യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് പറന്നെത്തിയത് 7 ടണ്‍ മെഡിക്കല്‍ സാമഗ്രികള്‍; കരുതലുമായി ഇന്ത്യയും
ദുബൈ: ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യുഎഇയില്‍ കൊറോണ വൈറസിന്‍റെ വ്യാപനം അനുദിനം വര്‍ധിച്ചു വരികയാണ്. 13038 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 111 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇതില്‍ 29 പേര്‍ മലയാളികളാണ്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരികയാണ് യുഎഇ ഭരണകൂടം. ഡോക്ടര്‍മാര്‍ ഉള്‍പ്പടേയുള്ള 88 അംഗ ഇന്ത്യന്‍ മെഡിക്കല്‍ സംഘം യുഎഇയില്‍ എത്തും. യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യർഥന പ്രകാരമാണ് കേന്ദ്രസർക്കാർ മെഡിക്കൽ സംഘത്തെ യുഎഇയിലേക്ക് അയക്കുന്നത്.
അഭ്യര്‍ത്ഥന
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായിഇന്ത്യയുടെ സഹായം യുഎഇ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. ഒപ്പം ഇന്ത്യയില്‍ അവധിക്കെത്തിയ യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പടേയുള്ള ആരോഗ്യ പ്രവര്‍ത്തകരെ തിരിച്ചെത്തിക്കാനും യുഎഇ ആവശ്യപ്പെട്ടിരുന്നു.
മെഡിക്കല്‍ സംഘത്തെ അയക്കും
ഇതിന് പിന്നാലെയാണ് മെഡിക്കല്‍ സംഘത്തെ അയക്കുന്നത് സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനം വരുന്നത്. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പടേയുള്ളവര്‍ ഇന്ത്യന്‍ സംഘത്തിലുണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യൻ സർക്കാർ നൽകുന്ന പ്രത്യേക പ്രാധാന്യമാണ് സഹായത്തിലൂടെ പ്രതിഫലിക്കുന്നതെന്നായിരുന്നു ദില്ലിയിലെ യുഎഇ എംബസിയുടെ പ്രതികരണം.
7 ടണ്‍ വൈദ്യ സഹായം
ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ സംഘം യുഎഇയിലേക്ക് പോവുമ്പോള്‍ അവിടുന്ന് ഇങ്ങോട്ട് ടണ്‍ കണക്കിന് മെഡിക്കല്‍ സഹായ വസ്തുക്കളും എത്തുന്നുണ്ട്. 7 ടണ്‍ വൈദ്യ സഹായ വസ്തുക്കളാണ് യുഎഇ ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. ഇന്ത്യയിലെ 7000 ആരോഗ്യപ്രവർത്തകർക്കു ഇതു സഹായകരമാകുമെന്നു യുഎഇ സ്ഥാനപതി അഹ്മദ് റഹ്മാൻ അൽ ബന്ന അറിയിച്ചു.
സഹായ വാഗ്ദാനം
അഞ്ചര ദശലക്ഷം ഹൈഡ്രോക്സി ക്ലോറോകിൻ ഗുളികകൾ അടുത്തിടെ ഇന്ത്യ യുഎഇയിലേക്ക് കയറ്റി അയച്ചിരുന്നു. കഴിഞ്ഞ ദിവസം യുഎഇ നേതാക്കളുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തിരുന്നു.
കുവൈത്തിലേക്കും
ഇന്ത്യയില്‍ നിന്നുള്ള പതിനഞ്ചംഗ റാപിഡ് റെസ്പോൺസ് ടീമിനെ നേരത്തെ കുവൈത്തിലേക്കും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചിരുന്നു. രണ്ടാഴ്ചക്കാലം സേവനം നൽകിയതിന് ശേഷമായിരുന്നു ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘം കുവൈത്തിൽ നിന്ന് മടങ്ങിയത്.
നിര്‍ണായക നേട്ടം
അതിനിടെ, കോവിഡിനെതിരെ മൂലകോശ (സ്‌റ്റെംസെല്‍) ചികിത്സ വികസിപ്പിച്ച് നിര്‍ണായക നേട്ടം കൈവരിക്കാന്‍ യുഎഇ ഗവേഷകര്‍ക്ക് സാധിച്ചിരുന്നു. അബുദാബി സ്‌റ്റെംസെല്‍ സെന്ററിലെ ഗവേഷകരാണ് മൂലകോശ ചികിത്സ വികസിപ്പിച്ചത്. ഗവേഷകരെ അഭിനന്ദിച്ച് യുഎഇ ഭരണാധികാരികള്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.
വിജയകരം
കോവിഡ് പ്രതിരോധത്തിനായി ആഗോളതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഈ നേട്ടം സഹായിക്കുമെന്നാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ അഭിപ്രായപ്പെട്ടത്. രാജ്യത്തെ എഴുപതിലേറെ രോഗികളില്‍ മൂലകോശ ചികിത്സ വിജയകരമായി നടത്തിയതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.
അമ്പരപ്പിക്കുകയാണ് തരൂർ; തിരഞ്ഞെടുപ്പിൽ ഈ വിശ്വപൗരനെ തോൽപ്പിച്ചിരുന്നെങ്കിലോ? - വൈറല്‍ കുറിപ്പ്
'പാലൂട്ടിയ കൈക്ക് കൊത്തി'; ജ്യോതിരാദിത്യ സിന്ധ്യക്കെതിരേയുള്ള പ്രചാരണം ശ്രദ്ധേയമാവുന്നു