മൂക്കറ്റം കടത്തില്‍ മുങ്ങി ബിആര്‍ ഷെട്ടി! വൻ കുരുക്കിൽ, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു!
ദുബായ്: ഗള്‍ഫിലെ വമ്പന്‍ വ്യവസായിയായ ബിആര്‍ ഷെട്ടിയുടെ തകര്‍ച്ച പ്രവാസികളെ ഞെട്ടിക്കുന്നു. വലിയ കടബാധ്യതയുളള ബിആര്‍ ഷെട്ടി കൂടുതല്‍ കുരുക്കിലായിരിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷെട്ടിയുടെ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ സ്ഥാപനമായ എന്‍എംസി നിയോ ഫാര്‍മയ്ക്ക് അരലക്ഷം കോടിയില്‍ അധികം കടം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മംഗലാപുരത്താണ് ഷെട്ടിയുളളത്. നിരവധി ആരോപണങ്ങളാണ് ഷെട്ടിയുടെ കമ്പനിക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം:
രണ്ടാമൂഴം സിനിമ
രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളിലാണ് ബിആര്‍ ഷെട്ടി എന്ന പേര് മലയാളികള്‍ കേട്ട് പരിചയിക്കുന്നത്. ആയിരം കോടിയുടെ സിനിമാ പദ്ധതി വലിയ ചര്‍ച്ചയായി. പിന്നീട് രണ്ടാമൂഴം ഉപേക്ഷിക്കുകയും മഹാഭാരതം സിനിമ ചെയ്യുമെന്നും ബിആര്‍ ഷെട്ടിയുടെ പ്രഖ്യാപനമുണ്ടായി. ഇപ്പോള്‍ മൂക്കറ്റം കടം കയറി കുരുക്കിലായതോടെയാണ് ബിആര്‍ ഷെട്ടി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
ഷെട്ടി കുരുക്കിൽ
2018ലെ ഫോബ്‌സ് പട്ടിക പ്രകാരം ഷെട്ടിയുടെ വ്യക്തിപരമായ സമ്പാദ്യം 420 കോടി ഡോളറാണ്. നാട്ടിലെ കടം വീട്ടുന്നതിന് വേണ്ടി ഗള്‍ഫില്‍ എത്തി എന്‍എംസിയും യുഎഇ എക്‌സ്‌ചേഞ്ചും അടങ്ങുന്ന വലിയ വ്യവസായ സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത വ്യക്തിയാണ് ബിആര്‍ ഷെട്ടി. എന്‍എംസിയിലെ ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഷെട്ടി ഇപ്പോള്‍ കുരുക്കിലായിരിക്കുന്നത്.
സ്‌റ്റോക്ക് വില ഇടിഞ്ഞ് തകര്‍ന്നു
മഡി വാട്ടേഴ്‌സ് എന്ന അമേരിക്കന്‍ മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനമാണ് ഷെട്ടിയുടെ സ്ഥാപനത്തിന് എതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് എന്‍എംസിയുടെ സ്‌റ്റോക്ക് വില ഇടിഞ്ഞ് തകര്‍ന്നു. 450 കോടി ഡോളറിന്റെ കടം കമ്പനി ഒളിച്ച് വെച്ചതായുളള വിവരം പുറത്ത് വന്നു. പിന്നാലെ എന്‍എംസിയുടെ ഡയറക്ടര്‍ ആന്‍ഡ് നോണ്‍ എക്‌സിക്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഷെട്ടി രാജി വെച്ചു.
അന്‍പതിനായിരം കോടി രൂപ
അബുദാബിയില്‍ സാമ്പത്തിക തട്ടിപ്പിനടക്കം ഷെട്ടിക്ക് വിചാരണ നേരിടേണ്ട അവസ്ഥ വന്നിരിക്കുകയാണ് ഇപ്പോള്‍. 80ന് മുകളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഷെട്ടി പണം കൊടുക്കാനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ബാങ്കുകളിലായി 6.6 ബില്യണ്‍ ഡോളര്‍, അതായത് അന്‍പതിനായിരം കോടി രൂപയാണ് എന്‍എംസിയുടെ കടബാധ്യത. ഈ സാഹചര്യത്തിലാണ് ഷെട്ടിക്കും കുടുംബത്തിനും നിക്ഷേപമുളള എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നത്.
നിയമനടപടികള്‍ക്ക് തുടക്കം
മുഴുവന്‍ അക്കൗണ്ടുകളും പരിശോധിക്കാനും യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് ആണ് ഷെട്ടിക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിട്ടുളളത്. ഇവര്‍ ഷെട്ടിക്കെതിരെ നിയമനടപടികള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബി കൊമേഷ്യല്‍ ബാങ്കിന് 96.3 കോടി ഡോളറാണ് ഷെട്ടി നല്‍കാനുളളത്.
കമ്പനികൾ കരിമ്പട്ടികയില്‍
മറ്റ് ബാങ്കുകളില്‍ എന്‍എംസിക്കുളള കടം ഇങ്ങനെയാണ്: ദുബായ് ഇസ്ലാമിക് ബാങ്കിന് 54.1 കോടി ഡോളര്‍, അബുദാബി ഇസ്ലാമിക് ബാങ്കിന് 32.5 കോടി ഡോളര്‍, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന് 25 കോടി ഡോളര്‍, ബാര്‍ക്ലെയ്‌സ് ബാങ്കിന് 14.6 കോടി ഡോളര്‍ എന്നിങ്ങനെ പോകുന്നു കണക്കുകള്‍. ബിആര്‍ ഷെട്ടിയുമായ ബന്ധമുളള കമ്പനികളെ എല്ലാം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
അബുദാബി ആസ്ഥാനം
ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയായ എന്‍എംസിയുടെ ഭരണം പൂര്‍ണായി ഏറ്റെടുക്കാന്‍ നേരത്തെ യുകെ കോടതി ഉത്തരവിട്ടിരുന്നു. അബുദാബി കൊമേഴ്യല്‍ ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കോടതിക്ക് വിധിക്ക് ശേഷം എന്‍എംസി ഭരണം അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ കയ്യിലാണ്. അബുദാബി ആസ്ഥാനമായാണ് എന്‍എംസി പ്രവര്‍ത്തിക്കുന്നത്.
ഷെട്ടി മംഗലാപുരത്ത്
അന്‍പതിനായിരം കോടി വായ്പത്തട്ടിപ്പ് നടത്തി ഷെട്ടി ഇന്ത്യയിലേക്ക് മുങ്ങി എന്നാണ് ആരോപണം ഉയരുന്നത്. ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്ക് ഷെട്ടി വരുന്നത്. മൂത്ത സഹോദരന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് അദ്ദേഹം മംഗലാപുരത്ത് എത്തിയത്. അടുത്തിടെ ഈ സഹോദരന്‍ മരണപ്പെട്ടു. ലോക്ക്ഡൗണ്‍ കാരണമാണ് തനിക്ക് തിരികെ പോകാന്‍ സാധിക്കാത്തത് എന്ന് ഷെട്ടി പറയുന്നു.
ലോകത്തിൽ തന്നെ വലുത്
തന്റെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് സ്വാകാര്യ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ അത് സര്‍ക്കാരിനെ അറിയിക്കുമെന്ന് ബിആര്‍ ഷെട്ടി പറഞ്ഞു. ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ താന്‍ തിരിച്ച് അബുദാബിയില്‍ എത്തുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഷെട്ടി പറഞ്ഞു. അന്‍പതിനായിരം കോടിയുടെ വായ്പ്പാത്തട്ടിപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലുതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.