ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്: ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 73ലേക്ക് ഉയർന്നു
ദില്ലി: ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 73 ആയി ഉയർന്നു. ബുധനാഴ്ച സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. പൂണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ 30 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലിയിലെ രണ്ട് ലാബുകളിലായി നടത്തിയ പരിശോധനയിൽ 28 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ 11 സാമ്പിളുകളും ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലാർ ബയോളജിയിൽ മൂന്ന് സാമ്പിളുകളും കൊൽക്കത്ത ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജീനോമിക്സിലും യുകെ സാമ്പിളുകളും പരിശോധിച്ചതോടെയാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയതും ബ്രിട്ടൻ വഴി ഇന്ത്യയിലേക്കെത്തിയതുമായ കൂടുതൽ പേർക്ക് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് 10 ലാബുകളുടെ കൺസോർഷ്യം ആരംഭിച്ചിട്ടുണ്ട്.

പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യം ഡെൻമാർക്ക്, നെതർലാൻഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, ജർമ്മനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ തുടങ്ങി നിരവധി രാജ്യങ്ങളിലും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഉത്തർപ്രദേശ്, ഹരിയാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 700 ലധികം ജില്ലകളിൽ യഥാക്രമം ജനുവരി 5, ജനുവരി 7 തീയതികളിൽ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടത്താനാണ് സർക്കാർ നീക്കം.












Click it and Unblock the Notifications