മറാത്തി ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി വേണം; മോദിക്ക് ഉദ്ദവ് താക്കറെയുടെ കത്ത്
മുംബൈ: മറാത്തി ഭാഷയ്ക്ക് ശ്രേഷ്ഠ പദവി നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ക്ലാസിക്കല്‍ ഭാഷയുടെ പദവി നേടുന്നതിനുള്ള മാനദണ്ഡങ്ങള്‍ മറാത്തി ഭാഷ കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് മുന്‍പാകെ ഇതുവരെ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. വളരെക്കാലമായി ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പ്രധാനമന്ത്രി വ്യക്തിപരമായി ഇത് പരിശോധിക്കണം. പദവി നല്‍കുന്നത് ഉറപ്പാക്കാന്‍ സാധ്യമായതും അടിയന്തിരവുമായ എല്ലാ നടപടികളും കൈക്കൊള്ളണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
മറ്റു ആറ് ഭാഷകള്‍ക്ക് നല്‍കിയത് പോലെ മറാത്തിക്കും ശ്രേഷ്ഠ ഭാഷാ പദവി നല്‍കണമെന്നും താക്കറെ കത്തില്‍ ആവശ്യപ്പെടുന്നു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി 2013 നവംബര്‍ 16ന് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.

ഒരു ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിക്കണമെങ്കില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഭാഷയിലെ ആദ്യകാല ഗ്രന്ഥങ്ങളുടെ പഴക്കവും 1500-2000 വര്‍ഷക്കാലത്ത് രേഖപ്പെടുത്തിയ ചരിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു സംഘം പുരാതന എഴുത്തുകാരുടെ സാഹിത്യ ഗ്രന്ഥങ്ങള്‍ വിലപ്പെട്ട പൈതൃകമായി കണക്കാക്കപ്പെടുന്നു. നിലവില്‍ തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നിവയ്ക്കാണ് ക്ലാസിക്കല്‍ ഭാഷകളുടെ പദവി നല്‍കിയിരിക്കുന്നത്.
അതേസമയം, വിഷയം മറ്റ് മന്ത്രാലയങ്ങളുമായും ഭാഷാ വിദഗ്ധരുടെ സമിതിയുമായും കൂടിയാലോചിച്ചതായും സാഹിത്യ അക്കാദമി ഇക്കാര്യത്തില്‍ ഉടന്‍ തന്നെ അന്തിമതീരുമാനമെടുക്കുമെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേല്‍ നേരത്തെ രാജ്യസഭയില്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications