കുട്ടികളാണെങ്കിലും ശിക്ഷയ്ക്ക് ഇളവില്ല !!! കുട്ടിക്കുറ്റവാളികൾക്കും കടുത്ത ശിക്ഷ!! നിയമം പണി തുടങ്ങി
ബാലാവകാശ നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം ആദ്യമായാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഇത്ര കടുത്ത ശിക്ഷ വിധിയ്ക്കുന്നത്.
ഭോപ്പാല്‍: സുഹൃത്തിനെ കുത്തിക്കൊന്ന കുട്ടികള്‍ക്ക് ജീവപര്യന്തം തടവ്. ബാലാവകാശ നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം ആദ്യമായാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഇത്ര കടുത്ത ശിക്ഷ വിധിയ്ക്കുന്നത്. പ്രായത്തിന്റെ ആനുകൂല്യത്തില്‍ കടുത്തശിക്ഷ ചെയ്യുന്ന കുട്ടികള്‍ രക്ഷപ്പെടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് 2016ല്‍ ബാലാവകാശ നിയമം ഭേദഗതി ചെയ്തത്.
16 വയസ്സുള്ള രാധു നാന എന്ന കുട്ടിയെ കൊന്ന കേസിലാണ് 16ഉം 17ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജുവനൈല്‍ ഹോമില്‍ താമസിപ്പിച്ചിരുന്ന കുട്ടികളെ മാനസികാരോഗ്യ വിദഗ്ദ്ധര്‍ പരിശോധിച്ചതില്‍ നിന്ന് ഇവരുടെ സാമാന്യ ബുദ്ധിയ്ക്ക് തകരാറൊന്നും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എന്ന് മാത്രമല്ല രാധുവിനെ മാരകമായി മുറിവേല്‍പ്പിച്ചത് കൊല്ലുക എന്ന ലക്ഷ്യത്തോടെയായിരുന്നെന്നും പോലീസ് കണ്ടെത്തി.
ഐപിസി 302, ബാലാവകാശ നിയമത്തിലെ സെക്ഷന്‍ 15,18 എന്നിവയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ഇവര്‍ ജുവനൈല്‍ ഹോമിലെ പ്രത്യേക വാര്‍ഡില്‍ തന്നെ കഴിയും. കുട്ടികള്‍ ആയത് കൊണ്ടാണ് വധശിക്ഷ നടപ്പിലാക്കണം എന്ന് ആവശ്യപ്പെടാതിരുന്നതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇവര്‍ ചെയ്ത തെറ്റിന്റെ കാഠിന്യം വലുതാണ്. 500 രൂപയ്ക്ക് വേണ്ടിയാണ് സുഹൃത്തിനെ മാരകമായി പരിക്കേല്‍പ്പിച്ച് കൊന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ദില്ലിയില്‍ നിര്‍ഭയ കേസ് ഉണ്ടായപ്പോള്‍, പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പരിക്കേല്‍പ്പിച്ചിരുന്നതും പീഡിപ്പിച്ചതും പ്രായപൂര്‍ത്തിയാകാത്ത പ്രതിയായിരുന്നു. പ്രായത്തിന്റെ ആനുകൂല്യത്തില്‍ ഇയാള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുമെന്ന് അവസ്ഥ വന്നപ്പോഴാണ് രാജ്യത്തെ ബാലാവകാശ നിയമങ്ങള്‍ ഭേദഗതി വരുത്താന്‍ സുപ്രീംകോടതി തീരുമാനിച്ചത്.