'ജാമ്യത്തിനേക്കാൾ നല്ലത് തൂക്കിലേറ്റപ്പെടുന്നത്', ബാബറി വിധിക്ക് മുൻപ് ഉമാ ഭാരതിയുടെ പ്രതികരണം
ദില്ലി: ബാബറി മസ്ജിദ് ആക്രമണക്കേസില്‍ സിബിഐ കോടതി വിധി പറയാനിരിക്കെ ബിജെപി നേതാവ് ഉമാ ഭാരതിയുടെ പ്രതികരണം ചര്‍ച്ചയാകുന്നു. ജാമ്യത്തിന് ശ്രമിക്കുന്നതിനേക്കാള്‍ തൂക്കിലേറ്റപ്പെടുന്നതാണ് നല്ലത് എന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് എഴുതിയ കത്തില്‍ ഉമാ ഭാരതി പറയുന്നതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാബറി മസ്ജിദ് തകര്‍ത്തത് എങ്ങനെ? 28 വര്‍ഷം നീണ്ട നിയമനടപടികള്‍, പിന്നിട്ട വഴികള്‍....
പാര്‍ട്ടി ദേശീയ ഭാരവാഹിത്വ പട്ടികയില്‍ നിന്നും തഴയപ്പെട്ടതിന് പിറകെ സെപ്റ്റംബര്‍ 26ന് ആണ് ഉമാ ഭാരതി ബിജെപി ദേശീയ അധ്യക്ഷന്‍ കത്തെഴുതിയത്. 'അയോധ്യ പ്രക്ഷോഭ'ത്തില്‍ പങ്കെടുത്തതിലുളള അഭിമാനവും ഉമാ ഭാരതി കത്തില്‍ പ്രകടിപ്പിക്കുന്നു. സെപ്റ്റംബര്‍ 30ന് അയോധ്യ കേസില്‍ വിധി എന്തായിരുന്നാലും താന്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്ന് ഉമാ ഭാരതി പറയുന്നു. 'അയോധ്യ പ്രക്ഷോഭ'ത്തില്‍ പങ്കെടുത്തതില്‍ താന്‍ അഭിമാനിക്കുന്നു.
'അയോധ്യ പ്രക്ഷോഭ'ത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ താന്‍ തൂക്കിലേറ്റപ്പെടുകയാണെങ്കില്‍ പോലും അത് സ്വീകാര്യമാണെന്നും കത്തില്‍ ഉമാ ഭാരതി പറയുന്നു. ജാമ്യത്തിന് ശ്രമിച്ചാല്‍ 'അയോധ്യ പ്രക്ഷോഭ'ത്തില്‍ പങ്കെടുത്തതിലൂടെയുണ്ടായ തന്റെ പ്രതിച്ഛായ കളങ്കപ്പെടും എന്നും ഉമാ ഭാരതി പറയുന്നു. കൊവിഡ് 19 സ്ഥിരീകരിച്ചതോടെ നിലവില്‍ റിഷികേശ് എയിംസില്‍ ചികിത്സയില്‍ കഴിയുകയാണ് ഉമാ ഭാരതി.
ഉമാ ഭാരതിയുടെ ആരോഗ്യനിലയില്‍ നിലവില്‍ പ്രശ്നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. വിധി പറയുന്ന ദിവസം പ്രതികളോട് കോടതിയില്‍ എത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ കൊവിഡ് രോഗിയായതിനാല്‍ ഉമാ ഭാരതി എത്തിയേക്കില്ല. പകരം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉമാ ഭാരതി കോടതിയില്‍ ഹാജരാകുമോ എന്നതിന് സ്ഥിരീകരണമില്ല. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉമാ ഭാരതിയെ കൂടാതെ ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും പ്രതികളാണ്.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 32 പേരുടേയും മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം ആദ്യം കേസിലെ എല്ലാ നടപടികളും കോടതി പൂര്‍ത്തിയാക്കി. ആഗസ്റ്റ് 31ന് കേസില്‍ വിധി പറയണമെന്ന് നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പിന്നീടിത് ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. സെപ്റ്റംബര്‍ 30നുളളില്‍ കേസില്‍ വിധി പറയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.