സാമ്പത്തിക വളർച്ചയിൽ ഇന്ത്യക്ക് മുന്നേറ്റം; അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.6 ശതമാനം വളര്‍ച്ച!
ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച നിരക്ക് 5.7 ശതമാനമാണെന്ന് യുഎൻ റിപ്പോർട്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ 6.6 ശതമാനമായിരിക്കും വളർച്ച നിരക്കെന്നും യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യുഎന്നിന്റെ ലോക സാമ്പത്തിക സ്ഥിതി വിവര കണക്കിലാണ് ഇന്ത്യയുടെ വളർച്ച നിർക്ക് വ്യക്തമാക്കിയിരിക്കുന്നത്.
സാമ്പത്തിക രംഗത്ത് തളർച്ചയുണ്ടെങ്കിലും ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക പ്രവർത്തനം നടക്കുന്ന ഇടങ്ങളിലൊന്ന് ഇന്ത്യയാണെന്ന് യുഎന്നിന്റെ ആഗോള സാമ്പത്തിക നിരീക്ഷണ ബ്രാഞ്ച് തലവൻ അഭിപ്രായപ്പെട്ടു. സാമ്പത്തിക പുനരുദ്ധാരണ നടപടികൾ ഇന്ത്യയെ ഇപ്പോഴത്തെ തളർച്ചയിൽ നിന്നും കരകയറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ മാസം തന്നെ ലോക ബാങ്ക് പുറത്തുവിട്ട കണക്കുകൾ ജിഡിപി വളർച്ചാ നിരക്ക് 5 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തിയരുന്നത്. എന്നാൽ അതിലും ഉയർന്ന കണക്കാണ് ഇപ്പോൾ യുഎൻ പുറത്ത് വിട്ടിരിക്കുന്നത്. ഇത് കേന്ദ്ര സർക്കാരിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. യുഎന്നിന്റെ റിപ്പോർട്ട് പ്രകാരം ചൈന മാത്രമാണ് ഇന്ത്യയേക്കാൾ വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തി.
ചൈനയും അമേരിക്കയും തമ്മിലുണ്ടായ വ്യാപാരതർക്കമാണ് ലോകത്തെ സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയായതെന്നാണ് യുഎൻ റിപ്പോർട്ടിൽ വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ നിന്ന് ഏറെ മുന്നേറ്റം ഇന്ത്യ നേടുമെന്ന് കൂടി റിപ്പോർട്ട് പ്രവചിക്കുന്നുണ്ട്. അതേസമയം ആഗോള സാമ്പത്തിക വളര്‍ച്ച 2.3 ശതമാനമായി കുറയുമെന്ന് യുഎന്‍ വിലയിരുത്തി. ഈ ദശകത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇത്. അമേരിക്ക-ചൈന വ്യാപാര യുദ്ധം ആഗോള വളര്‍ച്ചയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും യുഎന്‍ അറിയിച്ചു.2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 3.3 ശതമാനമായിരുന്ന പാകിസ്താന്റെ വളര്‍ച്ചാ നിരക്ക് അടുത്ത വര്‍ഷം 2.1 ശതമാനമായി കുറയുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.