ജെവിഎമ്മിനെ ബിജെപിയിൽ ലയിപ്പിക്കാനുളള നീക്കത്തിന് തിരിച്ചടി, എംഎൽഎമാർ കോൺഗ്രസിലേക്ക്!
ദില്ലി: ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയെ ബിജെപിയില്‍ ലയിപ്പിക്കാനുളള ബാബുലാല്‍ മറാണ്ടിയുടെ നീക്കത്തിന് വന്‍ തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഎംഎം സഖ്യം വന്‍ കുതിച്ച് ചാട്ടം നടത്തിയതോടെ ജാര്‍ഖണ്ഡില്‍ ബിജെപിയും ജെവിഎമ്മും അടക്കമുളള പാര്‍ട്ടികള്‍ പിടിച്ച് നില്‍ക്കാന്‍ പുതുവഴികള്‍ തേടുകയാണ്.
എന്നാല്‍ ബിജെപിയില്‍ ലയിക്കുന്നതിനോട് പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നതാണ് ബാബുലാല്‍ മറാണ്ടിക്ക് തിരിച്ചടിയായിരിക്കുന്നത്. ജെവിഎം എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് കളം മാറിയേക്കും എന്നുളള സൂചനകളും പുറത്ത് വരുന്നുണ്ട്.
തിരഞ്ഞെടുപ്പിൽ തിരിച്ചടി
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി കൂടിയായ ബാബുലാല്‍ മറാണ്ടി 2006ലാണ് ബിജെപി വിട്ട് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കിയത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെവിഎമ്മിന് വെറും മൂന്ന് സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ഭരണകക്ഷിയായ ബിജെപിക്ക് സംസ്ഥാനത്ത് ആകെയുളള 81 സീറ്റുകളില്‍ 25 സീറ്റ് മാത്രമേ ലഭിച്ചുളളൂ.
മുഖ്യമന്ത്രി വരെ തോറ്റു
ഗോത്ര വിഭാഗത്തിന് വലിയ ഭൂരിപക്ഷമുളള ജാര്‍ഖണ്ഡ് ബിജെപിയെ തളളിക്കളഞ്ഞ് ഹേമന്ദ് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയെ ആണ് സ്വീകരിച്ചത്. മുഖ്യമന്ത്രി രഘുബര്‍ ദാസ് അടക്കം ദയനീയമായി പരാജയപ്പെട്ടത് സംസ്ഥാനത്ത് ബിജെപിയെ ഞെട്ടിച്ചു. പാര്‍ട്ടിയെ തിരിച്ച് വരവിന് സഹായിക്കുന്ന ഒരു നേതാവിനെ തേടുകയാണ് ജാര്‍ഖണ്ഡില്‍ ബിജെപി.
തിരിച്ച് വരാൻ മറാണ്ടി
ഈ സാഹചര്യത്തില്‍ കൂടിയാണ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയിലെ കരുത്തനായ നേതാവായിരുന്ന മറാണ്ടിയുടെ തിരിച്ച് വരവ് പ്രസക്തമാകുന്നത്. എന്നാല്‍ ബിജെപിയില്‍ ലയിക്കുന്നതിനോട് ജെവിഎമ്മിലെ രണ്ട് എംഎല്‍എമാര്‍ക്ക് യോജിപ്പില്ല. പ്രദീപ് യാദവ്, ബാന്ദു താക്കറെ എന്നിവരാണ് ബിജെപിയില്‍ പാര്‍ട്ടി ലയിക്കുന്നതിനെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുന്നത്.
കോൺഗ്രസിലേക്ക് എംഎൽഎമാർ
കോണ്‍ഗ്രസില്‍ ചേരാനാണ് ഈ എംഎല്‍എമാരുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രദീപ് യാദവും ബാന്ദു താക്കറെയും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്‍പിഎന്‍ സിംഗിനൊപ്പമായിരുന്നു എംഎല്‍എമാരെത്തിയത്.
നേതാക്കളുമായി കൂടിക്കാഴ്ച
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുളള താല്‍പര്യം രണ്ട് എംഎല്‍എമാരും നേതാക്കളെ അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിനൊപ്പം ചേരാന്‍ ബാബുലാല്‍ മറാണ്ടിയെ എംഎല്‍എമാര്‍ സമ്മർദ്ദം ചെലുത്തിയിരുന്നു. പിന്നാലെ ഹേമന്ദ് സോറൻ സർക്കാരിന് ബാബുലാൽ മറാണ്ടി ഉപാധികളില്ലാത്ത പിന്തുണയും പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് ബിജെപിയിൽ ലയിക്കാനുളള നീക്കം നടക്കുന്നത്.
പ്രതിപക്ഷ നേതാവാകും
പ്രദീപ് യാദവും ബാന്ദു താക്കറെയും കൂടാതെ ജെവിഎമ്മിനുളള മൂന്നാമത്തെ എംഎല്‍എ മറാണ്ടി തന്നെയാണ്. ജെവിഎം ബിജെപിയില്‍ ജയിക്കുകയാണെങ്കില്‍ മറാണ്ടി നിയമസഭാ കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും നിയോഗിക്കപ്പെടും. ജെവിഎം വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി മാത്രമല്ല ജെഎംഎം നേതൃത്വവുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നാണ് സൂചന.
മന്ത്രിസ്ഥാനം നൽകിയേക്കും
ജെവിഎം എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗബലം 16ല്‍ നിന്ന് 18 ആയി ഉയരും. വെള്ളിയാഴ്ച ജാര്‍ഖണ്ഡ് മന്ത്രിസഭാ വികസനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ മന്ത്രിസഭാ വികസനം നീട്ടി വെച്ചേക്കും. ജെവിഎം വിട്ടെത്തുന്ന എംഎല്‍എമാര്‍ക്ക് സോറന്‍ മന്ത്രിസ്ഥാനം നല്‍കിയേക്കും.