ദില്ലിയിൽ കോൺഗ്രസ്, ബിഎസ്പി മുൻ എംഎൽഎമാരും അനുയായികളും ബിജെപിയിൽ ചേർന്നു
ദില്ലി: രണ്ട് കോൺഗ്രസ്, ബിഎസ്പി മുൻ എംഎൽഎമാർ കൂടി ദില്ലിയിൽ ബിജെപിയിൽ ചേർന്നു. മുൻ എംഎൽഎയും ബിഎസ്പി ദില്ലി ഘടകം മുൻ പ്രസിഡന്റുമായിരുന്ന സുരേന്ദ്ര കുമാർ സിംഗും കോൺഗ്രസ് എംഎൽഎ ആയിരുന്ന സുരേന്ദ്രപാൽ സിംഗ് ബിട്ടുവുമാണ് ബിജെപിയിൽ ചേർന്നത്. ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരി ഇരുവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
കോൺഗ്രസിൽ കുടുംബാധിപത്യമാണ് നടക്കുന്നത് എന്നാരോപിച്ചാണ് സുരേന്ദ്രപാൽ സിംഗ് പാർട്ടി വിട്ടത്. ആം ആദ്മി അഴിമതിക്കാരുടെ പാർട്ടിയാണെന്നും സുരേന്ദ്രപാൽ ആരോപിക്കുന്നു. തിമാർപൂർ സീറ്റിൽ നിന്നും രണ്ട് തവണ എംഎൽഎ ആയി വിജയിച്ച ആളാണ് സുപേന്ദ്രപാൽ. 2017ൽ കോൺഗ്രസ് വിട്ട് ആം ആദ്മിയിൽ ചേർന്നിരുന്നു.

2008ൽ ഗൊകൽപൂരിൽ നിന്നും മത്സരിച്ച് വിജയിച്ച നേതാവാണ് സുരേന്ദ്ര കുമാർ. ദളിതരെ മായാവതി വോട്ട് ബാങ്കായി മാത്രമാണ് കാണുന്നതെന്നും വികസനത്തിനായി യാതൊന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രകുമാർ ആരോപിച്ചു. ഇരു നേതാക്കളോടും ഒപ്പം നിരവധി അനുയായികളും ബിജെപിയിൽ ചേർന്നിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ ആകൃഷ്ടരായി മറ്റ് പാർട്ടികളിൽ നിന്നും നിരവധിയാളുകൾ ബിജെപിയിലേക്ക് വരുന്നുണ്ടെന്ന് ദില്ലി അധ്യക്ഷൻ മനോജ് തിവാരി വ്യക്തമാക്കി. കൂടുതൽ ആളുകൾ ഇനിയും പാർട്ടിയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ 7 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്.












Click it and Unblock the Notifications