ഗുജറാത്തിൽ വീണ്ടും വർഗീയ കലാപം; രണ്ട് പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്
പതാൻ: ഗുജറാത്തിൽ വർഗീയ കലാപത്തിൽ രണ്ട് മരണം. 10 പേർക്ക് പരിക്കേറ്റു. പതാൻ ജില്ലയിൽ ആയിരുന്നു സംഭവം. രണ്ട് വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് കലാപത്തിലേക്ക് നയിച്ചത്.
അക്രമാസക്തമായ ജനക്കൂട്ടം അമ്പതോളം വീടുകൾ കൊള്ളയടിക്കുകയും തീവയ്ക്കുകയുചെയ്തു. വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിച്ചു.
വദാവലി ഗ്രാമത്തിലെ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾ പരീക്ഷ പോകുമ്പോൾ ഉണ്ടായ ചെറിയ തർക്കത്തിലായിരുന്നു തുടക്കം. പിന്നീട് വർഗീയ കലാപത്തിലേക്ക് നീങ്ങിയതോടെ സമീപത്തെ മൂന്ന് ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ കൂടി അതിൽ പങ്ക് ചേരുക ആയിരുന്നു.
സംഭവം അറിഞ്ഞ ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നുു. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ പോലീസിന് കഴിഞ്ഞില്ല. ഗാന്ധി നഗർ ഐജിയെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അഗ്നി ശമന സേനയുടെ മെഹ്സാന, അഹമ്മദാബാദ്, ഗാന്ധി നഗർ യൂണിറ്റുകളിൽ നിന്നുള്ള 10 ഫയർ എഞ്ചിനുകൾ വേണ്ടി വന്നു തീയണക്കാൻ. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയിരുന്നു. എന്നിട്ടും ജനക്കൂട്ടം ആക്രമണം തുടർന്നപ്പോൾ വെടിവപ്പ് നടത്തി. പോലീസ് വെടിവപ്പിലാണ് ഒരാൾ മരിച്ചിട്ടുള്ളത്.