ശബരിമല യുവതി പ്രവേശസനത്തെ അനുകൂിച്ച് യുഎൻ; നിയമത്തെ ബഹുമാനിക്കണം, കോടതി വിധി എല്ലാവർക്കും ബാധകം!
ദില്ലി: ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം കേരളത്തിലുനീളം വൻ പ്രതിഷേധമാണ് അരങ്ങേറിയത്. രണ്ട് സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയതോടെ കലാപ അന്തരീക്ഷം തന്നെയാണ് സംസ്ഥാനത്തുള്ളത്. ഇതിനിടയിൽ ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി യുഎൻ രംഗത്തെത്തി.
ശബരിമലയിൽ പ്രായഭേദ്യമന്യേ പ്രവേശിക്കാമെന്ന സുപ്രീംകോടതിയെ വിധിയെ ബഹുമനിക്കാനാണ് യുഎൻ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാക്കി യുനൈറ്റഡ് നാഷന്‍സ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഔദ്യോഗിക വക്താവ് ഫര്‍ഹാന്‍ ഹഖ് രംഗത്ത് വന്നു. ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് അക്രമ സംഭവങ്ങളുണ്ടായ സാഹചര്യത്തില്‍ വിഷയത്തില്‍ യുഎനിന്റെ നിലപാടിനെക്കുറിച്ച് ആരാഞ്ഞ മാധ്യപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സുപ്രീംകോടതി അഭിപ്രായം പറഞ്ഞ വിഷയമാണ്. എല്ലാവരും നിയമത്തെ ബഹുമാനിക്കണം. അവകാശങ്ങളെക്കുറിച്ചും തുല്യാവകാശങ്ങളെക്കുറിച്ചും യു.എന്നിനുള്ള അടിസ്ഥാനപരമായ നിലപാടും എല്ലാവർക്കും അറിയാവുന്നതാണന്നും അദ്ദേഹം പറഞ്ഞു. നിയമത്തെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും യുനൈറ്റഡ് നാഷന്‍സ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഔദ്യോഗിക വക്താവ് ഫര്‍ഹാന്‍ ഹഖ് വ്യക്തമാക്കി.
ശബരിമലയിൽ കനക ദുർഗയും ബിന്ദുവും കയറിയതിന് പിന്നാലെ ശബരിമല കർമ്മ സമിതി ഹർത്താൽ പ്രഖ്യാപിക്കുകയും തുടർന്ന് സംസ്ഥാനത്തൊട്ടാകെ അക്രമികൾ അഴിഞ്ഞാടുകയുമായിരുന്നു. കനക ദുർഗയ്ക്കും ബിന്ദുവിനും പിന്നാലെ ശ്രീലങ്കയിൽ നിന്ന് വന്ന യുവതിയും സന്ദർശനം നടത്തിയിരുന്നു.