'ദില്ലി കലാപക്കേസിൽ ഉമർ ഖാലിദിനെ തൂക്കിലേറ്റും', ആസൂത്രിത കലാപമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര!
ദില്ലി: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഉമര്‍ ഖാലിദിനെ ദില്ലി കലാപക്കേസില്‍ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ദില്ലി പോലീസിനെ അഭിനന്ദിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത് വന്നു. ദില്ലി കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന ആരോപണം നേരിടുന്ന ബിജെപി നേതാവാണ് കപില്‍ മിശ്ര.
Recommended Video
ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്മോഹന് സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍
കാറില്‍ വെച്ച് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ ആണ് കപില്‍ മിശ്രയുടെ പ്രതികരണം. കപില്‍ മിശ്രയുടെ വാക്കുകള്‍ ഇങ്ങനെ: '' ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതില്‍ ദില്ലി പോലീസിനെ അഭിനന്ദിക്കുന്നു. ദില്ലിയില്‍ കലാപമുണ്ടാക്കാന്‍ ഉമര്‍ ഖാലിദും താഹിര്‍ ഹുസൈനും ഖാലിദ് സെയ്ഫിയും ഗൂഢാലോചന നടത്തി. അപൂര്‍വാനന്ദ, സാകിര്‍ നായിക് പോലുളള ആളുകളുടെ പങ്കും ഇതിന് പിന്നിലുണ്ട്. ഇത്തരക്കാരുടെ മുഖംമൂടികള്‍ അഴിഞ്ഞ് വീണിരിക്കുകയാണ്. മാസങ്ങളോളം ആസൂത്രണം ചെയ്ത്, തീയ്യതി തീരുമാനിച്ചാണ് ഇവര്‍ കലാപം ഉണ്ടാക്കിയത്. ആളുകളുടെ വീടുകളും കടകളും ഉള്‍പ്പെടെ തീയിട്ടു. ഉമര്‍ ഖാലിദിനേയും താഹിര്‍ ഹുസൈനേയും പോലുളള തീവ്രവാദികളെ ആളുകളെ കൂട്ടക്കൊല ചെയ്ത കുറ്റത്തിന് തൂക്കിലേറ്റപ്പെടുമെന്നും ജീവപര്യന്തം ശിക്ഷിക്കപ്പെടുമെന്നും തനിക്ക് വിശ്വാസമുണ്ട്. അതുവരെ ദില്ലിയിലെ ജനം നീതിക്ക് വേണ്ടി കാത്തിരിക്കും''. 2020 ഫെബ്രുവരിയില്‍ ദില്ലിയില്‍ നടന്ന കലാപം മുംബൈയില്‍ നടന്ന 26/11 ഭീകരാക്രമണത്തിന് സമാനമാണെന്ന് കപില്‍ മിശ്ര പറഞ്ഞു.
ദില്ലി കലാപത്തിന് ചുക്കാന്‍ പിടിച്ചു എന്നാരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ഉമര്‍ ഖാലിദിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ആയിരുന്നു അറസ്റ്റ്. അതേസമയം ഉമര്‍ ഖാലിദിന്റെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ദില്ലി പോലീസ് രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നു എന്നാണ് സിപിഎം അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേത് അടക്കം പേരുകള്‍ ദില്ലി പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം ദില്ലി കലാപത്തിന് മുന്‍പ് കടുത്ത വിദ്വേഷ പ്രസംഗം നടത്തി വിവാദത്തിലായ കപില്‍ മിശ്രയെ പോലുളള ബിജെപി നേതാക്കളെ ദില്ലി പോലീസ് തൊടുന്നില്ലെന്നും ആക്ഷേപമുണ്ട്.