യാത്രാവിമാനങ്ങൾ വേണ്ട: ലോക്ക്ഡൌൺ നീട്ടിയേക്കുമെന്ന് മഹാരാഷ്ട്ര,കേന്ദ്രത്തെ എതിർത്ത് തമിഴ്നാടും..
മുംബൈ: കൊറോണ വ്യാപനം നീളുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൌൺ നീട്ടുമെന്ന സൂചന നൽകിയ മഹാരാഷ്ട്ര മുഖ്യമന്ത്രി. വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയ മുഖ്യമന്ത്രി വ്യോമഗതാഗതം പുനസ്ഥാപിക്കുന്നതിനായി മുൻ കരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചു. മെയ് 31 ന് നിലവിലെ ലോക്ക്ഡൌൺ അവസാനിക്കുമെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൌൺ വീണ്ടും നീട്ടുമെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകിയിട്ടുള്ളത്. രാജ്യത്ത് റിപ്പോർട്ട് ചെയ്ത 1,31, 868 കൊറോണ വൈറസ് കേസുകളിൽ 47,190 എണ്ണവും മഹാരാഷ്ട്രയിലാണ്.
യോഗി ഹിറ്റ്ലറെന്ന്: അതിഥി തൊഴിലാളി വിഷയത്തിൽ ശിവസേന, തൊഴിലാളികൾക്ക് ജുതന്മാരുടെ അവസ്ഥയെന്ന്!!
വ്യോമഗതാഗതം പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നുവെന്നും ഇത് സംബന്ധിച്ച് കേന്ദ്രവ്യോമയാന മന്ത്രിയുമായി സംസാരിച്ചിരുന്നതായും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഇപ്പോഴത്തേക്ക് മെഡിക്കൽ എമർജൻസികൾ, വിദ്യാർത്ഥികൾ, മറ്റ് അത്യാവശ്യ സേവനങ്ങൾക്ക് വേണ്ടി മാത്രം വിമാന സർവീസ് നടത്തിയാൽ മതിയെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുംബൈ വിമാനത്താവളം പ്രവർത്തിച്ച് തുടങ്ങുന്നതിനായി ഒരു പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അടുത്ത 15 ദിവസം നിർണായമാണ്. കൂടുതൽ ആൾസഞ്ചാരത്തിന് സാധ്യതയുള്ളതുകൊണ്ട് തന്നെ കുടുതൽ കേസുകളും പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് ഓരോന്നും പതുക്കെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ ലോക്ക്ഡൌൺ നീക്കുന്നില്ലെന്നും, മെയ് 31 ഓടെ ലോക്ക്ഡൌൺ അവസാനിക്കുമെന്ന് തങ്ങൾ പറഞ്ഞിട്ടില്ല.... മൺസൂണിൽ കൂടുതൽ ജാഗ്രതയോടെയിരിക്കണം അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എപ്പോൾ ലോക്ക്ഡൌൺ നീക്കുമെന്ന ചോദ്യത്തിന് ഘട്ടംഘട്ടമായി മാത്രമെന്നാണ് ഉദ്ധവ് താക്കറെ നൽകിയ മറുപടി. സമ്പദ് വ്യവസ്ഥ പുനരാരംഭിക്കുന്നതിന് ആദ്യം വൈറസ് വ്യാപനത്തെ നിയന്ത്രിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കുട്ടിച്ചേർത്തു. എന്തുകൊണ്ട് മഹാരാഷ്ട്ര സർക്കാർ പാക്കേജുകൾ ഒന്നും പ്രഖ്യാപിക്കുന്നില്ലെന്ന ചോദ്യത്തിന് പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം മറുപടി നൽകി.
ഈ ആഴ്ച ആദ്യമാണ് രാജ്യത്ത് ആഭ്യന്തര വിമാനസർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തുന്നത്. കേന്ദ്രത്തിന്റെ നീക്കത്തിനനുസരിച്ച് നീങ്ങാൻ മഹാരാഷ്ട്രയ്ക്ക് അനിശ്ചിതത്വങ്ങളുണ്ട്. മഹാരാഷ്ട്രയ്ക്ക് പുറമേ തമിഴാനാടും, പശ്ചിമബംഗാളും ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര നീക്കം അനുസരിച്ച് തിരക്കേറിയ വിമാനത്താവളങ്ങളായ ചെന്നൈയും കൊൽക്കത്തയും തുറന്ന് പ്രവർത്തിക്കേണ്ടതായി വരും. കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് പിന്നിൽ രണ്ടാമതാണ് തമിഴ്നാട്. ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ചതോടെ മെയ് 30 വരെ ഇളവ് വേണമെന്ന് പശ്ചിമബംഗാളും ആവശ്യപ്പെട്ടിട്ടുണ്ട്.