അമിത് ഷായെ അടുപ്പിക്കാതെ ഉദ്ധവ് താക്കറെ! അഞ്ച് തവണ വിളിച്ചു.. ശിവസേന എൻഡിഎ വിടുന്നു?
മുംബൈ: ലോക്‌സഭയില്‍ 18 എംപിമാരുള്ള, എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നിട്ടും മോദി സര്‍ക്കാര്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി വിജയിച്ചുവെന്നത് ബിജെപിക്ക് വന്‍ നേട്ടമാണ്. ശിവസേന കാലുവാരിയെങ്കിലും അണ്ണാ ഡിഎംകെയെ ഒപ്പം നിര്‍ത്താനായതാണ് എന്‍ഡിഎയ്ക്ക് നേട്ടമായത്.
അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് തൊട്ട് മുന്‍പേയാണ് ശിവസേന മോദി സര്‍ക്കാരിന്റെ കാല് വാരിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചാണക്യതന്ത്രം പ്രയോഗിക്കാന്‍ ശിവസേനയുടെ ഉദ്ധവ് താക്കറയെ സമീപിച്ചിരുന്നുവെങ്കിലും അമ്പിനും തുമ്പിനും താക്കറേ അടുത്തില്ല. മോദിയെ കൈവിട്ട ശിവസേന രാഹുല്‍ ഗാന്ധിയെ മുഗ്ധകണ്ഠം പുകഴ്ത്തുന്നുമുണ്ടെന്നത് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉരുത്തിരിയുന്നതിന്റെ സൂചനയാണെന്ന് വേണം കരുതാന്‍.
ശിവസേന എങ്ങോട്ട്
1990 മുതല്‍ എന്‍ഡിഎ സഖ്യകക്ഷിയായിരിക്കുന്ന ശിവശേന ഇടഞ്ഞ് തുടങ്ങിയത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തോളം തന്നെ കടന്നാക്രമിക്കാനും ശിവസേന മടിക്കുന്നില്ല. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തീരുമാനിച്ച ശിവസേന എന്ത് സൂചനയാണ് നല്‍കുന്നതെന്നതാണ് ദേശീയ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്. പ്രതിപക്ഷ ഐക്യത്തിനൊപ്പം ശിവസേന ചേരുമോ എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം വേണ്ടത്.
സർക്കാരിനെ തുറന്ന് കാട്ടൽ
എംപിമാരുടെ എണ്ണം കൊണ്ട് ജയിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ മോദി സര്‍ക്കാരിനെ തുറന്ന് കാണിക്കാനുള്ള അവസരമായിട്ടാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തെ ഉപയോഗപ്പെടുത്തിയത്. രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ കടന്നാക്രമിച്ചതിന്റെ ലക്ഷ്യവും അത് തന്നെ. എന്‍ഡിഎ സഖ്യത്തില്‍ വിള്ളലുണ്ടാക്കിയെന്നതിലും കോണ്‍ഗ്രസിന് ആശ്വസിക്കാം. അതേസമയം 154 വോട്ട് പ്രതീക്ഷിച്ചയിടത്ത് 126 വോട്ട് മാത്രം കിട്ടിയത് കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നുണ്ട്.
നാടകീയ പിന്മാറ്റം
ശിവസേനയ്‌ക്കൊപ്പം ബിജു ജനതാദളും വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നിരുന്നു. തലേദിവസം സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ എംപിമാര്‍ക്ക് വിപ്പ് നല്‍കിയ ശിവസേന പിറ്റേന്ന് നാടകീയമായി പിന്മാറുകയായിരുന്നു. അവിശ്വാസ പ്രമേയത്തില്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ആര്‍ക്കും ഉറപ്പ് നല്‍കിയിരുന്നില്ലെന്നും ശിവസേന വ്യക്തമാക്കുന്നു.
അമിഷ് ഷായുടെ ശ്രമം
പിന്തുണ തേടി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് പ്രകാരം ശിവസേന സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അത്തരത്തിലല്ലെന്ന് ശിവസേന വ്യക്തത വരുത്തുന്നു. അമിത് ഷാ നിരവധി തവണ താക്കറെയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു.
പ്രതികരിക്കാതെ താക്കറെ
അവിശ്വാസ പ്രമേയത്തിന് രണ്ട് ദിവസം മുന്‍പാണ് അഞ്ച് തവണയോളം അമിത് ഷാ ഉദ്ധവ് താക്കറയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. ഒരു തവണ പാര്‍ലമെന്ററി കമ്മിറ്റി ഓഫീസില്‍ നിന്നും അമിത് ഷാ വിളിച്ചു. എന്നാല്‍ അമിത് ഷായുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യുകയോ യാതൊരു വിധത്തിലുള്ള ഉറപ്പ് നല്‍കുകയോ ഉണ്ടായിട്ടില്ലെന്നും ശിവസേന വ്യക്തമാക്കുന്നു.
ബന്ധം കൂടുതൽ കലുഷിതം
അവിശ്വാസ പ്രമേയത്തില്‍ കാല് വാരിയത് ബിജെപിയുമായുള്ള ശിവസേനയുടെ ബന്ധം കൂടുതല്‍ കലുഷിതമാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പിലടക്കം തനിച്ച് മത്സരിക്കുമെന്ന് നേരത്തെ തന്നെ ശിവസേന പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്‍ഡിഎ വിട്ട് പ്രതിപക്ഷ ഐക്യത്തിനൊപ്പം നില്‍ക്കുക എന്ന സാഹസത്തിന് ശിവസേന മുതിരുമോ എന്നതാണ് ഇനി അറിയാനുള്ളത്.
രാഹുലിന് പ്രശംസ
അവിശ്വാസ പ്രമേയത്തിന് ശേഷം കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും പ്രശംസിച്ച് ശിവസേനയും മുഖപത്രമായ സാംമ്‌നയില്‍ വാര്‍ത്തയും മുഖപ്രസംഗവും വന്നതും ചില മാറ്റങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. നരേന്ദ്ര മോദിയെ രാഹുല്‍ ആലിംഗനം ചെയ്യുന്ന ചിത്രത്തിനൊപ്പം രാഹുല്‍ വിജയിച്ചു എന്ന തലക്കെട്ടിലാണ് വാര്‍ത്ത. മുഖപ്രസംഗത്തില്‍ പണമൊഴുക്കിയാണ് ബിജെപി ഭൂരിപക്ഷം നേടിയത് എന്നതടക്കമുള്ള ആരോപണങ്ങളും ശിവസേന ഉന്നയിക്കുന്നു.