൂരിലാണ് കോൺഗ്രസിന് എംഎൽഎയുള്ളത്. റായ്ബറേലിയിൽ സോണിയാ ഗാന്ധിയോട് മത്സരിച്ച് പരാജയപ്പെട്ട ദിനേശ് സിംഗിന്റെ സഹോദരനാണ് ഹർചന്ദ്പൂർ എംഎൽഎ. പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ദിനേശ് സിംഗ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ദിനേശ് സിംഗിന്റെ പാത പിന്തുടർന്ന ഹർചന്ദ്പൂർ എംഎൽഎ രാകേഷ് സിംഗും അതിഥി സിംഗും ബിജെപിയിൽ എത്തിയേക്കുമെന്നാണ് സൂചനകൾ
കോൺഗ്രസുമായി അടുത്ത ബന്ധം
ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു അതിഥി സിംഗിന്റെ പിതാവ് അഖിലേഷ് കുമാർ. 5 വട്ടം റായ്ബറേലി എംഎൽഎ ആയിരുന്നു അദ്ദേഹം. ഒരു തവണ സ്വതന്ത്രനായും മറ്റൊരിക്കൽ പീസ് പാർട്ടിയിൽ നിന്നുമാണ് അഖിലേഷ് കുമാർ മത്സരിച്ച് വിജയിച്ചത്. റായ്ബറേലിയിൽ ശക്തനായ നേതാവായിരുന്നു അദ്ദേഹം, അതിഥി സിംഗിന്റെ മുത്തച്ഛൻ ദുന്നി സിംഗ് പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു. കോൺഗ്രസ് എംഎൽഎ എന്നതിലുപരി മണ്ഡലത്തിൽ സ്വാധീനമുള്ള നേതാവാണ് അതിഥി സിംഗും. അതുകൊണ്ട് തന്നെ അതിഥി സിംഗിനെ അയോഗ്യയാക്കാനുള്ള കോൺഗ്രസിന്റെ നീക്കം റായ്ബറേലിയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാകേഷ് സിംഗിനെതിരെ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും അനുകൂലമായി ഹർചന്ദ്പൂർ എംഎൽഎ രാകേഷ് സിംഗ് നടത്തിയ പ്രസ്താവനകളും കോൺഗ്രസ് ക്യാമ്പിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. രാകേഷ് സിംഗിനേയും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം. രാകേഷ് സിംഗും അതിഥി സിംഗും കോൺഗ്രസിനോട് ഇടഞ്ഞ് ബിജെപി പാളയത്തിൽ എത്തിയാൽ 20222ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിലും റായ് ബറേലിയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നേക്കും.
സ്വാധീനം കുറയുന്നു
റായ് ബറേലിയിലെ ജനങ്ങൾക്ക് ഗാന്ധി കുടുംബവുമായി വൈകാരികമായ ബന്ധമാണുള്ളതെന്നും അതുകൊണ്ട് തന്റെ പ്രാദേശിക നേതാക്കളുടെ ചുവടുമാറ്റം തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നുമാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ റായ് ബറേലിയിൽ കോൺഗ്രസിന് സ്വാധീനം നഷ്ടമാകുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രാദേശിക നേതാക്കളാണ് ഇവിടെ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നത്. റായ് ബറേലിയിലെ സാധാരണക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സോണിയാ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.