വിദേശത്തെ നിക്ഷേപം, മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിന്റെ നോട്ടീസെന്ന് റിപ്പോർട്ട്
മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നനും വ്യവസായ ഭീമനുമായ മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വിദേശ ബാങ്കില്‍ അംബാനി കുടുംബത്തിനുളള ബാങ്ക് അക്കൗണ്ടിനെ കുറിച്ച് വിശദീകരണം തേടിയാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആനന്ദ് അംബാനി, ഇഷ അംബാനി, ആകാശ് അംബാനി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ അക്കൗണ്ടിനെ കുറിച്ചും നിക്ഷേപത്തെ കുറിച്ചും വിശദീകരിക്കാനാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിന്റെ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിലെ നിക്ഷേപം അംബാനി കുടുംബത്തിന്റെ പേരിലാണ് എന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്ന് വാര്‍ത്തയില്‍ പറയുന്നു.
ഇതേക്കുറിച്ച് ഏകദേശം മൂന്ന് മാസത്തോളം ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുകയുണ്ടായി. അതിന് ശേഷമാണ് അംബാനി കുടുംബത്തിന് നോട്ടീസ് അയച്ചത്. മാര്‍ച്ച് 28ന് ആദായ നികുതി വകുപ്പിന്റെ മുംബൈ വിഭാഗമാണ് വിശദീകരണം തേടി നോട്ടീസ് അയച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടില്ല എന്നാണ് റിലയന്‍സ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.
2015ലെ കള്ളപ്പണ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വിദേശ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളില്‍ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആദായ നികുതി വകുപ്പ് അംബാനി കുടുംബത്തിന് എതിരെയുളള നടപടികളിലേക്ക് കടന്നത് എന്നും ഇന്ത്യന്‍ എക്സപ്രസ് വാര്‍ത്തയില്‍ പറയുന്നു.