ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, പ്രധാനമന്ത്രിയുടെ സഹായം തേടി ഉദ്ധവ് താക്കറെ!
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തീര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രിയോട് ഫോണില്‍ സംസാരിക്കവേയാണ് സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ താക്കറെ ഉന്നയിച്ചത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടെ സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനുളള ശ്രമം നടക്കുന്നതായി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയോട് പറഞ്ഞു.
മഹാരാഷ്ട്ര പോലൊരു വലിയ സംസ്ഥാനം കൊവിഡിനെതിരെ പൊരുതുന്നതിനിടെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ നല്ലതല്ലെന്നും പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും താക്കറെ ആവശ്യപ്പെട്ടതായാണ് സൂചന. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായാണ് ശിവസേനയുടെ ആരോപണം.
മുഖ്യമന്ത്രിയായി താക്കറെ തുടരണമെങ്കില്‍ സംസ്ഥാനത്തെ രണ്ട് സഭകളില്‍ ഒന്നിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്ലാ തിരഞ്ഞെടുപ്പുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇത് തന്നെയാണ് ഉദ്ധവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 6 മാസം തികയ്ക്കുന്നതിന് മുന്‍പ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലെത്താനായില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണം. ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് താക്കറെയെ ശുപാര്‍ശ ചെയ്ത് കൊണ്ട് സര്‍ക്കാര്‍ നല്‍കിയ കത്തില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
2019 നവംബര്‍ 28നാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മെയ് 28ന് മുഖ്യമന്ത്രിയായി ഉദ്ധവ് 6 മാസം തികയ്ക്കും. ഇതിന് മുൻപ് ഗവർണർ തീരുമാനമെടുക്കേണ്ടതുണ്ട്. ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഉദ്ധവ് താക്കറെയെ നോമിനേറ്റ് ചെയ്യാനുളള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് ബിജെപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി കോടതി തളളുകയാണ് ഉണ്ടായത്. ഇനി ഒരു മാസമാണ് ഉദ്ധവ് താക്കറെയ്ക്ക് സമയമുളളത്. ഗവര്‍ണര്‍ നാമനിര്‍ദേശത്തിന് തയ്യാറായില്ലെങ്കില്‍ രാജി വെച്ച് വീണ്ടും സത്യപ്രതിജ്ഞ എന്ന തീരുമാനത്തിലേക്ക് ഉദ്ധവ് പോയേക്കും.
തിങ്കളാഴ്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ടിരുന്നു. എന്‍സിപിയില്‍ നിന്നും ജയന്ത് പട്ടീല്‍, ശിവസേനയില്‍ നിന്നും എകനാഥ് ഷിന്‍ഡേ, അനില്‍ പരഭ്, കോണ്‍ഗ്രസില്‍ നിന്നും ബാലാസാഹേബ് തോറട്ട്, അസ്ലം ഷെയ്ഖ് എന്നിവരാണ് ഗവര്‍ണറെ കണ്ടത്. താക്കറെയെ ലെജിസ്ലേറ്റീവ് കൗണ്‍സിലേക്ക് നാമനിര്‍ദേശം ചെയ്യാനുളള പുതുക്കിയ ശുപാര്‍ശ മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് കൈമാറി.
രാഹുല്‍ ഗാന്ധിയെ വെള്ളം കുടിപ്പിച്ച് നിര്‍മല സീതാരാമന്‍! 'അറിയില്ലെങ്കിൽ മൻമോഹൻ സിംഗിനോട് ചോദിക്കൂ'!