ശബരിമലയെച്ചൊല്ലി ബിജെപിയിൽ ഭിന്നത, അമിത് ഷായെ തള്ളി ഉമാഭാരതി രംഗത്ത്
ദില്ലി: മണ്ഡല കാലത്തും ശബരിമല പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. യുവതികളെ തടയാന്‍ ബിജെപിയും പ്രതിഷേധക്കാരെ തടയാന്‍ സര്‍ക്കാരും കച്ച കെട്ടുകയാണ്. തുടക്കത്തില്‍ ശബരിമല വിഷയത്തിലുണ്ടായ ആശങ്കകളൊന്നും ബിജെപിക്ക് ഇപ്പോഴില്ല.
സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ചില കേന്ദ്ര നേതാക്കള്‍ നിലപാട് പ്രഖ്യാപിച്ചത് ബിജെപിയെ വെട്ടിലാക്കിയിരുന്നു. എന്നാല്‍ കേന്ദ്രം ഒപ്പമുണ്ട് എന്ന് അമിത് ഷാ തന്നെ നേരിട്ട് ഉറപ്പ് കൊടുത്തിരിക്കുന്നു ശ്രീധരന്‍ പിള്ളയ്ക്കും കൂട്ടര്‍ക്കും. എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപിയില്‍ ഭിന്നത തുടരുന്നുമുണ്ട്. മുതിര്‍ന്ന നേതാവ് ഉമാ ഭാരതി അമിത് ഷായെ തള്ളി രംഗത്ത് വന്നിരിക്കുകയാണ്.
യുദ്ധ പ്രഖ്യാപനം
കണ്ണൂരിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിണറായി വിജയന്‍ സര്‍ക്കാരിനോട് ശബരിമല വിഷയത്തില്‍ ഒരു യുദ്ധ പ്രഖ്യാപനം തന്നെ നടത്തിയിട്ടാണ് മടങ്ങിപ്പോയത്. തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്നും ഭക്തരെ അടിച്ചമര്‍ത്തിയാല്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നും അമിത് ഷാ വെല്ലുവിളിച്ചു. നടപ്പാക്കാന്‍ കഴിയുന്ന വിധികള്‍ മാത്രം കോടതികള്‍ പുറപ്പെടുവിച്ചാല്‍ മതിയെന്ന് വരെ പറഞ്ഞ് കളഞ്ഞു ഷാ.
കോടതിയെ കുറ്റം പറയാനാവില്ല
അതേസമയം അമിത് ഷായുടെ നിലപാടിനെ തള്ളിക്കളഞ്ഞ് കൊണ്ടാണ് ഉമാഭാരതിയുടെ രംഗപ്രവേശം. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ ഉമാഭാരതി സ്വാഗതം ചെയ്തു. കോടതി വിധിയെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും ഉമാഭാരതി അഭിപ്രായപ്പെട്ടു.
കോടതി സ്വമേധയാ ഇടപെട്ടില്ല
ശബരിമലയിലെ പ്രശ്‌നത്തില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെട്ടിട്ടില്ല. എന്നാല്‍ ആരെങ്കിലും അക്കാര്യം ഉന്നയിച്ച് സമീപിച്ചാല്‍ കോടതിക്ക് നിലപാട് വ്യക്തമാക്കേണ്ടതായി വരും. കോടതിയെ സമീപിക്കുന്ന ആളുകളുടെ അവസരം നിഷേധിക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ല എന്നും ഉമാഭാരതി ചൂണ്ടിക്കാട്ടി.
സ്ത്രീകളെ ആരും ഉപദേശിക്കേണ്ട
നടപ്പിലാക്കാന്‍ സാധിക്കുന്ന വിധികള്‍ മാത്രം കോടതികള്‍ പുറപ്പെടുവിച്ചാല്‍ മതിയെന്ന അമിത് ഷായുടെ പ്രസ്താവനയേയും ഉമാ ഭാരതി തള്ളി. അമിത് ഷായുടെ പരാമര്‍ശം കോടതിയെ സമീപിച്ചവരെ ഉദ്ദേശിച്ചാകും എന്നാണ് ഉമാഭാരതി പറഞ്ഞത്. എപ്പോള്‍ ക്ഷേത്രത്തില്‍ പോകണമെന്നും പോകേണ്ടെന്നും സ്ത്രീകളെ ആരും ഉപദേശിക്കേണ്ടതില്ലെന്നും ഉമാഭാരതി ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ക്ഷേത്ര വിനോദസഞ്ചാര കേന്ദ്രമല്ല
നിയന്ത്രണങ്ങളെ കുറിച്ച് സ്ത്രീകള്‍ക്ക് നല്ല ധാരണയുണ്ട്. ആ നിയന്ത്രണങ്ങള്‍ വര്‍ഷങ്ങളായി ലക്ഷക്കണക്കിന് സ്ത്രീകള്‍ പാലിക്കുന്നുണ്ട്. വിശ്വാസമുളളവര്‍ മാത്രമേ ക്ഷേത്രത്തില്‍ പോകാന്‍ പാടുളളൂ. ക്ഷേത്രങ്ങള്‍ ആരാധനാലയങ്ങള്‍ ആണ്, അല്ലാതെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അല്ലെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു.
സ്വയം നിയന്ത്രണം പാലിക്കും
ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുളളത്. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പോകാന്‍ താല്‍പര്യമുണ്ട് എങ്കില്‍ പോകണ്ട എന്ന് ആരും പറയുന്നില്ല. എന്നാല്‍ സ്ത്രീകള്‍ തന്നെ അവരുടെ നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നതാവും നല്ലത്. സ്ത്രീകള്‍ നിയന്ത്രണം പാലിക്കും എന്നാണ് താന്‍ കരുതുന്നത് എന്നും ഉമാഭാരതി വ്യക്തമാക്കി.
മതവികാരം വ്രണപ്പെട്ടു
മതവികാരം വ്രണപ്പെട്ടത് കൊണ്ടാണ് കേരളത്തിലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെ ഉളളവര്‍ക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നത്. ഹിന്ദുക്കളെ അപമാനിക്കുകയും എല്ലാ പരീക്ഷണങ്ങളും അവരുടെ മേല്‍ നടത്തുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തില്‍ എന്നും ഉമാഭാരതി കുറ്റപ്പെടുത്തി. നേരത്തെ മേനക ഗാന്ധി ഉള്‍പ്പെടെയുളള ബിജെപി കേന്ദ്ര നേതാക്കളും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു.