മഹാരാഷ്ട്ര വകുപ്പ് വിഭജനം പൂര്‍ത്തിയായി... എന്‍സിപിക്ക് സുപ്രധാന വകുപ്പുകള്‍, കോണ്‍ഗ്രസിനും നേട്ടം!!
മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിസന്ധികള്‍ക്കിടെ മന്ത്രിസഭാ വകുപ്പ് വിഭജനം പൂര്‍ത്തിയായി. ശരത് പവാറിന്റെ എന്‍സിപിക്കാണ് പ്രതീക്ഷിച്ചത് പോലെ വലിയ നേട്ടമുണ്ടായത്. 16 മന്ത്രിസ്ഥാനം അവര്‍ക്ക് ലഭിച്ചു. ശിവസേനയ്ക്ക് 15 മന്ത്രിപദവും കോണ്‍ഗ്രസിന് പത്ത് മന്ത്രിപദവുമാണ് ലഭിച്ചത്. ആഭ്യന്തരം, ധനകാര്യം, ജലസേചനം, ഹൗസിംഗ് മിനിസ്ട്രീസ്, എന്നിവയ്‌ക്കൊപ്പം ഉപമുഖ്യമന്ത്രി പദവും എന്‍സിപിക്കാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ പേരില്‍ ശിവസേനയിലും കോണ്‍ഗ്രസിലും നേതാക്കള്‍ രാജി പ്രഖ്യാപിച്ചിരുന്നു.
എന്‍സിപിയുടെ അനില്‍ ദേശ്മുഖ് ആഭ്യന്തര മന്ത്രിയാവും. അജിത് പവാറിന് ധനകാര്യവും ജിതേന്ദ്ര അഹവാദിന് ഹൗസിംഗും ജയന്ത് പാട്ടീലിനും ജലസേചന വകുപ്പും ലഭിക്കും. ഛഗന്‍ ബുജ്ബല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ വകുപ്പും ലഭിക്കും. ശിവസേനയ്ക്ക് വാണിജ്യം, ഖനനം, മറാത്തി ഭാഷ തുടങ്ങിയ വകുപ്പുകളുണ്ട്. ഇതിന്റെ ചുമതല സുഭാഷ് ദേശായിക്കാണ്. നഗര വികസനം ഏക്‌നാഥ് ഷിന്‍ഡെയ്ക്കാണ്. ഗതാഗതം അനില്‍ പരബിന് ലഭിച്ചു.
അതേസമയം കോണ്‍ഗ്രസിന് വലിയ നിരാശ ഉണ്ടായിട്ടില്ല. നിര്‍ണായകമായ റവന്യൂ വകുപ്പ് ബാലാസാഹേബ് തോററ്റിനാണ്. മുന്‍ മുഖ്യമന്ത്രി അശോക് ചവാന് പിഡബ്ല്യുഡി വകുപ്പിന്റെ ചുമതലയാണ് നല്‍കിയത്. വകുപ്പ് വിഭജനത്തില്‍ ഏറെ പ്രശ്‌നങ്ങളുണ്ടാക്കിയ നേതാവായിരുന്നു ചവാന്‍. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വര്‍ഷ ഗെയ്ക്ക്‌വാദിന് ലഭിച്ചു. നിര്‍ണായക വകുപ്പുകളാണ് ഇതെല്ലാം. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക കോണ്‍ഗ്രസിന് തലവേദനയാണ്.
കഴിഞ്ഞ ദിവസം പാര്‍ട്ടി പദവികള്‍ എംഎല്‍എ കൈലാഷ് ഗോറാന്ത്യാല്‍ രാജിവെച്ചിരുന്നു. താന്‍ മൂന്നാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്-എന്‍സിപി ബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ ഞാന്‍ വിജയിച്ചു. മോദി തരംഗമുണ്ടായപ്പോഴും ഞാന്‍ എംഎല്‍എയായി. എന്നിട്ടും എന്നെ നേതൃത്വം മന്ത്രിയാക്കുന്നില്ല. എന്നോടെന്തിനാണ് എപ്പോഴും അനീതി കാണിക്കുന്നതെന്നും ഗോറാന്ത്യാല്‍ പറഞ്ഞു. അതേസമയം മഹാസഖ്യത്തിന്റെ പതനം തുടങ്ങിയെന്നാണ് ബിജെപി പ്രതികരിച്ചത്.
മഹാരാഷ്ട്ര സർക്കാരിൽ പൊട്ടിത്തെറി! ശിവസേനയുടെ ഏക മുസ്ലീം മന്ത്രി രാജി വെച്ചതായി റിപ്പോർട്ട്!