കശ്മീരിൽ മനുഷ്യാവകാശം ഉറപ്പാക്കണം, നിയന്ത്രണങ്ങളിൽ ആശങ്കയറിയിച്ച് യുഎൻ
ദില്ലി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പൂർണമായും നീക്കണമെന്ന് ഐക്യരാഷ്ട്ര സഭ. താഴ്വരയിലെ സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്നും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നത് അനുവദിക്കാനാവില്ലെന്നും ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ വിഭാഗം വക്താവ് റുപെർട് കോൾവിൽ പറഞ്ഞു.
ജിഐ പൈപ്പ് കൊണ്ട് അടിച്ചാല്‍ മുറിവുണ്ടാകുമോ? പെരിയ കേസില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്യാതെ കോടതി
ഓഗസ്റ്റ് അഞ്ചാം തീയതിയാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കുന്നത്. 86 ദിവസമായി താഴ്വരയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങൾ പലതും ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. ജനജീവിതം സാധാരണഗതിയിലായിട്ടില്ല. നിരവധി ആക്രമണസംഭവങ്ങളാണ് കശ്മീരിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.
കശ്മീരിലെ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കശ്മീരിലെ വിവിധ ഇടങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീക്കം ചെയ്തിട്ടുണ്ടെങ്കിലും കശ്മീരിൽ ജനജീവിതം സാധാരണ ഗതിയിലായിട്ടില്ല. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രവും, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അവകാശങ്ങളും നിഷേധിക്കപ്പെടുകയാണെന്നും റുപെർട് കോൾവിൽ പറഞ്ഞു.
പ്രതിഷേധങ്ങളെ സുരക്ഷാ സേനയെ ഉപയോഗിച്ച് അടിച്ചമർത്തുന്നതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ നിരവധി രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. തടങ്കലിൽ കഴിയുന്നവരോട് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന നിരവധി പരാതികൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും കോൾവില്ലെ പറഞ്ഞു.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പ്രതിനിധി സംഘം കശ്മീർ സന്ദർശിക്കുന്നതിനിടയിലാണ് യുഎൻ മനുഷ്യാവകാശ വിഭാഗം വക്താവിന്റെ പ്രതികരണം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ഒരു രാജ്യന്തര സംഘം കശ്മീർ സന്ദർശിക്കുന്നത്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന നിലപാടാണ് യുഎൻ പൊതുസഭയിൽ ഇന്ത്യ സ്വീകരിച്ചത്.