ശിവസേനയ്ക്ക് ആഭ്യന്തരം, എന്‍സിപിക്ക് ധനകാര്യം; മഹാരാഷ്ട്രയില്‍ വകുപ്പ് വിഭജനം അവസാന ഘട്ടത്തില്‍
മുംബൈ: മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിന്റെ വകുപ്പ് വിഭജനം പൂര്‍ത്തിയാകുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി സഖ്യ സര്‍ക്കാരാണ് മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയത്. വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി മന്ത്രിമാരുടെ പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
"അമിത് ഷാ ഏത് ചരിത്ര പുസ്തകമാണ് വായിച്ചത്? ഇന്ത്യയെ കുറിച്ചറിയാത്തവർക്ക് സംരക്ഷിക്കാനും കഴിയില്ല"
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു. ശിവസേനയ്ക്ക് ആഭ്യന്തരവും നഗരവികസനവും ലഭിച്ചേക്കാമെന്നും, എന്‍സിപി ധനകാര്യവും ഭവന നിര്‍മ്മാണവും നേടാന്‍ സാധ്യതയുണ്ടെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, കോണ്‍ഗ്രസിന് റവന്യൂ, വ്യവസായങ്ങള്‍, വൈദ്യുതി, ഗോത്ര വികസന വകുപ്പുകള്‍ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഉപമുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍സിപിയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മന്ത്രിസഭയുടെ വിപുലീകരണം ഈ മാസം അവസാനത്തേക്ക് മാറ്റിയത്. വിഭജനം ഏറെക്കുറെ പൂര്‍ത്തിയായെന്നും നവംബര്‍ 28ന് സത്യപ്രതിജ്ഞ ചെയ്ത ആറ് മന്ത്രിമാരുടെ വകുപ്പുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു. മന്ത്രിസഭ വിപുലീകരിച്ചതിനുശേഷം പുതിയ മന്ത്രിമാര്‍ക്ക് അതത് പാര്‍ട്ടികളുടെ ക്വാട്ടയില്‍ നിന്ന് വകുപ്പുകള്‍ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 105 സീറ്റ് ബി.ജെ.പി നേടിയെങ്കിലും ശിവസേനയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അധികാരത്തിലേറാന്‍ സാധിച്ചില്ല. 288 അംഗ നിയമസഭയില്‍ 56 എംഎല്‍എമാരാണ് ശിവസേനയ്ക്കുള്ളത്. എന്‍സിപി 54 സീറ്റും കോണ്‍ഗ്രസ് 44 സീറ്റുകളും നേടിയിരുന്നു. എന്നാല്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എന്നീ മൂന്ന് പാര്‍ട്ടികളും തങ്ങളുടെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് സംസ്ഥാനത്ത് ബിജെപി വിരുദ്ധ മുന്നണി രൂപീകരിച്ചു.
ഇതോടെ ദശാബ്ദങ്ങളുടെ പഴക്കമുള്ള ബിജെപി- ശിവസേന മുന്നണി മഹാരാഷ്ട്രയില്‍ തകര്‍ന്നു വീണു. നവംബര്‍ 28നാണ് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗദി (എംവിഎ) സര്‍ക്കാര്‍ നവംബര്‍ 30ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 169 വോട്ടുകള്‍ക്ക് വിജയിച്ചു.