ഉറപ്പുകൾ നടപ്പാക്കാൻ 2 മാസത്തെ സമയം, ജാർഖണ്ഡിൽ സമരം അവസാനിച്ചു, പ്രതിഷേധം തുടങ്ങി പരീക്ഷാവിജയികൾ
റാഞ്ചി: ജാര്‍ഖണ്ഡിലെ പ്രവേശന പരീക്ഷകളിലെ ക്രമക്കേടിനെതിരെ 26 ദിവസമായി നടന്ന് വരുന്ന സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍. ക്രമക്കേട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന പരീക്ഷകളെല്ലാം റദ്ദാക്കണം എന്നുളള സമരക്കാരുടെ ആവശ്യം കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ജെഎംഎം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
ജാര്‍ഖണ്ഡ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (ജെ പി എസ് സി) പരീക്ഷയടക്കം 22 പരീക്ഷകളാണ് റദ്ദാക്കിയത്. മാത്രമല്ല 2014 മുതല്‍ സംസ്ഥാനത്ത് നടത്തിയ 23 പരീക്ഷകളിലടക്കം സര്‍ക്കാര്‍ സിഐഡി അന്വേഷണവും പ്രഖ്യാപിച്ചു. എന്നാല്‍ പരീക്ഷാ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍.

സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ 2 മാസത്തിനകം പാലിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു. നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം പരീക്ഷാ ക്രമക്കേടുകളില്‍ വേണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. 2 മാസത്തിനുളളില്‍ പറഞ്ഞ വാക്ക് ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഇതിലും വലിയ സമരവുമായി വീണ്ടും വരുമെന്നാണ് സമരസമിതി വക്താവ് പീയൂഷ് കുമാര്‍ സിംഗിന്റെ പ്രതികരണം.
ജെപിഎസ്സി-ജെഎസ്എസ്സി റിഫോംസ് മഞ്ചിന്റെ നേതൃത്വത്തിലാണ് റാഞ്ചിയില്‍ ഒരു മാസത്തോളം നീളുന്ന സമരം നടന്നത്. സര്‍ക്കാര്‍ വഴങ്ങിയതോടെ രൂപേഷ് കുമാര്‍ പാല്‍, സവിതാ കുമാരി, രാഹുല്‍ കാന്തി എന്നീ സമരക്കാര്‍ തങ്ങളുടെ 15 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു.
അതേസമയം വിവാദമായ പരീക്ഷകളില്‍ വിജയിക്കുകയും സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിയമിക്കപ്പെടുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഈ പരീക്ഷകള്‍ റദ്ദാക്കപ്പെട്ടതോടെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ പാസ്സായി ഏതാണ്ട് രണ്ടായിത്തോളം പേര്‍ സര്‍ക്കാര്‍ ജോലിയില്‍ നിയമിക്കപ്പെട്ടിരുന്നു. ഇവര്‍ സമരവുമായി തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്. മറ്റുളളവരുടെ തെറ്റുകള്‍ക്ക് തങ്ങളെ ബലിയാടാക്കരുത് എന്നാണ് ഇവര്‍ പറയുന്നത്.


Click it and Unblock the Notifications