പിണറായിക്കെതിരെ പിബിയിൽ അതൃപ്തി, യുഎപിഎ ചുമത്തിയത് പോലീസെന്ന് വിശദീകരിച്ച് പിണറായി
ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് വിമര്‍ശനം. അതേസമയം പോലീസാണ് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയത് എന്നും കേസ് സര്‍ക്കാരിന്റെ മുന്നിലെത്തുമ്പോള്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിബിയില്‍ വിശദീകരിച്ചു.
യുഎപിഎ കരിനിയമമാണ് എന്നാണ് രാജ്യവ്യാപകമായി സിപിഎം സ്വീകരിച്ച് പോരുന്ന നിലപാട്. സിപിഎം ഭരിക്കുന്ന കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ യുവാക്കള്‍ക്ക് മേലെ തന്നെ ഈ കരിനിയമം പ്രയോഗിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
അതേസമയം അറസ്റ്റിലായ അലന്, താഹ എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ട് എന്ന് പോലീസ് ആവര്‍ത്തിക്കുകയാണ്. പോലീസിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും യുഎപിഎ കേസില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ഘട്ടത്തില്‍ തീരുമാനമെടുക്കും എന്നും പിണറായി വിജയന് പിബി യോഗത്തില്‍ വ്യക്തമാക്കി. അതേസമയം പിണറായിയുടെ വിശദീകരണത്തില്‍ ചില പിബി അംഗങ്ങള്‍ അതൃപ്തരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുഎപിഎ ചുമത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കുന്നത് സംബന്ധിച്ച് സിപിഎമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. അലനേയും താഹയേയും പുറത്താക്കരുത് എന്നാണ് പാര്‍ട്ടി കീഴ്ഘടകങ്ങളുടെ അഭിപ്രായം. അതേസമയം നടപടി വേണം എന്ന നിലപാടിലാണ് ജില്ലാ കമ്മിറ്റി. അതിനിടെ അലനും താഹയും നഗരമാവോയിസ്റ്റുകളാണ് എന്ന് സമ്മതിച്ചതായി പോലീസ് പറയുന്നു. എന്‍ഐഎ ഇവരെ ചോദ്യം ചെയ്തിട്ടുണ്ട്.