ഗോവയിൽ ബിജെപിയുടെ കടുംവെട്ട്; ഭീഷണി ഉയർത്തിയ സഖ്യകക്ഷി എംഎൽഎമാരെ അടർത്തിയെടുത്തു
Recommended Video
പനാജി: ഗോവയിൽ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ വെട്ടിലാക്കി ഭീഷണിയുയർത്തിയ സഖ്യകക്ഷിക്ക് തിരിച്ചടി. സഖ്യം വിടുമെന്ന പ്രഖ്യാപിച്ച മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിലെ 2 എംഎൽഎമാരെ എംജിപി പിളർത്തി ബിജെപിയിൽ ലയിച്ചു. ഇതോടെ നിയമസഭയിൽ ബിജെപിയുടെ അംഗസംഖ്യ 14 ആയി.
നാല്പ്പതംഗ സഭയിൽ 3 എംഎൽഎമാരാണ് എംജിപിക്ക് ഉണ്ടായിരുന്നത്. മനോഹർ അജ്ഗോൻകർ, ദീപക് പവാസ്കർ എന്നിവരാണ് ബിജെപിയിൽ ലയിക്കുകയാണെന്ന് വ്യക്തമാക്കി സ്പീക്കർ മൈക്കൾ ലാബോയ്ക്ക് കത്ത് നൽകിയത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് എജിപി എംഎൽഎമാർ ലയനം പ്രഖ്യാപിച്ചത്.
മനോഹർ നിലവിൽ ഗോവയിലെ ടൂറിസം വകുപ്പ് മന്ത്രിയാണ്. എംജിപിയുടെ മൂന്നാമത്തെ എംഎൽഎ ആയ സുധിൻ ദവാലികർ കത്തില ഒപ്പുവെച്ചിട്ടില്ല. ഗോവയിലെ ഉപമുഖ്യമന്ത്രിയാണ് ദവാലികർ. മൂന്നിൽ രണ്ട് എംഎൽഎമാരും കൂറുമാറിയതിനാൽ കൂറുമാറ്റ നിരോധന നിയമം ഇവർക്കെതിരെ നിലനിൽക്കില്ല.
പരീക്കറുടെ മരണത്തോടെ 12 ആയി കുറഞ്ഞ ബിജെപിയുടെ അംഗബലം ഇതോടെ 14 ആയി. കോൺഗ്രസിനും 14 എംഎൽഎമാരാണ് ഉള്ളത്. ജനങ്ങളുടെ താൽപ്പര്യം കണക്കിലെടുത്താണ് എംജിപി വിട്ട് ബിജെപി ലയിക്കാൻ തീരുമാനം എടുത്തതെന്ന് ഇവർ വ്യക്തമാക്കി. പ്രമോദ് സാവന്ത് മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദീപക് പവാസ്കർ പ്രതികരിച്ചു.
മനോഹർ പരീക്കറിന്റെ മരണ ശേഷം മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് കഴിഞ്ഞയാഴ്ച നിയമസഭയിൽ വിശ്വാസവോട്ട് നേടിയിരുന്നു. ഇതിനിടെ എംജിപി അധ്യക്ഷൻ സുധിൻ ദവാലികർ സർക്കാരിന് പിന്തുണ പിൻവലിക്കുമെന്ന് ഭീഷണി മുഴക്കിയത്. ഇതോടെ എംജിപി എംഎൽഎമാരെ അടർത്തിയെടുത്ത് ബിജെപി നില ഭദ്രമാക്കി. സഖ്യകക്ഷികൾക്ക് ബിജെപി ഭീഷണിയാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു.