മധ്യപ്രദേശില്‍ രണ്ട് ട്രെയിനുകള്‍ നദിയിലേക്ക് മറിഞ്ഞു
ഭോപ്പാല്‍: പാലത്തിനുമുകളില്‍ വെച്ച് പാളം തെറ്റി രണ്ട് തീവണ്ടികള്‍ നദിയിലേക്ക് മറിഞ്ഞു. മധ്യപ്രദേശിലാണ് സംഭവം. മുംബൈ - വാരണാസി കാമായനി എക്‌സ്പ്രസും പറ്റ്‌നെ - മുംബൈ ജനത എക്‌സ്പ്രസുമാണ് ഇന്നലെ അര്‍ദ്ധരാത്രി (04-08-2015) അപകടത്തില്‍ പെട്ടത്. 24 പേരുടെ മരണം സ്ഥിരീകരിച്ചു.
മധ്യപ്രദേശിലെ ഹാര്‍ദയിലാണ് സംഭവം. ഹാര്‍ദ്ദയിലെ മച്ചക്ക് നദിയിലേക്കാണ് ട്രെയിനുകള്‍ പാളം തെറ്റി വീണത്. കാമായനി എക്‌സ്പ്രസിന്റെ ആറ് ബോഗികള്‍ വെള്ളത്തിനടിയിലായി. മുംബൈയില്‍ നിന്ന് വാരണാസിയിലേക്കുളളതാണ് കാമായനി എക്‌സപ്രസ്.
ജനതാ എക്‌സ്പ്രസിന്റെ നാല് ബോഗികളാണ് പാളംതെറ്റിയത്. ജബല്‍പൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ജനതാ എക്‌സ്പ്രസ്. രണ്ട് ട്രെയിനുകളും ഒരേ സ്ഥലത്താണ് പാളം തെറ്റിയത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് സംഭവം.
മണിക്കൂറുകളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പാളത്തില്‍ വെള്ളം കയറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒട്ടേറെപ്പേർ മരിച്ചതായാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇതിനകം മുന്നൂറിലേറെപ്പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കനത്ത ഇരുട്ടിനെ തുടര്‍ന്ന എമര്‍ജന്‍സി ലൈറ്റുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ജലനിരപ്പ് അപകടകരമായ വിധം ഉയര്‍ന്നു കിടക്കുന്ന നദിയില്‍ അനേകം പേര്‍ ഒഴുകിപ്പോയതായി കരുതുന്നു.
അപകടവിവരമറിഞ്ഞ് പൊലീസും രക്ഷാപ്രവര്‍ത്തകരും 25ല്‍ അധികം ഡോക്ടര്‍മാരുമടങ്ങുന്ന സംഘം പ്രത്യേക ട്രെയിനില്‍ സംഭവ സ്ഥലത്ത് എത്തി. അപകട സ്ഥലത്തെ വെള്ളക്കെട്ടും കനത്ത ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നതായി കേന്ദ്ര റയില്‍വെ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. ഏതുവിധേനയും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദേഹം അറിയിച്ചു.
അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 വീതവും റെയില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.