കേരളം വിട്ട് ഉമ്മൻചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്, കോട്ടയത്ത് നിന്ന് മത്സരിക്കും?
കോട്ടയം: 2019ല്‍ പടിവാതില്‍ക്കലെത്തി നില്ക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ചെറിയ കളിയല്ല. വിജയം അല്ലെങ്കില്‍ മരണം എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ കിടപ്പ്. മോദിയുടെ സര്‍ക്കാരിന് അഞ്ച് വര്‍ഷത്തേക്ക് കൂടി ഭരണത്തുടര്‍ച്ച നല്‍കുക എന്നത് കോണ്‍ഗ്രസിന്റെ വലിയ വീഴ്ചയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് കരുത്ത് പകരാന്‍ മുതിര്‍ന്ന, പരിചയസമ്പന്നരായ നേതാക്കളുടെ സാന്നിധ്യം അനിവാര്യമാണ്. കേരളത്തിലെ ഏ്റ്റവും ശക്തനായ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയെ ആന്ധ്ര പ്രദേശിലേക്ക് കളം മാറ്റിച്ചത് അതിനൊരു തുടക്കം മാത്രമാണ്. ഇത്തവണ കോട്ടയം സീറ്റില്‍ മത്സരിച്ച് ഉമ്മന്‍ചാണ്ടി ലോക്സഭയിലെത്താനുളള സാധ്യത തള്ളിക്കളയാനാവില്ല.
കോട്ടയത്ത് ഉമ്മൻചാണ്ടിയോ?
യുഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ട് കൊടുത്തിരിക്കുന്ന സീറ്റാണ് കോട്ടയം ലോക്സഭാ സീറ്റ്. കെഎം മാണി മകന് ജോസ് കെ മാണിക്ക് വേണ്ടി മുറുകെ പിടിച്ചിരിക്കുന്ന സീറ്റ്. മുന്‍പ് കോണ്‍ഗ്രസുമായി കോട്ടയം സീറ്റ് ഇടുക്കി സീറ്റുമായി വെച്ച് മാറാമെന്ന ചര്‍ച്ചകള്‍ വന്നപ്പോഴൊന്നും മാണി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറി മറിയും എന്ന സൂചനയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
2016ലെ തോൽവി
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയോടെ ഉമ്മന്‍ചാണ്ടിയെ ദേശീയനേതൃത്വം കൈവിട്ട മട്ടായിരുന്നു. വിഎം സുധീരനെ രാഹുല്‍ ഗാന്ധി കെപിസിസി അധ്യക്ഷനാക്കിയത് ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു. എന്നാല്‍ പിന്നീട് ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് കൊണ്ടൊരു മുന്നോട്ട് പോക്ക് സാധ്യമല്ല എന്ന തിരിച്ചറിവ് ദേശീയ നേതൃത്വത്തിനുണ്ടായി.
ദേശീയ രാഷ്ട്രീയത്തിലേക്ക്
കേന്ദ്രത്തില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന രാഹുല്‍ ഗാന്ധി ഉ്മ്മന്ചാണ്ടിയെന്ന, കളിയേറെ കണ്ടിട്ടുളള രാഷ്ട്രീയ ചാണക്യനെ ആന്ധ്ര പ്രദേശില്‍ നിയോഗിച്ചത് ഒന്നും കാണാതെ അല്ല. ഇരുവരും തമ്മിലുളള മഞ്ഞുരുക്കത്തിന്റെ കൂടി സൂചനയായിരുന്നു അത്. അടപടലം താളം തെറ്റിയ കോണ്‍ഗ്രസിനെ ആന്ധ്രയില്‍ നേര നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്കായി. ചാണ്ടിക്ക് താല്പര്യം കേരളമാണെങ്കിലും ദേശീയ ഗോദയാവും രാഹുല്‍ ഒരുക്കുക എന്ന് വേണം കരുതാന്‍.
മന്ത്രിക്കസേര ഉറപ്പ്
കോട്ടയത്ത് മത്സരിപ്പിച്ച് ഉമ്മന്‍ചാണ്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോയേക്കും രാഹുല്‍ എന്നുളള ചര്‍ച്ചകള്‍ അണിയറയില്‍ കൊണ്ട് പിടിച്ച് നടക്കുന്നുണ്ട് . രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഒരു സര്‍ക്കാര്‍ വ്ന്നാല്‍ അതില്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു മന്ത്രിക്കസേര ഉറപ്പാണ് താനും. എന്നാല്‍ കോട്ടയം സീറ്റ് വെച്ച് മാറില്ല എന്ന് കേരള കോണ്‍ഗ്രസ് കടുപിടുത്തം പിടിച്ചാല്‍ കാര്യങ്ങള്‍ കടുപ്പമാകും.
സീറ്റ് വെച്ച് മാറേണ്ടി വരും
ലോക്സഭാ തെരഞ്ഞെടുപ്പ് കൈവിട്ട കളിയാണ് എന്നുളളത് കൊണ്ട് തന്നെ മുതിര്‍ന്ന നേതാക്കളെ ആവും കളത്തിലിറക്കാന്‍ ദേശീയ നേതൃത്വം തയ്യാറാവുക. ഉമ്മന്‍ചാണ്ടി മത്സരിക്കും എന്ന ഘട്ടം വന്നാല്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് വച്ച്മാറാതെ തരമുണ്ടാകില്ല. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. കോട്ടയം വിട്ട് നല്‍കേണ്ടി വരില്ലെന്നാണ് കേരള കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാല്‍ മാണിക്കും മകനും വഴങ്ങേണ്ടി വരും.