ആന്റണിക്ക് പിന്തുണയുമായി ഉമ്മൻ ചാണ്ടി; അപവാദ പ്രചാരണങ്ങൾ നിർഭാഗ്യകരം, ആന്ധ്രയിൽ ഇടപെട്ടില്ല
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ എ കെ ആന്റണിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടി. ആന്റണിക്കെതിരെ ഒരു വിഭാഗം സമൂഹമാധ്യമങ്ങളിൽ കൂടി നടത്തുന്ന അപവാദ പ്രചാരണങ്ങൾ ദൗർഭാഗ്യകരമാണെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
ആന്ധ്രയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആന്റണി ഇടപെട്ടിട്ടില്ലെന്നും സഖ്യം സാധ്യമാകാതെ വന്നതിൽ ആന്റണിയെ കുറ്റപ്പെടുത്തുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ വ്യക്തമാക്കി. കേരളത്തിൽ മികച്ച വിജയം നേടിയെങ്കിലും ദേശീയ തലത്തിൽ പാർട്ടിക്ക് നേരിട്ട തകർച്ചയുടെ ഉത്തരവാദിത്തം ഏകെ ആന്റണിക്കും കെസി വേണുഗോപാലിനുമാണെന്ന് സൈബർ ഇടങ്ങളിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
സംസ്ഥാനത്ത് 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വായു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു
ഉത്തർപ്രദേശിലടക്കം പല സംസ്ഥാനങ്ങളിലും സഖ്യം സാധ്യമാകാത്തതിന്റെ ഉത്തരവാദിത്തം ആന്റണിക്കാണെന്നായിരുന്നു കുറ്റപ്പെടുത്തൽ. രാഹുൽ ഗാന്ധി രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതോടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ആന്റണിയുടെ പേരും ഉയർന്ന് കേട്ടതോടെയാണ് വിമർശനങ്ങളും രൂക്ഷമായത്.
ആന്റണിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. സൈബർ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം വേണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാനും ആവശ്യപ്പെട്ടു. കേരളത്തിലെ ചില ഗ്രൂപ്പ് മാനേജർമാരാണ് അപവാദ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എ ഗ്രൂപ്പ് നേതാക്കൾ ആന്റണിയെ പിന്തുണച്ച് രംഗത്ത് എത്തിയത്.