കർഷക സമരത്തിനിടെ 24 മണിക്കൂറിനുളളിൽ 2 കർഷകർ മരണപ്പെട്ടു, തിക്രി അതിർത്തിയിൽ ഇതിനകം 9 മരണം
ദില്ലി: കാര്‍ഷിക നിയമത്തിന് എതിരെയുളള സമരത്തിനിടെ സമരഭൂമിയില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 2 കര്‍ഷകര്‍. തിക്രി-ബഹാദൂര്‍ അതിര്‍ത്തിയില്‍ സമരം ചെയ്ത കര്‍ഷകരാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ഗിലാവാലിയില് നിന്നുളള 75കാരനായ അംമ്രിക് സിംഗ് ആണ് മരണപ്പെട്ട കര്‍ഷകരിലൊരാള്‍. ഹരിയാനയിലെ സെര്ഹാദ ഗ്രാമത്തില്‍ നിന്നുളള 32കാരനായ അമ്രപാലും മരണപ്പെട്ടു.
തിക്രി അതിര്‍ത്തിയില്‍ മാത്രം കര്‍ഷക സമരത്തിനിടെ ഇതിനകം 9 കര്‍ഷകര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടിട്ടുളളത്. അതില്‍ 7 പേരുടേയും മരണകാരണം ഹൃദയാഘാതവും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായിരുന്നു. തിക്രി അതിര്‍ത്തിയിലെ പ്രധാന സമര കേന്ദ്രത്തിന് സമീപത്തുളള പെട്രൊള്‍ പമ്പിനടുത്താണ് അമ്രപാല്‍ തങ്ങിയിരുന്നതെന്ന് ബന്ധു രാമേശ്വര്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അദ്ദേഹം ഹൃദയാഘാതം മൂലം മരണപ്പെട്ടത്. അമ്രപാലിന്റെ മൃതദേഹം കൈതാലിലേക്ക് കൊണ്ട് പോയി.
ശനിയാഴ്ച ഉച്ചയോടെയാണ് 75കാരനായ പഞ്ചാബില്‍ നിന്നുളള കര്‍ഷകനായ അംമ്രിക് സിംഗിന്റെ മരണം സംഭവിച്ചത്. ബഹാദുര്ഗട്ടിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുളള സമരമുഖത്തായിരുന്നു അംമ്രിക് സിംഗ് ഉണ്ടായിരുന്നത്. രാവിലെ അദ്ദേഹം സമരവേദയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
കാര്‍ഷിക നിയമത്തിന് എതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരുമായി ഈ മാസം 29ന് കര്‍ഷക സംഘടനകള്‍ വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്. കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ സാധ്യമല്ലെന്നും ഭേദഗതി വരുത്താം എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറല്ല. ഇതിനകം അഞ്ച് വട്ടം കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.