സ്വാതന്ത്ര്യദിനത്തിൽ പദ്ധതി പ്രഖ്യാപനം; രണ്ടാം നാൾ ജനനം... കരിഷ്മ ഇനി ആയുഷ്മാൻ ഭാരത് ബേബി
കർണാൽ : പേര് കരിഷ്മ. കർണാലിലെ കൽപന ചൗള ഗവൺമെന്റ് ആശുപത്രിയിലായിരുന്നു ജനനം. ജനിച്ചയുടൻ ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുകയാണ് ഈ പെൺകുട്ടി. കരിഷ്മ ഇനി അറിയപ്പെടുന്നത് ആയുഷ്മാൻ ഭാരത് ബേബി എന്നാണ്.
പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് പദ്ധതി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനകമായിരുന്നു കരിഷ്മയുടെ ജനനം. കരിഷ്മയുടെ പിതാവ് അജിത് കുമാറാണ് ആയുഷ്മാൻ പദ്ധതിയുടെ കീഴിലുള്ള പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയുടെ ആദ്യ ഗുണഭോക്താവ്.

2 ദിവസത്തിന് ശേഷം
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിനായിരുന്നു പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതി പ്രഖ്യാപിക്കുന്നത്. 50 കോടിയോളം വരുന്ന ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതിയാണിത്. പദ്ധതി പ്രഖ്യാപനത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് കരിഷ്മയുടെ ജനനം. പദ്ധതിയുടെ ആദ്യ നേട്ടം ലഭിച്ചത് കരിഷ്മയുടെ പിതാവിനും. അങ്ങനെ കരിഷ്മ ആയുഷ്മാൻ ഭാരത് ബേബിയായി.
|
പണം ലഭിച്ചു
15ാം തീയതിയായിരുന്നു അജിത് കുമാറിന്റെ ഭാര്യ മൗസാമിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിനകമാണ് കുഞ്ഞിന് ജന്മം നൽകിയത്. ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. ജൻ ആരോഗ്യ പദ്ധതി പ്രകാരം ആശുപത്രി ഫീസായി 9000 രൂപയാണ് അക്കൗണ്ടിലെത്തിയത്. കുഞ്ഞിന് വാക്സിനേഷനും സൗജന്യമാണ്. പദ്ധതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും മകൾ ആരോഗ്യത്തോടെ ജനിച്ചതിൽ സന്തോഷമുണ്ടെന്നും അജിത് കുമാർ പ്രതികരിച്ചു.

ഹരിയാനയിൽ
ആദ്യ ഘട്ടമെന്ന നിലയിൽ ഹരിയാനയിലെ 26 ആശുപത്രികളിലാണ് പദ്ധതി നടപ്പിലാക്കിയത്. നഗരപ്രദേശങ്ങളിലെ 6,26,761 കുടുംബങ്ങളും ഗ്രാമീണ മേഖലയിൽ നിന്നുള്ള 9,25,014 കുടുംബങ്ങളും ഉൾപ്പെടെ 15.50 ലക്ഷം കുടുംബങ്ങളാണ് ഹരിയാനയിൽ മാത്രം പദ്ധതിയുടെ കീഴിൽ വരുന്നത്. രാജ്യത്തെ ദരിദ്രരായ ജനങ്ങള്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

സെപ്റ്റംബർ 25ന്
സെപ്റ്റംബർ 25ഓടെ രാജ്യവ്യാപകമായി പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശം. ആശുപത്രിയിൽ കിടത്തി ചികിത്സയും മരുന്നുകൾക്കും വരുന്ന ചിലവ് പദ്ധതി പ്രകാരം ലഭിക്കും. സർജറി, യാത്ര തുടങ്ങിയ 1350 ഇനം ചിലവുകളും പദ്ധതി പ്രകാരം ലഭിക്കും. അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സ നടത്താം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്












Click it and Unblock the Notifications