ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ, ആദ്യ 'താക്കറെ' മുഖ്യമന്ത്രി, ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം
Recommended Video
മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാരിന്റെ മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6.40ന് ശിവാജി പാർക്കിൽ വെച്ചാകും ചടങ്ങ് നടക്കുക. ഡിസംബർ ഒന്നിനാണ് സത്യപ്രതിജ്ഞാ ചടങ്ങെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും നേരത്തെ ആക്കുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫട്നാവിസ് രാജി പ്രഖ്യാപിച്ചതോടെയാണ് ത്രികക്ഷി സർക്കാരിന് ഭരണം ലഭിച്ചത്.
തോറ്റ പടനായകനായി അജിത് പവാർ! നാണം കെട്ട് എൻസിപിയിലേക്ക് മടക്കം, ഉദ്ധവ് താക്കറെയുടെ ഓഫർ
20 വർഷങ്ങൾക്ക് ശേഷമാണ് മഹാരാഷ്ട്രയിൽ ഒരു ശിവസേനാ നേതാവ് അധികാരത്തിൽ എത്തുന്നത്. താക്കറെ കുടുംബത്തിൽ നിന്നുള്ളൊരാൾ മുഖ്യമന്ത്രപദത്തിൽ എത്തുന്നത് ആദ്യമായാണ്. മുഖ്യമന്ത്രിയാവുക എന്നത് തന്റെ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന കാര്യമാണെന്നായിരുന്നു ഉദ്ധവ് താക്കറെ ഇന്നലെ പ്രതികരിച്ചത്. താക്കറെ കുടുംബത്തിൽ നിന്നും ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയാണ്. വോർളി മണ്ഡലത്തിൽ നിന്നും ആദിത്യ താക്കറെ വിജയിച്ചിരുന്നു.
മൂന്ന് പാർട്ടികളുടെയും എംഎൽഎമാരടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഡിസംബർ 3നകം ഹാജരാക്കാനാണ് ഗവർണർ ഉദ്ധവ് താക്കറെയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലയിൽ നിയമസഭാംഗം അല്ലാത്തതിനാൽ ആറ് മാസത്തിനകം എംഎൽഎയോ എംഎൽസിയോ ആയി ഉദ്ധവ് താക്കറെ തിരഞ്ഞെടുക്കപ്പെടണം എന്നാണ് നിയമം.
ഉദ്ധവ് താക്കറെയ്ക്ക് പുറമെ ഉപമുഖ്യമന്ത്രിമാരായ കോൺഗ്രസിന്റെ ബാലാസാഹേബ് തോറോട്ടും എൻസിപിയടെ ജയന്ത് പാട്ടീലും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്കായി പ്രത്യേക നിയമസഭാ സമ്മേളനം ബുധനാഴ്ച ചേരുന്നുണ്ട്. 288 എംഎൽഎമാരുള്ളതിനാൽ ചടങ്ങ് വൈകിട്ട വരെ നീളാനാണ് സാധ്യത. ബിജെപി എംഎൽഎ കാളിദാസ് കൊലാംകറെയാണ് പ്രോടേം സ്പീക്കർ.