തടങ്കൽ 110ാം ദിവസത്തിലേക്ക്: കശ്മീരിൽ രണ്ട് നേതാക്കളെ മോചിപ്പിച്ചു, 2 പേർ എംഎൽഎ ഹോസ്റ്റലിലേക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്ന് വീട്ടുതടങ്കലിലാക്കിയ രണ്ട് രാഷ്ട്രീയ നേതാക്കളെ കൂടി മോചിപ്പിക്കുമെന്ന പ്രഖ്യാപനവുമായി സർക്കാർ. ഇത് കൂടാതെ രണ്ട് നേതാക്കളെ വീടുകളിൽ നിന്ന് എംഎൽഎ ഹോസ്റ്റലിലേക്ക് മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. പിഡിപി നേതാക്കളായ ദിലാവർ മിർ, ഗുലാം ഹസൻ മിർ എന്നിവരാണ് 110 ദിവസത്തെ വീട്ടുതടങ്കലിന് ശേഷം മോചിപ്പിക്കപ്പെട്ടത്.
ശശികലയ്ക്ക് ഇരുട്ടടി: പാർട്ടി ബൈലോ പൊളിച്ചെഴുതി അണ്ണാ ഡിഎംകെ, പാർട്ടി സ്ഥാനങ്ങൾക്ക് നിയന്ത്രണം
പുതിയ കേന്ദ്രഭരണ പ്രദേശ ഭരണകൂടമാണ് ഇവരെ മോചിപ്പിച്ചിട്ടുള്ളതെന്ന് അധികൃതൃ വ്യക്തമാക്കി. ഇരുവരും ബാരാമുള്ളയിൽ നിന്നുള്ള മുൻ എംഎൽഎമാരാണ്. ആഗസ്റ്റ് അഞ്ച് മുതൽ ഇവരെ സ്വന്തം വസതിയിലാണ് കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതോടെയാണ് കശ്മീരിൽ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുന്നത്.
2002ൽ മുഫ്തി മുഹമ്മദ് സയീദ് കശ്മീർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗമായിരുന്നു ഗുലാം ഹസ്സൻ. പിന്നീട് പാർട്ടി വിട്ട ഇദ്ദേഹം ഡെമോക്രാറ്റിക് പാർട്ടി നാഷണലിസ്റ്റ് എന്ന പേരിൽ മറ്റൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തുു. കഴിഞ്ഞ കശ്മീർ നിയമസഭയിലെ അംഗമാണ് അഷ്റഫ് മിർ.
കശ്മീർ ഭരണകൂടം എംഎൽഎ ഹോസ്റ്റലിലേക്ക് മാറ്റിയ 34 രാഷ്ട്രീയ നേതാക്കളിൽ ഇവരും ഉൾപ്പെടുന്നുണ്ട്. ശ്രീനഗറിലെ സെന്റോർ ഹോട്ടലിൽ നിന്നാണ് ഇവരെ മാറ്റുന്നത്. നേരത്തെ കശ്മീരിലെ കേന്ദ്രഭരണ പ്രദേശ ഭരണകൂടം തടവിലുള്ള നേതാക്കളെ മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന ഗൃഹസന്ദർശനത്തിന് അനുമതി നൽകിയിരുന്നു. തടവിലുള്ള പല നേതാക്കളെയും അവരുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് വിട്ടയ്ക്കുമെന്ന സാധ്യതയും കശ്മീരി അധികൃതർ മുന്നോട്ടുവക്കുന്നുണ്ട്.
34 രാഷ്ട്രീയ നേതാക്കളെയാണ് നവംബർ 18ന് ദാൽ തടാകത്തിന് സമീപത്തുള്ള എംഎൽഎ ഹോസ്റ്റലിലേക്ക് മാറ്റിയിട്ടുള്ളത്. തണുപ്പുകാലം ശക്തമായതോടെ വേണ്ടത്ര സജ്ജീകരണങ്ങൾ ഹോട്ടലുകളിൽ ലഭ്യമായിരുന്നില്ല ഇതോടെയാണ് നീക്കം. നാഷണൽ കോൺഫറൻസ്, പിഡിപി, പാർട്ടികളുടെ പ്രമുഖ നേതാക്കൾക്ക് പുറമേ ആക്ടിവിസ്റ്റുകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. തടവിലുള്ള മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള എന്നിവരെ നഗരത്തിൽ വ്യത്യസ്തയിടങ്ങളിലായാണ് പാർപ്പിച്ചിട്ടുള്ളത്. മെഹബൂബയെ സാംബംർവാൻ റേഞ്ചിലെ ടൂറിസ്റ്റ് ഹട്ടിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയറിയിച്ചതിനെ തുടർന്നാണ് നടപടി.