ദില്ലി തിരഞ്ഞെടുപ്പ്; ബിജെപിയെ കോണ്‍ഗ്രസ് 'ജയിപ്പിച്ച' മണ്ഡലങ്ങള്‍ ഇവയാണ്
ദില്ലി: ഇത്തവണയും ദില്ലിയില്‍ ആം ആദ്മി തരംഗമാണ്. ആകെയുള്ള 70 മണ്ഡലങ്ങളില്‍ 63 ലും ആം ആദ്മി തേരോട്ടമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകളിലായിരുന്നു ആം ആദ്മി വിജയിച്ചിരുന്നത്. അതേസമയം ഈ മിന്നുന്ന വിജയത്തിനിടയിലും ആം ആദ്മിയുടെ ഏഴ് സ്ഥാനാര്‍ത്ഥികള്‍ക്ക് പരാജയം രുചിക്കേണ്ടി വന്നു.
ഈ മണ്ഡലങ്ങളില്‍ എല്ലാം വിജയിച്ചതാകട്ടെ ബിജെപിയും. ഇതില്‍ ചില മണ്ഡലങ്ങളില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിനും ആംആദ്മിക്കും ഇടയില്‍ വിഭജിച്ച് പോയതാണ് ബിജെപിയുടെ വിജയത്തിന് വഴിവെച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വിശദാംശങ്ങളിലേക്ക്
രണ്ടക്കം തികച്ചില്ല
55 സീറ്റുകള്‍ ദില്ലിയില്‍ വിജയിക്കുമെന്നായിരുന്നു ബിജെപിയുടെ വെല്ലുവിളി. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ രണ്ടക്കം തികയ്ക്കാന്‍ പോലും ബിജെപിക്ക് സാധിച്ചില്ല. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നാല് സീറ്റുകളില്‍ ബിജെപിക്ക് അധികമായി നേടാനായി. അതിന് കാരണമായതാകട്ടെ ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിച്ച് പോയതും.
ശക്തമായ സ്വാധീനം
ഈസ്റ്റ് ദില്ലിയിലെ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമായ ലക്ഷ്മി നഗര്‍ ഇത്തവണ ആം ആദ്മിയില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. ഇവിടെ ബിജെപിയുടെ അഭയ് വര്‍മ്മയാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ നിതിന്‍ ത്യാഗി വിജയിച്ച സീറ്റാണ് ലക്ഷ്മി നഗര്‍.
നേരിയ ഭൂരിപക്ഷം
അന്ന് ബിജെപിയുടെ ബിബി ത്യാഗിയെ 5000 വോട്ടുകള്‍ക്കാണ് നിതിന്‍ പരാജയപ്പെടുത്തിയത്. നിതിന്‍ ത്യാഗി 58,383 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥക്ക് ലഭിച്ചതാകട്ടെ 53,383 വോട്ടുകളും. ഇത്തവണ 880 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം.
ഗാന്ധി നഗറിലും
കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള ഈസ്റ്റ് ദില്ലിയില്‍ നിന്നുള്ള മറ്റൊരു മണ്ഡലമായ ഗാന്ധി നഗറിലും ഇത്തവണ ബിജെപി വിജയം ആവര്‍ത്തിച്ചു. ബിജെപിയുടെ അനില്‍ കുമാര്‍ ബാജ്പേയി ആം ആദ്മിയുടെ നവീന്‍ ചൗധരിയെ പരാജയപ്പെടുത്തിയത് അയ്യായിരത്തോളം വോട്ടുകള്‍ക്കാണ്. കോണ്‍ഗ്രസ് മണ്ഡലത്തില്‍ നേടിയത് 21,734 വോട്ടുകളാണ്. രോഹ്താസ് നഗര്‍,രോഹിണി,ഘോണ്ട,കാരാവൽ നഗർ എന്നിവയാണ് ബിജെപി ജയിച്ച മറ്റ് മണ്ഡലങ്ങള്‍.