എംഎല്‍എമാരുടെ റിസോര്‍ട്ട് മാറ്റുന്നു, ഹോട്ടല്‍ റിട്രീറ്റിലേക്ക്, മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയം നാടകം അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലേക്ക്. റിസോര്‍ട്ടുകളിലെ എംഎല്‍എമാര്‍ ഏത് നിമിഷവും മറുകണ്ടം ചാടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇവരെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് ശിവസേന. അതേസമയം ബിജെപി നേതാക്കളുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് ഉദ്ധവ് താക്കറെ രംഗത്തെത്തിയതോടെ ശിവസേന ബിജെപി തുറന്ന പോരാട്ടമാണ് ആരംഭിച്ചിരിക്കുന്നത്.
ശിവസേനയുടെ പരസ്യ വിമര്‍ശനം ഒട്ടും അംഗീകരിക്കാനാവില്ലെന്നും, ഞങ്ങള്‍ക്ക് മറ്റ് വഴികളുണ്ടെന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവന തന്നെ ഞെട്ടിച്ച് കളഞ്ഞെന്ന് ദേവേന്ദ്ര ഫട്നാവിസ് തുറന്നടിച്ചു. ബിജെപിയെ ശിവസേന വഞ്ചിച്ചെന്നും ഫട്നാവിസ് പറഞ്ഞു. ഇത് ഉദ്ധവിന്റെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി താക്കറെ കുടുംബത്തെ ഒരാള്‍ കള്ളനെന്ന് വിളിച്ചെന്ന് ഉദ്ധവ് ആരോപിച്ചു.
അടിമുടി നാടകീയത
ഓരോ നിമിഷവും രാഷ്ട്രീയ സാഹചര്യം മാറി കൊണ്ടിരിക്കുകയാണ് മഹാരാഷ്ട്രയില്‍. ബിജെപി നേതാക്കള്‍ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ശിവസേന ശരിക്കും വിരണ്ടിരിക്കുകയാണ്. രംഗ് ശാരദ ഹോട്ടലില്‍ നിന്ന് വിട്ട് പോകാന്‍ ശിവസേന നേതൃത്വം തയ്യാറാവുന്നില്ല. ഇവരെ മുംബൈയില്‍ തന്നെയുള്ള ഹോട്ടല്‍ റിട്രീറ്റിലേക്ക് മാറ്റുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ വീട്ടില്‍ നിന്ന് മിനുട്ടുകള്‍ മാത്രം ദൂരത്തിലാണ് രംഗ് ശാരദ ഹോട്ടല്‍.
പോലീസ് സംരക്ഷണം
രംഗ് ശാരദ ഹോട്ടലില്‍ പോലീസ് സംരക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇത് ശിവസേന ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. നവംബര്‍ 15 വരെ ഇവര്‍ റിസോര്‍ട്ടില്‍ തന്നെ തുടരും. അതേസമയം 48 മണിക്കൂര്‍ നേരത്തേക്കാണ് ഇവരെ റിസോര്‍ട്ടില്‍ നിര്‍ത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നത്. ശിവസേന സെക്രട്ടരി മിലിന്ദ് നര്‍വേക്കര്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. നവംബര്‍ 15 വരെ ബിജെപിയില്‍ നിന്ന് സംരക്ഷണം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഞങ്ങളെ കള്ളന്മാരാക്കി
ഫട്നാവിസ് പറയുന്നത് പച്ചക്കള്ളമാണ്. 50:50 അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തതാണ്. ചരിത്രത്തിലാദ്യമായി താക്കറെ കുടുംബത്തെ ഒരാള്‍ നുണയന്മാരും കള്ളന്മാരുമായി ചിത്രീകരിച്ചിരിക്കുകയാണ്. ഇത് പൊറുക്കാവുന്നതിലും അപ്പുറമാണ്. ഞാന്‍ ജനങ്ങള്‍ക്ക് ഒരിക്കല്‍ ശിവസേന മുഖ്യമന്ത്രി മഹാരാഷ്ട്രയില്‍ ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കിയതാണ്. 25 വര്‍ഷത്തോളം ഈ സഖ്യം നിലനിന്നു. ഞാന്‍ ഫട്നാവിസിനോടും അമിത് ഷായോടും തുല്യ അധികാരം വേണമെന്ന് തുറന്ന് പറഞ്ഞതാണെന്നും ഉദ്ധവ് പറഞ്ഞു.
അമിത് ഷാ പറഞ്ഞത് ഇങ്ങനെ
നമ്മുടെ ബന്ധം മോശമായ രീതിയിലൂടെയാണ് പോകുന്നത്. നമുക്ക് പഴയ പ്രതാപത്തിലേക്ക് പോകണം. അതിന് അധികാരം പങ്കിടലാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് അമിത് ഷാ തന്നോട് പറഞ്ഞിരുന്നു. ഫട്നാവിസും ഈ സമയം അവിടെയുണ്ടായിരുന്നു. ഞങ്ങള്‍ നിങ്ങളെ സഹോദരന്മാരെ പോലെയാണ് കണ്ടത്. എന്നാല്‍ ഇങ്ങനെയാണോ നിങ്ങള്‍ ഞങ്ങളെ പരിഗണിക്കേണ്ടത്. ഫട്നാവിസ് എന്റെ സുഹൃത്താണ്. എന്നാണ് എന്താണ് ബിജെപി വാഗ്ദാനം പാലിക്കാത്തതെന്ന് അറിയില്ലെന്നും ഉദ്ധവ് പറഞ്ഞു.
അങ്ങനെ പറയുമോ
ബാല്‍ താക്കറെയുടെ മകന് കള്ളം പറഞ്ഞെന്ന് ഫട്നാവിസ് പറഞ്ഞ സാഹചര്യത്തില്‍ ബിജെപിയുമായി ഇനി യാതൊരു ചര്‍ച്ചയുമില്ല. ഞങ്ങള്‍ ബിജെപിയെ ശത്രുക്കളായി കാണുന്നില്ല. പക്ഷേ അവര്‍ പറഞ്ഞ വാക്കില്‍ നിന്ന് പിന്നോട്ട് പോവുകയാണ്. ഹരിയാന തിരഞ്ഞെടുപ്പില്‍ ദുഷ്യന്ത് ചൗത്താല മോദിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രണ്ട് ഗുജറാത്തികള്‍ നമ്മളെ ദേശീയത പഠിപ്പിക്കാന്‍ വരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ടും ദുഷ്യന്തുമായി സഖ്യമുണ്ടാക്കാന്‍ ബിജെപിക്ക് പ്രശ്നമില്ല. ശിവസേനയുമായിട്ടാണ് പ്രശ്നമുള്ളതെന്നും ഉദ്ധവ് തുറന്നടിച്ചു.
അവര്‍ ശ്രമിക്കട്ടെ
എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കട്ടെയെന്നായിരുന്നു ഉദ്ധവിന്റെ മറുപടി. അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് മെഹബൂബ മുഫ്തിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാം. നിതീഷ് കുമാറുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാം. ഇതൊക്കെ ശരിയാണോ. ആരാണ് നവാസ് ഷെരീഫിന്റെ പിറന്നാളിന് പോയത്. ഇതൊക്കെ ശരിയാണെന്ന് ബിജെപിക്ക് തോന്നുന്നുണ്ടോയെന്നും ഉദ്ധവ് ചോദിച്ചു.
ഫട്നാവിസിനോട് മിണ്ടില്ല
ദേവേന്ദ്ര ഫട്നാവിസ് തുടര്‍ച്ചയായി കള്ളം പറയുന്ന സാഹചര്യത്തില്‍ അദ്ദേഹവുമായി ഇനി മിണ്ടില്ല. അദ്ദേഹം സത്യം പറഞ്ഞാല്‍ മാത്രമേ ഞാന്‍ സംസാരിക്കൂ. തന്നെ നുണയനെന്ന് വിളിച്ചാല്‍ ബിജെപിയുമായി ഒരു ബന്ധവും എനിക്കുണ്ടാവില്ല. ഭാവിയിലും അത് അങ്ങനെ ആയിരിക്കും. ബിജെപി ഇല്ലെങ്കിലും ഉണ്ടെങ്കിലും ശിവസേനയ്ക്ക് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉണ്ടാവുമെന്ന് ഉദ്ധവ് വ്യക്തമാക്കി. എന്‍സിപിയുമായി തല്ക്കാലം ചര്‍ച്ച നടന്നിട്ടില്ല. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കും താക്കറെ കുടുംബത്തിനും മേലുള്ള വിശ്വാസം അമിത് ഷായേക്കാളും ബിജെപിയേക്കാളും കൂടുതലാണെന്ന് ഓര്‍ക്കണമെന്നും ഉദ്ധവ് പറഞ്ഞു.
ശരത് പവാറിന്റെ വീട്ടിലെത്തി റാവത്ത്... രണ്ടാം വട്ട ചര്‍ച്ച, സോണിയയുടെ തീരുമാനം നിര്‍ണായകം