46-ാം വയസിൽ തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രി, അധികാരമേറ്റ് ഉദയനിധി സ്റ്റാലിൻ; സത്യപ്രതിജ്ഞ ചെയ്ത് മറ്റ് നാല് പേരും
തമിഴ്നാട് മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി 4 എംഎൽഎമാർ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സെന്തിൽ ബാലാജി ,ഗോവി ചെഴിയൻ, എസ്എം നാസർ, ആർ രാജേന്ദ്രൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റത്.വൈകീട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. നിലവിലെ സർക്കാരിൽ മന്ത്രിയായത് കൊണ്ട് തന്നെ ഉപമുഖ്യമന്ത്രിയായി ഉദയനിധിക്ക് സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ല.
തന്റെ 46ാം വയസിലാണ് ഉദയനിധി സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയാകുന്നത്. 56ാം വയസിൽ 2009 ലായിരുന്നു ഉദയനിധിയുടെ പിതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിൻ ആദ്യമായി തമിഴ്നാട് ഉപമുഖ്യമന്ത്രിയായത്. 2021 ൽ എംഎൽഎയായി വിജയിച്ചതോടെ തന്നെ ഉദയനിധി സ്റ്റാലിൻ ഡിഎംകെ സർക്കാരിൽ നിർണായക പദവികൾ വഹിക്കുമെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ആദ്യഘ്ട്ടത്തിൽ മന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ സ്റ്റാലിൻ പരിഗണിച്ചിരുന്നില്ല. പിന്നീട് അത്രയും പ്രധാനമല്ലാത്ത കായിക വകുപ്പ് നൽകി മന്ത്രിസഭയിൽ ഉൾപ്പെടുത്തി. എന്നാൽ സുപ്രധാന പദവികൾ നൽകുന്നതിന് മുന്നോടിയായുള്ള കണ്ണിൽ പൊടിയിടൽ മാത്രമാണ് ഇതെന്ന തരത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം.

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഡിഎംകെ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ് ഉദയനിധി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം പാർട്ടിയിലും ഉയർന്നു. ഇക്കഴിഞ്ഞ ജനവരിയിൽ ഇത് സംബന്ധിച്ച് മാധ്യമങ്ങൾ ചോദ്യം ഉയർത്തിയപ്പോൾ ഇത്തരം വാർത്തകളെ തള്ളുകയാണ് സ്റ്റാലിൻ ചെയ്തത്.
അതേസമയം കഴിഞ്ഞ ദിവസം ഇഡി കേസിൽ മുൻ മന്ത്രിയായിരുന്ന ബാലാജിക്ക് സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതോടെ ഉടൻ പുനഃസംഘടനയുണ്ടാകുമെന്ന വിലയിരുത്തലുകൾ ശക്തമായി. ഇതിന് പിന്നാലെയാണ് ഉദയനിധിയേയും ഉപമുഖ്യമന്ത്രിയാക്കി കൊണ്ട് പുനഃസംഘടന ഡിഎംകെ പൂർത്തിയാക്കിയത്.
തന്നെ സംബന്ധിച്ച് ഉപമുഖ്യമന്ത്രി പദവി വെറും പദവിയല്ലെന്നും വലിയൊരു ഉത്തരവാദിത്തമാണെന്നും ഉദയനിധി പ്രതികരിച്ചു. പദവി ഏറ്റെടുക്കുന്നതിന് മുൻപ് അദ്ദേഹം തന്റെ മുത്തച്ഛനും മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ സ്മാരകവും പെരിയാറിന്റെ സ്മാരകവും അദ്ദേഹം സന്ദർശിച്ചു.
അതേസമയം മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയ സെന്തിൽ ബാലാജിക്ക് തന്റെ പഴയ വകുപ്പായ എക്സൈസിനൊപ്പം വൈദ്യുതിയും നൽകിയിട്ടുണ്ട്. ചെഴിയാന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേയും നാസറിന് ന്യൂനപക്ഷ വകുപ്പിന്റേയും ചുമതലയാണ് നൽകിയിരിക്കുന്നത്. രാജേന്ദ്രന് ടൂറിസം വകുപ്പിന്റെ ചുമതലയാണ് ഉള്ളത്.
അതിനിടെ ഉദയനിധിയുടെ നിയമനത്തിനെതിരെ ബിജെപിയും എഐഎഡിഎംകെയും രംഗത്തെത്തി. രാജകുമാരൻ എന്നായിരുന്നു എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ ഉദയനിധിയെ പരിഹസിച്ചത്. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഡിഎംകെയുടെ പതനത്തിന്റെ വ്യക്തമായ സൂചനയാണ് ഇതെന്ന് കോവൈ സത്യൻ പ്രതികരിച്ചു. ജനാധിപത്യത്തിന്റെ പേരിൽ കുടുംബാധിപത്യമാണ് ഡിഎംകെയിൽ നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.












Click it and Unblock the Notifications