2 പാര്‍ട്ടികള്‍ കൂടി സഖ്യത്തിന് പുറത്തേക്ക്?; ബിഹാറില്‍ വ്യക്തതയില്ലാതെ കോണ്‍ഗ്രസും ആര്‍ജെഡിയും
പട്ന: ജെഡിയും ബിജെപിയും നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തെ പരാജയപ്പെടുത്തി ബിഹാറില്‍ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ആര്‍ജെഡിയും. പ്രതിപക്ഷ മഹാസഖ്യത്തെ കുറിച്ച് നേരത്തെ തന്നെ തീരുമാനമായെങ്കിലും മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം സബന്ധിച്ച് വ്യക്തമായ ധാരണയിലെത്താന്‍ ഇരു പാര്‍ട്ടികള്‍ക്കും ഇതുവരെ സാധിച്ചില്ല.
ചില സീറ്റുകള്‍ക്ക് വേണ്ടി രണ്ട് പാര്‍ട്ടികളിലേയും പ്രാദേശിക നേതൃത്വത്തിനിടയിലും തര്‍ക്കം രൂക്ഷമാണ്. നേതൃതലത്തില്‍ പല തവണ ചര്‍ച്ച നടന്നെങ്കിലും ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. സഖ്യത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.
വിഷയം പ്രാദേശിക പാര്‍ട്ടികള്‍
ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള ആർഎൽഎസ്‌പി, മുകേഷ് സാഹ്‌നിയുടെ നേതൃത്വത്തിലുള്ള വികാസ്-ഷീൽ ഇൻസാൻ പാർട്ടി (വിഐപി) പോലുള്ള ചെറിയ പാർട്ടികളെ സഖ്യത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് സംബന്ധിച്ച് ആർജെഡിിക്കും കോൺഗ്രസിനും ഇടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെന്നാണ് സോഴ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കൂടുതല്‍ സീറ്റുകള്‍ നല്‍കില്ല
ചെറിയ പാർട്ടികൾക്ക് കൂടുതല്‍ സീറ്റുകൾ നൽകുന്നതില്‍ ആർജെഡിക്ക് താൽപ്പര്യമില്ല. ഈ പാര്‍ട്ടികള്‍ക്ക് ആർജെഡി, കോൺഗ്രസ് ചിഹ്നങ്ങളിൽ മത്സരിക്കാമെന്നാണ് ആര്‍ജെഡി നിലപാട്. ഇക്കാര്യം ആര്‍ജെഡി തങ്ങളോട് അറിയിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഈ പാർട്ടികൾക്ക് അവരുടെ ജാതി വോട്ടുകൾ പൂർണ്ണമായി ഉറപ്പാക്കാൻ കഴിയില്ലെന്ന ആർജെഡിയുടെ വാദം കോണ്‍ഗ്രസും അംഗീകരിക്കുന്നുണ്ട്.
ഭരണ വിരുദ്ധ വോട്ടുകള്‍
എന്നാല്‍ അതേസമയം തന്നെ എൻഡിഎ വിരുദ്ധ, ഭരണ വിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും കോൺഗ്രസ് വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു. 70 പ്ലസ് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്ന് ഞങ്ങളുടെ നേതാക്കൾ പറയുന്നു. എന്നാൽ ഈ സീറ്റുകൾ ഏതെല്ലാമാണെന്ന് ഇതുവരെ വ്യക്തതയിട്ടില്ലെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആദ്യ ഘട്ടം പോലും കടന്നില്ല
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് നടത്തിയ വെർച്വൽ റാലികൾക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ പ്രധാനമായ ഒരു പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. സഖ്യത്തെക്കുറിച്ചുള്ള വ്യക്തത, സീറ്റുകളുടെ എണ്ണം, ഏത് സീറ്റുകൾ, ഏത് സ്ഥാനാർത്ഥി എന്നിവയാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ നാല് ഘട്ടങ്ങൾ, ഞങ്ങൾ ഇനിയും ആദ്യത്തേത് കടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
വ്യക്ത വരുത്താന്‍ കഴിഞ്ഞിട്ടില്ല
ആർജെഡിയും കോൺഗ്രസും നിയമസഭയിൽ മൂന്ന് സീറ്റുകളുള്ള സിപിഐ (എംഎൽ) ലിബറേഷനും തമ്മിൽ വിശാലമായ അഭിപ്രായ സമന്വയമുണ്ടെങ്കിലും ആർഎൽഎസ്‌പിയെയും വിഐപിയെയും സഖ്യത്തില്‍ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ ഒരു വ്യക്ത വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന ആര്‍ജെഡി നേതാവും വ്യക്തമാക്കുന്നു.
ആർജെഡി-കോൺഗ്രസ്-ഇടതുപക്ഷം
വാസ്തവത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബീഹാറില്‍ ഒരു തൂക്ക് സഭ നിലവില്‍ വരാനാണ് സാധ്യത. അല്ലെങ്കിൽ വോട്ടെടുപ്പിന് ശേഷമുള്ള സഖ്യങ്ങൾ ആവശ്യമായി വരുന്ന ഒരു കടുത്ത മത്സരമാണ് നടക്കുന്നത്. ആർജെഡി-കോൺഗ്രസ്-ഇടതുപക്ഷം സ്ഥാനാർത്ഥികൾക്ക് ബിജെപിയെ ചെറുക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ചെറിയ പാർട്ടികളാണ് പ്രശ്‌നം, അവരുടെ സ്ഥാനാർത്ഥികൾ ആകർഷിക്കപ്പെടുമോ, ചെറിയ സഖ്യകള്‍ കാരണം അവര്‍ സഖ്യം വിടുമോ എന്നതാണ് പ്രശ്നം.
"ന്യായമായ ആവശ്യങ്ങൾ"
"ന്യായമായ ആവശ്യങ്ങൾ" അംഗീകരിക്കാന്‍ ആർഎൽഎസ്‌പിയും വിഐപിയും തയ്യാറാകുകയാണെങ്കില്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കെതിരായി മഹാസഖ്യം ജനങ്ങള്‍ക്ക് ശക്തമായ സന്ദേശം നൽകുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ചില മേഖലകളിൽ, ആർജെഡിക്ക് വോട്ടുചെയ്യാൻ താല്‍പര്യപ്പെടാത്തവരുടെ വോട്ടുകൾ മഹാസഖ്യത്തിലേക്ക് കൊണ്ടുവരാന്‍ ചെറിയ പാർട്ടികൾക്ക് കഴിയുമെന്നും കോണ്‍ഗ്രസ് പറയുന്നു.
മാഞ്ചി സഖ്യം വിട്ടത്
ജിതിന്‍ റാം മാഞ്ചി സഖ്യം വിട്ട് പോയതും കോണ്‍ഗ്രസ് ആര്‍ജെഡിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ചെറുകക്ഷികളെ കൂടുതലായി ഉള്‍പ്പെടുത്തുന്നതിലൂടെ മത്സരിക്കാന്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയുന്നതാണ് ആര്‍ജെഡിയെ ഇവരുടെ കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. അതേസമയം തന്നെ ഇവര്‍ സഖ്യം വിട്ട് പോവുന്നത് തിരിച്ചടിയാവുമെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ട്.
ഉപമുഖ്യമന്ത്രി സ്ഥാനവും ചോദിക്കുന്നു
സഖ്യത്തിന്‍റെയും സീറ്റുകളുടേയും കാര്യത്തില്‍ ഉടന്‍ തന്നെ വ്യക്തമായ തീരുമാനം ഉണ്ടാക്കേണ്ടതുണ്ടെന്നാണ് ആര്‍ജെഡിയുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കുന്നത്. 25 മുതൽ 30 വരെ സീറ്റുകൾ വേണമെന്നാണ് വിഐപി ആവശ്യപ്പെടുന്നത് ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനം പോലും അവര്‍ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
2 പാര്‍ട്ടികള്‍ പോകുമോ
അവര്‍ക്ക് എത്ര സീറ്റുകള്‍ വേണമെങ്കിലും ചോദിക്കാം. എന്നാല്‍ അവരുടെ വോട്ട് വിഹിതം എത്രയാണെന്ന് സംബന്ധിച്ച് സംശയങ്ങളുണ്ട്. അനുനയനത്തിന് തയ്യാറല്ലെങ്കില്‍ സഖ്യത്തില്‍ ആർജെഡി-കോൺഗ്രസ്-ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കത്തില്‍ സീറ്റ് ചര്‍ച്ചകളില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബിഹാറിലെ പ്രതിപക്ഷ സഖ്യത്തില്‍ നിന്നും 2 പാര്‍ട്ടികള്‍ കൂടി പുറത്തു പോവാനുള്ള സാധ്യതയാണ് ഉള്ളത്.
ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 2 എംല്‍എമാര്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎ പാളയത്തില്‍