മോദിയെ കെട്ടിപ്പിടിച്ച് ഞെട്ടിച്ച ശേഷം രാഹുൽ വീണ്ടും.. ഇത്തവണ ശിവസേന നേതാവ് ഉദ്ധവ് താക്കറെ
മുംബൈ: എന്‍ഡിഎ സഖ്യകക്ഷിയായ ശിവസനേ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ബിജെപിക്കൊപ്പം നില്‍ക്കാതെ പിന്‍വാങ്ങിയത് പുതിയ സമവാക്യങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിയുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ആ നിരീക്ഷണങ്ങള്‍ക്ക് ആക്കം പകര്‍ന്നിരിക്കുകയാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയച്ച ജന്മദിന സന്ദേശം.
ഉദ്ധവ് താക്കറെ ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ എല്ലാവിധ ആശംസകളും നേരുന്നു. എല്ലായ്‌പ്പോഴും നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. താക്കറെയുടെ 58ാം പിറന്നാളിനുള്ള രാഹുലിന്റെ ഈ സന്ദേശത്തിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്.
സഖ്യകക്ഷിയായിരിക്കേ തന്നെ മോദി സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകരാണ് ശിവസേന. മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പമുള്ള സഖ്യം ശിവസേന ഉപേക്ഷിച്ചു കഴിഞ്ഞു. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കില്ലെന്നും ശിവസേന വ്യക്തമാക്കിയിട്ടുള്ളതാണ്. ശിവസേന സഖ്യം വിടുമെന്ന് സൂചിപ്പിച്ച് കൊണ്ട്, പ്രവര്‍ത്തകരോടെ തനിച്ച് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ അമിത് ഷാ കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയുമുണ്ടായി.
ഇതെല്ലാം കോണ്‍ഗ്രസിന് പ്രതീക്ഷയേകുന്ന ഘടകങ്ങളാണ്. അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ട് നിന്നതിന് പിന്നാലെ ശിവസേന ബിജെപിയെ വിമര്‍ശിക്കുകയും കോണ്‍ഗ്രസിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബിജെപിക്കെതിരെ ഒരുങ്ങുന്ന മഹാമുന്നണിയില്‍ ശിവസേനയും ഉണ്ടാകുമോ എന്നതാണിനി കാണാനുള്ളത്.
അതേസമയം നേതാക്കളുമായി രാഹുല്‍ വ്യക്തി ബന്ധം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് ആശംസയെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് വ്യക്തമാക്കി. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ മോദിയെ രൂക്ഷമായി വിമര്‍ശിച്ച ശേഷം രാഹുല്‍ ആലിംഗനം ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് എന്‍ഡിഎ സഖ്യകക്ഷി നേതാവിനുള്ള പിറന്നാള്‍ ആശംസയും ചര്‍ച്ചയാകുന്നത്.