നാഗർകോവിലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യ:
കുഴിത്തുറ: കടംകൊടുത്ത പണം തിരികെക്കിട്ടാത്തതിൽ മനംനൊന്ത് സ്വയം സഹകരണ സംഘം ഉടമയായ വീട്ടമ്മയും തിരികെക്കൊടുക്കാനാവാത്തതിൽ മനംനൊന്ത് കടം വാങ്ങിയ വീട്ടമ്മയും ആത്മഹ്യ ചെയ്തു. ഇരുവരുെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് ജീവനൊടുക്കി. കന്യാകുമാരി ജില്ലയിലെ നാഗർകോവിലിനടുത്ത് രാമൻ പൂന്തുറ സ്വദേശി ആട്ടോ ഡ്രൈവറായ കുമാറിന്റെ ഭാര്യ അംബിക (55), രാമൻപൂന്തുറ സ്വദേശി തങ്കം(54) എന്നിവരാണ് മരിച്ചത്. അംബികയാണ് സ്വയം സഹകരണ സംഘം നടത്തി വന്നിരുന്നത്.
കേരളത്തിലെ അയൽകൂട്ടംപോലെയാണ് ഇതിന്റെ പ്രവർത്തനമെങ്കിലും സർക്കാരിന്റെയൊ തദ്ദേശ സ്ഥാപനത്തിന്റെയൊ അംഗീകാരമുള്ളതല്ല ഇത്. ഈ സംഘത്തിലെ അംഗമാണ് തങ്കം. രണ്ടു വർഷം മുമ്പാണ് തങ്കം അംബികയുടെ സ്വയം സഹകരണ സംഘത്തിൽ നിന്നു രണ്ടു ലക്ഷം രൂപ കടം വാങ്ങിയത്. ഈ പണം തിരികെനൽകാം എന്നു പറഞ്ഞ് തങ്കം അംബികയോട് വീട്ടിൽ വരാൻ പറഞ്ഞു. അതനുസരിച്ച് വെള്ളിയാഴ്ച അംബിക തന്റെ സംഘടനയിലെ അംഗമായ ഉഷയെയും കൂട്ടി തങ്കത്തിന്റെ വീട്ടിൽ എത്തി. കാശ് ചോദിച്ചോപ്പോൾ തങ്കത്തിന്റെ വിധംമാറി.
തന്റെ കൈയിൽ തരാൻ കാശ് ഇല്ലായെന്ന് തങ്കം പറഞ്ഞതോടെ ഇവർ തമ്മിൽ വാക്കേറ്റമായി. കുപിതയായ തങ്കം വീട്ടിൽ ഇരുന്ന മണ്ണണ്ണ എടുത്ത് ശരീരത്തിൽ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. പൊടുന്നനെ അംബിക ആ മണ്ണണ്ണ വാങ്ങി 'നിനക്ക് കാശ് കടം തന്നിട്ട് അലയുന്നതിനു പകരം ഞാനാണ് ആത്മഹത്യാ ചെയണ്ടത്' എന്നു പറഞ്ഞ് സ്വന്തം ശരീരത്തിലും മണ്ണെണ്ണ ഒഴിച്ചു. ഒപ്പമുണ്ടായിരുന്ന ഉഷ വെള്ളം എടുത്ത് ഇരുവരുടെയും ദേഹത്ത് ഒഴിക്കാൻ പോകുന്നതിനിടയ്ക്ക് തങ്കം തന്റെ ശരീരത്തിൽ തീ കൊളുത്തി.
അടുത്തുണ്ടായിരുന്ന അംബികയുടെ ശരീരത്തിലേക്കും തീ പടർന്നുപിടിച്ചു. ഇതുകണ്ട ഉഷയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തു തന്നെ അംബിക പിടഞ്ഞുമരിച്ചു. ദേഹമാസകലം പൊള്ളലേറ്റ തങ്കത്തിനെ നാട്ടുകാർ നാഗർകോവിലിലുള്ള ആശാരിപ്പളം മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കവേ അവരും മരിച്ചു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പൊള്ളലും പരിക്കുമേറ്റ ഉഷ ആശുപത്രിയിൽ ചികിത്സയിലാണ്.