കരുണാനിധി കുടുംബത്തിൽ നിന്ന് നാലാമൻ, സ്റ്റാലിന്റെ മകൻ ഉദയനിധി ഡിഎംകെ യൂത്ത് വിംഗ് തലപ്പത്തേക്ക്!
ചെന്നൈ: കരുണാനിധി കുടുംബത്തില്‍ നിന്നും നാലാമതൊരു രാഷ്ട്രീയ പ്രവേശം കൂടി. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനനിധി സ്റ്റാലിനാണ് ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത്. ഡിഎംകെയുടെ യുവജന വിഭാഗത്തിന്റെ തലപ്പത്തേക്കാണ് ഉദയനിധിയുടെ കടന്ന് വരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അറിയപ്പെടുന്ന സിനിമാ താരം കൂടിയായ ഉദയനിധിയുടെ കടന്ന് വരവ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ക്കും എന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.
ഡിഎംകെയുടെ മുന്‍ മന്ത്രി കൂടിയായ വെള്ളക്കോവില്‍ സ്വാമിനാഥന്‍ ആയിരുന്നു യൂത്ത് വിംഗ് സെക്രട്ടറി. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ച് സ്വാമിനാഥന്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദയനിധിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ഡിഎംകെ നേതൃത്വം ഉദയനിധിയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് ഉടനെ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛന്‍ എംകെ സ്റ്റാലിന്‍ 35 വര്‍ഷത്തോളം വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് മകന്‍ ഉദയനിധി എത്തുന്നത്. കരുണാനിധി കുടുംബത്തില്‍ നിന്ന് ഉദയനിധിയുടെ വരവോടെ രാഷ്ട്രീയക്കാരുടെ എണ്ണം നാലായി ഉയരുകയാണ്.
കരുണാനിധിയെ കൂടാതെ എംകെ സ്റ്റാലിനും കനിമൊഴിയും അഴഗിരിയുമാണ് ഇതുവരെ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുളളത്. ഔദ്യോഗികമായി സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെങ്കിലും ഡിഎംകെയുടെ പരിപാടികളിലും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും ഉദയനിധി സ്ഥിരം സാന്നിധ്യമാണ്. പാര്‍ട്ടി മുഖപത്രമായ മുരശൊലിയുടെ നടത്തിപ്പില്‍ മുഖ്യപങ്ക് വഹിക്കുന്ന ഉദയനിധി മുരശൊലി ട്രസ്റ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ്.