പൗരത്വ നിയമത്തിനെതിരെ സംസാരിച്ചു, യാത്രക്കാരനെ പോലീസ് സ്റ്റേഷനിൽ കൊണ്ടിറക്കി ഊബർ ഡ്രൈവർ!
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സംസാരിച്ച യാത്രക്കാരനെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാന്‍ ശ്രമിച്ച് ഊബര്‍ ഡ്രൈവര്‍. മുംബൈയിലാണ് സംഭവം. കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ബപ്പാദിത്യ സര്‍ക്കാരിനാണ് ഞെട്ടിക്കുന്ന അനുഭവം. സാമൂഹ്യ പ്രവര്‍ത്തകയായ കവിത കൃഷ്ണനാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.
ബുധനാഴ്ച രാത്രി 10.30തോടെയാണ് ബപ്പാദിത്യ സര്‍ക്കാര്‍ ഊബര്‍ ടാക്സിയില്‍ കയറിയത്. ജുഹുവില്‍ നിന്ന് കുര്‍ള വരെ പോകാനാണ് സര്‍ക്കാര്‍ ടാക്സി വിളിച്ചത്. യാത്രയ്ക്കിടെ ഫോണില്‍ സുഹൃത്തിനോട് സംസാരിക്കുന്നത് ഡ്രൈവര്‍ ശ്രദ്ധിച്ചു.
പൗരത്വ നിയമത്തിന് എതിരെ ദില്ലി ഷഹീന് ബാഗില്‍ നടക്കുന്ന സമരത്തെ കുറിച്ചും ജയ്പൂരിലെ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചുമാണ് ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്നത്. പത്തിരുപത് മിനുറ്റോളം സര്‍ക്കാര്‍ സുഹൃത്തുമായി ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്നു. അത് കഴിഞ്ഞപ്പോള്‍ തനിക്ക് എടിഎമ്മില്‍ നിന്ന് പണമെടുക്കണം എന്ന് പറഞ്ഞ് ഡ്രൈവര്‍ കാര്‍ നിര്‍ത്തി.
പുറത്തേക്ക് ഇറങ്ങിപ്പോയ ഡ്രൈവര്‍ തിരികെ വന്നത് രണ്ട് പോലീസുകാര്‍ക്കൊപ്പമാണ്. പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു ഡ്രൈവര്‍ കാര്‍ കൊണ്ടുപോയതെന്ന് അപ്പോഴാണ് തനിക്ക് മനസ്സിലായതെന്ന് സര്‍ക്കാര്‍ പറയുന്നു. തുടര്‍ന്ന് പോലീസ് അദ്ദേഹത്തിന്റെ സ്ഥലം എവിടെയാണ് എന്നതടക്കമുളള കാര്യങ്ങള്‍ തിരക്കി.
താന്‍ ജയ്പൂരില്‍ നിന്നുളള ആളാണെന്ന് സര്‍ക്കാര്‍ മറുപടി നല്കി. അതിനിടെ ഇടപെട്ട ഊബര്‍ ഡ്രൈവര്‍ സര്‍ക്കാരിനെ ജയിലില്‍ അടക്കാന്‍ പോലീസുകാരനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഫോണില്‍ താന്‍ കമ്മ്യൂണിസ്റ്റ് ആണെന്നും മുംബൈയില്‍ ഷഹീന് ബാഗ് ഉണ്ടാക്കുമെന്നും രാജ്യത്തെ കത്തിക്കുന്നതിനെ കുറിച്ചാണ് സംസാരിച്ചത് എന്നും ഡ്രൈവര്‍ ആരോപിച്ചു. സംഭാഷണം താന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് എന്നും ഡ്രൈവര്‍ അവകാശപ്പെട്ടു. ഇരുവരേയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയ ശേഷമാണ് പോകാന്‍ അനുവദിച്ചത്.