രണ്ട് വര്‍ഷത്തിന് ശേഷം ജമ്മുകശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു
ശ്രീനഗര്‍: രണ്ട് വർഷത്തിന് ശേഷം ജമ്മു കശ്മീര്‍ ഉടനീളം 4 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം കഴിഞ്ഞ രണ്ട് വര്‍ഷമായി വിവിധയിടങ്ങളില്‍ തുടര്‍ന്ന് വരികയായിരുന്നു. ഇതാണ് ഇപ്പോള്‍ നീക്കിയത്. ജമ്മു കശ്മീരില്‍ 4 ജി മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിസ് കന്‍സാല്‍ ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു.
മുൻ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും കേന്ദ്രഭരണ പ്രദേശത്ത് 4 ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചത് സ്ഥിരീകരിച്ചു, "4 ജി മുബാറക്! 2019 ഓഗസ്റ്റിനുശേഷം ഇതാദ്യമായി എല്ലാ ജമ്മു കശ്മീരികള്‍ക്ക് 4 ജി മൊബൈൽ ഡാറ്റ ഉണ്ടായിരിക്കും. ഒരിക്കലും ഇല്ലാത്തിനേക്കാളും നല്ലത് വൈകി വരുന്നതാണ്".-ഒമര്‍ അബ്ദദുള്ള ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീരിലെ ഇൻറർനെറ്റ് പുനഃ സ്ഥാപനം സംബന്ധിച്ച് പ്രത്യേക സമിതി കേന്ദ്രഭരണ പ്രദേശത്ത് ട്രയൽ അടിസ്ഥാനത്തിൽ 4 ജി ഇന്റർനെറ്റ് സേവനം അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കേന്ദ്ര സർക്കാർ കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജമ്മു മേഖലയിലെ ഒരു ജില്ലയിലും കശ്മീരിൽ ഒരു ജില്ലയിലും 4 ജി പ്രവേശനം നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ഓഗസ്റ്റ് 16 മുതൽ ഗന്ധർബാൽ, ഉദംപൂർ ജില്ലകളിൽ 4 ജി ഇന്റർനെറ്റ് സേവനങ്ങൾ പുനഃ സ്ഥാപിച്ചു.