തത്കാല്‍ പാസ്പോര്‍ട്ടിന് ആധാര്‍ നിര്‍ബന്ധമെന്ന് യുഐഡിഎഐ: പുതിയ കോടതി ഉത്തരവ് ബാധകമല്ല!
ദില്ലി: തത്കാല്‍ പാസ്പോര്‍ട്ട് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി യുഐഡിഎഐ. തത്കാല്‍ പാസ്പോര്‍ട്ടുകള്‍ക്കും പുതുതായി ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്കമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് തത്കാല്‍ പാസ്പോര്‍ട്ടുകള്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും വിട്ടുവീഴ്ചയില്ലെന്ന് യുഐഡിഎഐ വ്യക്തമാക്കിയത്. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയമാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം നീട്ടിനല്‍കിയിട്ടുള്ളത്.
സുപ്രീം കോടതി മാര്‍ച്ച് 13ന് പുറത്തിറക്കിയ വിധി അനുസരിച്ച് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും തത്കാല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്ന ചട്ടം തന്നെ തുടരും. യുഐഡിഎഐ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ ആധാര്‍ കാര്‍ഡില്ലാത്തവര്‍ ആധാര്‍ കാര്‍ഡിന് അപേക്ഷ നല്‍കി ഇത്തരം സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ ആപ്ലിക്കേഷന്‍ നമ്പര്‍ നല്‍കേണ്ടതും അനിവാര്യമാണ്. രാജ്യത്തെ വിവിധ സേവനങ്ങള്‍ക്കും സാമൂഹ്യക്ഷേമ പദ്ധതികളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി അനിശ്ചിത കാലത്തേയ്ക്ക് നീട്ടിയത്. ആധാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി പുറത്തുവരുന്നതുവരെ ആധാറുമായി ബാങ്ക് അക്കൗണ്ട് മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കില്ലെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 2018ലെ പാസ്പോര്‍ട്ട് ചട്ടം അനുസരിച്ച് പുതിയ പാസ്പോര്‍ട്ട് അനുവദിക്കുന്നതിനും പഴയത് പുതുക്കുന്നതിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. ആധാറില്ലാത്ത സാഹചര്യത്തില്‍ ആധാര്‍ ആപ്ലിക്കേഷന്‍ നമ്പറോ നല്‍കണമെന്നാണ് ചട്ടം നിഷ്കര്‍ഷിക്കുന്നത്.
നേരത്തെ മാർച്ച് 2018 മാർച്ച് 31 നുള്ളിൽ ആധാർ ബന്ധിപ്പിക്കൽ പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്. പുതുതായി ബാങ്ക് അക്കൗണ്ട് തുടങ്ങുന്നവർ അടുത്ത ആറ് മാസത്തിനുള്ളിൽ ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ ഊന്നിപ്പറയുന്നുണ്ട്. നിലവിലെ അക്കൗണ്ട് ഉടമകൾ ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റ പരിഗണനയിലാണുള്ളത്. ആധാര്‍ വിഷയത്തിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിപറയുന്നതുവരെയാണ് സമയം നീട്ടിയിട്ടുള്ളത്. ബാങ്ക് അക്കൗണ്ടിന് പുറമേ മൊബൈൽ നമ്പർ എന്നിങ്ങനെയുള്ള സേവനങ്ങൾക്ക് ആധാർ നിര്‍ബന്ധമാക്കിയ നീക്കത്തെ ചോദ്യം ചെയ്തുുകൊണ്ടുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറയുക.