ബിജെപിയില്‍ ലയിക്കാന്‍ പോയ ജെവിഎമ്മിന് തിരിച്ചടി; 2 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
Recommended Video
റാഞ്ചി: സംസ്ഥാനത്ത് ആകെയുള്ള 81 നിയമസഭാ സീറ്റുകളില്‍ 47 ഉം നേടിയായിരുന്നു ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം അധികാരത്തിലെത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ 3 അംഗങ്ങളും ഷിബുസോറന് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചു.
എന്നാല്‍ അധികാരത്തിലേറി രണ്ടുമാസം കഴിയുന്നതിന് മുമ്പായി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചുകൊണ്ട് ബാബുലാല്‍ മറാണ്ടി ഏവരേയും ഞെട്ടിക്കുകയും ചെയ്തു. കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു അദ്ദേഹം സഖ്യ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. എന്നാല്‍ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരേയും തങ്ങളുടേയും പാളയത്തിലെത്തിച്ച് ബാബുലാല്‍ മറാണ്ടിക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍. വിശദാംശങ്ങള്‍ ഇങ്ങനെ..
പ്രദീപ് യാദവ്, ബന്ധു ടിര്‍കി
ജെവിഎമ്മിന്റെ നിയമസഭാംഗങ്ങളായ പ്രദീപ് യാദവ്, ബന്ധു ടിര്‍കി എന്നിവരേയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം തങ്ങളുടെ പാര്‍ട്ടിയില്‍ എത്തിച്ചിരിക്കുന്നത്. ഇവര്‍ രണ്ടു പേരും കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ആര്‍പി സിങിനൊപ്പം പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിക്കുകയും ചെയ്തു.
മന്ത്രിസ്ഥാനം ലഭിച്ചേക്കും
ഇരുവരും കോണ്‍ഗ്രസില്‍ ചേരാനുള്ള സന്നദ്ധത സോണിയ ഗാന്ധിയെ അറിയിക്കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുമെന്ന് പ്രദീപ് യാദവും ബന്ദു ടിര്‍ക്കിയും അറിയിച്ചിട്ടുണ്ട്. ഇരുവര്‍ക്കും ജാര്‍ഖണ്ഡ് സര്‍ക്കാറില്‍ മന്ത്രിസ്ഥാനം നല്‍കിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതുവരെ സംസാരിച്ചിട്ടില്ല
അതേസമയം, മന്ത്രിയാക്കപ്പെടുമോയെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതുപോലുള്ള കാര്യങ്ങളൊന്നും ഇതുവരെ സംസാരിച്ചിട്ടില്ലെന്നാണ് ബന്ദു ടിര്‍ക്കി പറഞ്ഞത്. പ്രദീപ് യാദവ് കോണ്‍ഗ്രസില്‍ എത്തുന്നതില്‍ ഇര്ഫാന് ഉന്നയിച്ച എതിര്‍പ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കാര്യം മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യത്തിന്റെ നിലവിലെ സ്ഥിതി
രാജ്യത്തിന്റെ നിലവിലെ സ്ഥിതി കണക്കിലെടുത്തു കൊണ്ട് കൂടിയാണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്. എന്റെ ഭാവി കൂടി കണക്കിലെടുത്താണ് ഞാന്‍ ഓരോ സ്റ്റെപ്പും മുന്നോട്ട് വെക്കുന്നത്. ആ നീക്കം വിജയകരമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും ബന്ധി ടിര്‍ക്കി കൂട്ടിച്ചേര്‍ത്തു.
ബിജെപിയില്‍ ലയിപ്പിക്കാന്‍
സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചതിന് പിന്നാലെ പ്രദീപ് യാദവിനേയും ബന്ദു ടിര്‍ക്കിയേയും ജെവിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ബാബുലാല്‍ മറാണ്ടി തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടയിലായിരുന്നു പാര്‍ട്ടിയുടെ ആകെയുള്ള മൂന്ന് എംഎല്‍എമാരില്‍ രണ്ടുപേരും കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ഒരുങ്ങിയത്.
മറാണ്ടി പ്രതിപക്ഷ നേതാവാകുമോ?
ബിജെപിയില്‍ ചേരുന്നതോടെ മറാണ്ടിയെ നിയസഭാ കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും നിയമിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ബിജെപിക്ക് മഹാരാഷ്ട്ര നിയമസഭയിൽ 25 അംഗങ്ങളുണ്ടെങ്കിലും നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല.
തിരഞ്ഞെടുപ്പ് വൈകുന്നത്
ജെവിഎമ്മുമായുള്ള ലയന ചർച്ചകൾ പൂരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പ് വൈകുന്നതെന്നാണ് സൂചന. ശനിയാഴ്ച ബാബുലാൽ മറാണ്ടി ജെവിഎം എക്സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിടുകയും പുന: സംഘടന നീട്ടി വയ്ക്കുകയും ചെയ്തിരുന്നു. മുൻ ആർഎസ്എസ് നേതാവ് കൂടിയായ ബാബുലാൽ മറാണ്ടി ജാര്‍ഖണ്ഡിന്റെ പ്രഥമ മുഖ്യമന്ത്രി കുടിയാണ്.
അതൃപ്തി പ്രകടിപ്പിച്ചവര്‍
ബിജെപിയില്‍ ലയിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് പ്രദീപ് യാദവും ബന്ദു ടിര്‍ക്കിയും പാര്‍ട്ടി വിട്ടതെന്നാണ് സൂചന. ഇരുവരും തങ്ങളെ ബന്ധപ്പെടുകയാണെന്നായിരുന്നു ഒരു കോണ്‍ഗ്രസ് നേതാവ് നേരത്തെ അഭിപ്രായപ്പെട്ടത്. രണ്ട് ജെവിഎം നേതാക്കൾക്കും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുഗ്രഹം ലഭിച്ചെന്നാണ് രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായുമുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പാർട്ടി വക്താവ് അലോക് കുമാർ അഭിപ്രായപ്പെട്ടത്.
ആരോപണം
ജാർഖണ്ഡ് ഭരിക്കുന്ന സഖ്യത്തിലുൾപ്പെട്ട കോൺഗ്രസ് ജെവിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ബാബുലാല്‍ മറാണ്ടി പ്രധാനമായും ആരോപിച്ചത്. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു കൊണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറന് അയച്ച കത്തിലാണ് ബാബുലാല്‍ മറാണ്ടി കോണ്‍ഗ്രസിനെ ആരോപണം ഉന്നയിച്ചത്.
പിന്തുണ പിൻവലിക്കുന്നു
യുപിഎയുടെ ഭാഗമായ കോൺഗ്രസ് ഞങ്ങളുടെ എംഎൽഎമാരെ തകർക്കാൻ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ പാർട്ടി പിന്തുണ നൽകിയ വിഷയം പുനപരിശോധിച്ചെന്നും നിങ്ങളുടെ നേതൃത്തിലുള്ള യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചെന്നും മറാണ്ടി ഹേമന്ത് സോറന് അയച്ച കത്തിൽ ആരോപിച്ചു. എന്നാൽ ബിജെപിയിൽ ലയിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ ജെവിഎം നിരസിച്ചിരുന്നു.
അംഗബലം
ജെവിഎം പിന്തുണ പിന്‍വലിച്ചെങ്കിലും രണ്ട് അംഗങ്ങളെ കോണ്‍ഗ്രസ് അടര്‍ത്തിയെടുത്തതോടെ ഹേമന്ത് സോറന് സര്‍ക്കാറിന് ഇപ്പോഴും സഭയില്‍ 49 അംഗങ്ങളുടെ പിന്തുണയുണ്ട്. രണ്ട് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസിന് പിന്തുണ നല്കുന്ന പക്ഷം 81 അംഗ സഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് 16 ല്‍ നിന്ന് 18 ആയി ഉയരും. ജെഎംഎം 30 സീറ്റുകളും ബിജെപി 25 സീറ്റുകളും നേടിയിരുന്നു.
ഷഹീന് ബാഗ് ഇല്ലാത്ത ദില്ലിക്കായി താമരക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ; മറുപടിയുമായി കെജ്രിവാള്
ബൈക്കിലെത്തി മാല മോഷണം; സിനിമ സഹസംവിധായകന് ഉള്‍പ്പടെ രണ്ടു പേര് പോലീസ് പിടിയില്‍