ഉപതിരഞ്ഞെടുപ്പ് പിടിക്കാന്‍ യൂത്ത് ഗ്യാംഗ്, 2 പേരെ കളത്തിലിറക്കി രാഹുല്‍, കമല്‍നാഥിന്റെ ഇടവും വലവും
ഭോപ്പാല്‍: മധ്യപ്രദേശിലെ അധികാരം നഷ്ടമായതോടെ കോണ്‍ഗ്രസിനുള്ളില്‍ സീനിയര്‍ ഗ്യാംഗ് വന്‍ പ്രതിസന്ധിയില്‍. അധികാരം പിടിക്കാന്‍ ഇവര്‍ക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്നാണ് തിരിച്ചറിവ്. അതേസമയം വീണ്ടുമൊരിക്കല്‍ കൂടി രാഹുല്‍ ഗാന്ധി തന്നെ കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. മധ്യപ്രദേശ് നഷ്ടമായാല്‍ കോണ്‍ഗ്രസിലുണ്ടാവുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കൂടി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
രാഹുല്‍ സംസ്ഥാനത്തെ രണ്ട് നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ രണ്ട് പേര്‍ക്കും സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ട്. കോണ്‍ഗ്രസ് കമല്‍നാഥിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ല. പക്ഷേ ശിവരാജ് സിംഗ് ചൗഹാന്റെ മൂന്നാം തവണത്തെ ഭരണത്തേക്കാള്‍ മികച്ചതായിരുന്നുവെന്ന വിലയിരുത്തലിലാണ്. അതേസമയം ബിജെപി കൊറോണയെ പേടിച്ച് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവെച്ചിട്ടില്ല.
ഉപതിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്
സോണിയാ ഗാന്ധിയെ ദില്ലിയിലെത്തി കണ്ടെങ്കിലും കമല്‍നാഥിന്റെ നീക്കങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് രാഹുല്‍ ഗാന്ധി. സോണിയ ജ്യോതിരാദിത്യ സിന്ധ്യ പോയതിന്റെ ആഘാതം വളരെ വലുതാണെന്നും അറിയിച്ചിട്ടുണ്ട്. പ്രധാന പ്രശ്‌നം സിന്ധ്യക്ക് ഹിന്ദുവോട്ടുകളില്‍ അതില്‍ ഉയര്‍ന്ന വിഭാഗത്തിലുള്ളവര്‍ മുതല്‍ പിന്നോക്ക വിഭാഗത്തിലുള്ളവര്‍ വരെയുണ്ടായിരുന്നു. ഇത് നഷ്ടമാകുമെന്നാണ് ഭയം. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ ബിജെപി വെച്ച ബാനറുകളൊക്കെ സിന്ധ്യയുടെ മികവില്‍ തകര്‍ന്ന് പോയിരുന്നു. മഹാരാജ് ഞങ്ങള്‍ ശിവരാജിനെയാണ് അധികാരത്തിലേറ്റുക എന്നതായിരുന്നു ബാനറില്‍ പറഞ്ഞിരുന്നത്. ഇത്രയും വലിയ വെല്ലുവിളിയെ നേരിടാനുള്ള കരുത്ത് സിന്ധ്യക്കുണ്ടായിരുന്നു.
രാഹുല്‍ കളത്തിലേക്ക്
അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ടില്ലെങ്കിലും, മധ്യപ്രദേശ് നിലനിര്‍ത്തേണ്ടത് തന്റെ ബാധ്യതയാണെന്ന് രാഹുലിനറിയാം. നേരത്തെ അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ വായ്പ എഴുതി തള്ളല്‍, താങ്ങുവില തുടങ്ങിയ പദ്ധതികളും പൂര്‍ണമായി നടപ്പായിട്ടില്ല. അത് ഉറപ്പിക്കുകയാണ് ലക്ഷ്യം. ന്യായ് പദ്ധതിയെ കുറിച്ച് കോണ്‍ഗ്രസ് വീണ്ടും ഉന്നയിക്കുകയും ചെയ്തു. ഇതെല്ലാം മധ്യപ്രദേശിന് വേണ്ടിയാണെന്ന് സൂചനയുണ്ട്. എന്നാല്‍ കമല്‍നാഥിനെ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അനുവദിക്കില്ല. ഹൈക്കമാന്‍ഡിനെ വേണ്ട വിധത്തില്‍ കമല്‍നാഥ് കാര്യങ്ങള്‍ അറിയിച്ചില്ലെന്നാണ് ആരോപണം.
ലക്ഷ്യമിടുന്നത് ഇങ്ങനെ
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിന്ധ്യയുടെ ബിജെപിയില്‍ ചേരലിനെ പിന്നില്‍ നിന്ന് കുത്തലെന്നാണ് വിശേഷിപ്പിക്കുന്നത്. ഇവര്‍ കമല്‍നാഥിനേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്ന നേതാവാണ് സിന്ധ്യ. ഇതോടെ എല്ലാ എംഎല്‍എമാരും പ്രവര്‍ത്തകരും കമല്‍നാഥിന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. കമല്‍നാഥിനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. രാഹുലിന് ഇതിനോട് താല്‍പര്യമില്ല. പകരം മറ്റൊരു നേതാവിനെയാണ് ലക്ഷ്യമിടുന്നത്. മധ്യപ്രദേശിന്റെ മൊത്തം പ്രവര്‍ത്തനം ഈ രണ്ട് നേതാക്കളിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.
അടിമുടി മാറ്റം
കോണ്‍ഗ്രസിന്റെ 2018ലെ വിജയത്തില്‍ നിശബ്ദനായി പ്രവര്‍ത്തിച്ച് ജിത്തു പട്‌വാരിയാണ് രാഹുലിന്റെ ശ്രദ്ധ നേടിയിരിക്കുന്ന യുവാവ്. മുന്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാണ് അദ്ദേഹം. പട്വാരിയെ കോണ്‍ഗ്രസിന്റെ മുഖമായി ഉയര്‍ത്താനാണ് രാഹുലിന് താല്‍പര്യം. ഉപതിരഞ്ഞെടുപ്പ് ചുമതല ജിത്തു പട്വാരിയെ ഏല്‍പ്പിക്കാനാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ കമല്‍നാഥ് മന്ത്രിസഭയിലെ അംഗമാണ് ജിത്തു. സിന്ധ്യയുമായി വളരെ അടുപ്പവും, അദ്ദേഹം എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നും നന്നായി പട്വാരിക്ക് അറിയാം. അതിലുപരി കുടുംബ പാരമ്പര്യം പറയാനില്ലാത്ത നേതാവിനെ മുന്‍നിരയിലേക്ക് കൊണ്ടുവന്നതിന്റെ ക്രെഡിറ്റും കോണ്‍ഗ്രസിന് ലഭിക്കും.
യുവനേതാക്കള്‍ രണ്ട്
ഒന്നല്ല രണ്ട് നേതാക്കളുടെ പ്രവര്‍ത്തനത്തിലാണ് രാഹുല്‍ ശരിക്കും അമ്പരന്നത്. ദിഗ് വിജയ് സിംഗിന്റെ മകന്‍ ജയവര്‍ധന്‍ സിംഗാണ് ഈ പട്ടികയിലുള്ള മറ്റൊരാള്‍. ജയവര്‍ധനും കമല്‍നാഥ് സര്‍ക്കാരില്‍ മന്ത്രിയാണ്. സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുകയാണ്. ജയവര്‍ധന് കരുത്ത് നേടാനും പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനും അദ്ദേഹത്തെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാക്കിയാല്‍ സാധിക്കും. ഇതിന് പുറമേ രജോഗഡില്‍ വന്‍ സ്വാധീനം ജയവര്‍ധനുണ്ട്. ദിഗ് വിജയ് സിംഗിന്റെ മകനാണെന്ന ചീത്തപ്പേര് മാത്രമാണ് ഉള്ളത്. പക്ഷേ രജോഗഡ്, ഗ്വാളിയോര്‍-ഗുണ മേഖലയുടെ സമീപമുള്ളതാണ്. അതായത് സിന്ധ്യയുടെ കോട്ടയ്ക്ക് വെല്ലുവിളിയാണിത്. സിന്ധ്യ നേരിടാന്‍ ഏറ്റവും കെല്‍പ്പുള്ള നേതാവാണ് ജയവര്‍ധന്‍.
എന്തുകൊണ്ട് രജോഗഡ്
രജോഗഡ് മേഖലയില്‍ നിന്ന് 32 സീറ്റുകള്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയം നേടിയിട്ടുണ്ട്. സിന്ധ്യ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്ന് നേടിയത് 26 സീറ്റാണ്. മധ്യപ്രദേശില്‍ പരിചയസമ്പത്ത് കൊണ്ട് മുന്നില്‍ നില്‍ക്കുന്ന സിന്ധ്യയാണ്. എന്നാല്‍ ഒട്ടും പരിചയമില്ലാത്ത ജയവര്‍ധന്‍ 32 സീറ്റുകള്‍ വരെ നേടിക്കൊടുത്തത് സിന്ധ്യക്ക് വളരെ ക്ഷീണമായിരുന്നു. ഈ ജനപ്രിയ ഫോര്‍മുലയാണ് രാഹുല്‍ ഗാന്ധി മുന്നില്‍ കാണുന്നത്. അത് വിജയിച്ചാല്‍ ബിജെപിയുടെ തകര്‍ച്ച ഉറപ്പിക്കാം. രജോഗഡിന് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വളരെയധികം പ്രാധാന്യമുണ്ട്.
ബിജെപിയില്‍ കലഹം
വിമതര്‍ക്ക് സീറ്റ് നല്‍കുമെന്ന വാര്‍ത്ത ബിജെപിയില്‍ വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. കര്‍ണാടകത്തിലെ അവസ്ഥ തങ്ങള്‍ക്കും വരുമോയെന്ന ഭയത്തിലാണ് പ്രവര്‍ത്തകര്‍. അതേസമയം സിന്ധ്യയുടെ മേഖലയിലെ വികസനമില്ലായ്മ, പോഷകാഹാരക്കുറവ് എന്നിവ ഉയര്‍ത്തികാണിക്കാനാണ് കോണ്‍ഗ്രസിലെ ആഹ്വാനം. അതിന് മുമ്പേ മറ്റൊരു വെല്ലുവിളി കോണ്‍ഗ്രസിന് മുന്നിലുണ്ട്. രണ്ട് സീറ്റിലേക്ക് കോണ്‍ഗ്രസിന് രാജ്യസഭാ തിരഞ്ഞെടുപ്പ് വിജയിക്കണം. നിലവിലെ സീറ്റ് നിലയില്‍ ദിഗ് വിജയ് സിംഗിനെയും ഫൂല്‍ സിംഗ് ബരയ്യയെയും വിജയിപ്പിക്കുക അസാധ്യമാണ്. ബരയ്യ വിജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാധ്യത വര്‍ധിപ്പിക്കും. എസ്‌സി എസ്ടി വോട്ടുകള്‍ ഉറപ്പായും കോണ്‍ഗ്രസിന് തന്നെ ലഭിക്കും. ദളിത് പ്രതിച്ഛായയും അദ്ദേഹത്തിനുണ്ട്.