വീറോടെ വാശിയോടെ... കാവേരി വിഷയത്തിൽ കൊമ്പ് കോർത്ത് ഉദയനിധി സ്റ്റാലിനും മുഖ്യമന്ത്രി വിജയും
ചെന്നൈ: മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിലുളള ചൂടുപിടിച്ച ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കുകയാണ് തമിഴ്‌നാട്. തൃഷയെ ഉന്നം വെച്ചുളള അധിക്ഷേപ പരാമര്‍ശത്തിന്റെ പേരില്‍ മണിക്കൂറുകള്‍ കൊണ്ടാണ് വിജയുടെ പോലീസ് ഉദയനിധിയെ അറസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ വിജയെ ഡമ്മി മുഖ്യമന്ത്രിയെന്ന് പരിഹസിച്ചും രൂക്ഷമായി വിമര്‍ശിച്ചും ഉദയനിധി രംഗത്ത് വന്നിരുന്നു. സഭയ്ക്ക് പുറത്ത് മാത്രമല്ല സഭയ്ക്ക് അകത്തും വിജയും ഉദയനിധിയും തമ്മിലുളള വാശിയേറി ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. കാവേരി വിഷയത്തിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുളള കൊമ്പ് കോര്‍ക്കല്‍.
കാവേരി നദീജല തര്‍ക്കവും മേക്കേദാട്ടു അണക്കെട്ട് നിര്‍മ്മാണവും അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് വിജയ് സര്‍ക്കാരിനെ ഉദയനിധി മുള്‍മുനയില്‍ നിര്‍ത്തിയത്. മേക്കേദാട്ടു അണക്കെട്ട് നിര്‍മ്മിക്കുന്നതില്‍ നിന്നും കര്‍ണാടകത്തെ തടയാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് നിയമസഭയില്‍ വിശദീകരിക്കണമെന്ന് ഉദയനിധി ആവശ്യപ്പെട്ടു.

കാവേരി വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാത്തതിനേയും ഉദയനിധി ചോദ്യം ചെയ്തു. കര്‍ണാടക ഈ വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് രാഷ്ട്രീയഭേദമന്യേ ഒരുമിച്ച് നില്‍ക്കുകയാണ്. എന്തുകൊണ്ട് വിജയ് സര്‍ക്കാര്‍ അതിന് വിസമ്മതിക്കുന്നുവെന്നും ഉദയനിധി ചോദിച്ചു. കര്‍ണാടക സന്ദര്‍ശിക്കാനുളള വിജയുടെ നീക്കത്തേയും ഉദയനിധി സ്റ്റാലിന്‍ വിമര്‍ശിച്ചു.
അയല്‍സംസ്ഥാനവുമായി ഒരു വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് വിജയ് ചോദിച്ചു. ആ ശ്രമത്തില്‍ താന്‍ അപമാനിക്കപ്പെട്ടാലോ എന്ന് ആരോ ചോദിക്കുന്നത് കേട്ടു. തമിഴ്‌നാട്ടിലെ ജനതയ്ക്ക് വേണ്ടി അപമാനമേറ്റ് വാങ്ങാന്‍ താന്‍ തയ്യാറാണ്, വിജയ് പറഞ്ഞു. മേക്കേദാട്ടു ഡാം വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയിട്ടുണ്ടെന്നും പദ്ധതിയില്‍ എതിര്‍പ്പ് അറിയിച്ച് കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും വിജയ് സഭയില്‍ മറുപടി നല്‍കി.
ഈ വിഷയത്തില്‍ സര്‍വ്വകക്ഷി യോഗത്തിന്റെ ആവശ്യം തള്ളിയ വിജയ്, കാവേരി വിഷയത്തില്‍ തമിഴ്‌നാടിന്റെ താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രതിപക്ഷം ഇതൊരു രാഷ്ട്രീയ യുദ്ധമാക്കി മാറ്റരുതെന്നും പ്രതികരിച്ചു.




Click it and Unblock the Notifications