ഇതുപോലോരു ഹെയര്‍ കട്ട് ഇതുവരെ നടത്തിയിട്ടില്ല; ദില്ലി കലാപത്തിന്‍റെ നേര്‍ചിത്രം വിവരിച്ച് ബാര്‍ബര്‍
ദില്ലി: ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് തന്‍റെ ബാര്‍ബര്‍ ഷോപ്പില്‍ പതിനേഴ് വയസുകാരനായ ഒരു ആണ്‍കുട്ടിക്ക് ഏറ്റവും പുതിയ മോഡലില്‍ മുടി മുറിച്ച് നല്‍കുന്നതിനിടെയാണ് മുഹമ്മദ് ഷഹസാദിന്‍റെ ഫോണിലേക്ക് അടുത്തുള്ള അല്‍ഹിന്ദ് ആശുപത്രിയിലെ ഡോക്ടറുടെ വിളി വരുന്നത്.
അപകടങ്ങളിലും മറ്റും പരിക്കേറ്റ് ആശുപത്രിയിലെത്തുന്ന രോഗികളുടെ മുടിയും രോമങ്ങളും നീക്കാന്‍ അല്‍ഹിന്ദ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നേരത്തേയും ഇവരുടെ സഹായം തേടിയിരുന്നു. അത്തരത്തില്‍ എന്തെങ്കിലും ആവശ്യത്തിനായിരിക്കും ഡോക്ടര്‍ വിളിക്കുന്നത് എന്ന് കരുതിയാണ് ഷഹസാദ് ആശുപത്രിയിലേക്ക് ചെന്നത്. എന്നാല്‍ അവിടെ കണ്ട കാഴ്ച തങ്ങളുടെ സങ്കല്‍പ്പത്തിനും അപ്പുറത്ത് ഉള്ളതായിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍
ഞായറാഴ്ച്ച രാത്രി വടക്കുകിഴക്കന്‍ ദില്ലിയില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുസ്തഫാബാദ് മേഖലയില്‍ അല്‍ഹിന്ദ് ആശുപത്രി മാത്രമായിരുന്നു തുറന്നിരുന്നത്. കലാപത്തില്‍ ഗുരുതരമായി പരിക്കേറ്റ് എത്തിയവര്‍ക്ക് അല്‍ഹിന്ദ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം പ്രഥമശുശ്രൂഷയും തുടര്‍ ചികിത്സയും ലഭ്യമാക്കി.
എത്രത്തേളം ഭീകരം
ഞായറാഴ്ച്ച രാത്രി മുതല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്ന സൂചനയുണ്ടായിരുന്നെങ്കിലും അത് എത്രത്തേളം ഭീകരമായിരുന്നെന്ന് ആശുപത്രിയില്‍ എത്തുന്നത് വരെ ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്നാണ് ഒരു ദേശീയ മാധ്യമത്തോട് ഷഹസാദ് പറയുന്നത്. തലയ്ക്ക് ഉള്‍പ്പടെ മാരകമായി പരിക്കേറ്റ നിരവധി പേരാണ് ആശുപത്രിയില്‍ എത്തിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്നേവരെ നടത്തിയതില്‍
പരിക്കേറ്റവരുടെ തലമുടി ഷേവ് ചെയ്ത് ശസ്ത്രക്രിയകള്‍ ഉള്‍പ്പടെയുള്ള തുടര്‍ ചികിത്സകൾക്ക് സജ്ജമാക്കുക എന്നതായിരുന്നു ഷഹസാദിന്‍റേയും സഹായിയുടേയും ജോലി. 'ഞങ്ങള്‍ ആദ്യം വെട്ടിയ മുടി മുസ്തഫാബാദ് സ്വദേശിയായ ഒരാളുടേതായിരുന്നു. അദ്ദേഹത്തിന്‍റെ തലക്ക് വടിവെച്ച് നിരവധി തവണ അടിച്ചിരുന്നു, ഞങ്ങള്‍ ഇന്നേവരെ നടത്തിയതില്‍ വെച്ച് ഏറ്റവും രക്തരൂക്ഷിതമായ ഹെയര്‍കട്ടായിരുന്നു അത്'- ഷഹസാദും അദ്ദേഹത്തിന്‍റെ സഹായി വസീമും ഒരേ സ്വരത്തില്‍ പറയുന്നു.
മറക്കാന്‍ കഴിയില്ല
ചന്ദ് ബാഗിലുള്ള തന്‍റെ ഭാര്യയെ കാണാന്‍ പോവുമ്പോഴാണ് ആ പാവം അക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന്‍റെ മുറിവേറ്റ തലയിലെ മുടിനീക്കം ചെയ്തത് ഒരിക്കലും മറക്കാന്‍ കഴിയില്ല. പിന്നീടും കുറേ ആളുകളും തങ്ങളുടെ മുന്നിലേക്ക് വന്നെങ്കിലും അതൊക്കെ ഒരു മങ്ങിയ കാഴ്ച ആയിട്ട് മാത്രമാണ് മനസ്സിലുള്ളതെന്നും വസീം പറയുന്നു.
Recommended Video
രോഗികളുടെ എണ്ണം
ദിവസം കഴിയുന്തോറം രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു വന്നു. ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ മുറിവുകളില്‍ മരുന്ന് വെച്ചുകെട്ടാന്‍ പലപ്പോഴും ഇരുവര്‍ക്കും നഴ്സുമാരെ സഹായിക്കേണ്ടിയും വന്നിരുന്നു. സമീപത്തുള്ള നിരവധിയാളുകളും രോഗികളെ പരിചരിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നെന്നും അദ്ദേഹം പറയുന്നു.
ബിജെപിയെ 'പൊളിച്ച്' കോണ്‍ഗ്രസ്!! 'ഓപ്പറേഷന്‍ പഞ്ച', 6 ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകം
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം: കേസെടുക്കാന്‍ തടസ്സമെന്ത് എന്ന് സുപ്രീംകോടതി