unforgettable 2020: കോടതിക്ക് മുന്നില്‍ തെളിയിക്കപ്പെടാതെ പോയ ബബരി മസ്ജിദ് തകര്‍ക്കല്‍
ദില്ലി: 2020 ല്‍ രാജ്യം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കിയ സംഭവമായിരുന്നു ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ ലഖ്നൗവ് സിബിഐ കോടതിയുടെ വിധി. 1992 ഡിസംബര്‍ 6 ന് പള്ളി തകര്‍ത്ത സംഭവത്തിലെ ഗുഢാലോചന കേസില്‍ 2020 സെപ്റ്റംബര്‍ 30 നായിരുന്നു വര്‍ഷങ്ങള്‍ നീണ്ട വാദങ്ങള്‍ക്ക് ശേഷം പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചത്. വിശദമായ വാദം കേള്‍ക്കലിന് ശേഷം അദ്വാനിയും ജോഷിയും ഉമാഭാരതിയും കല്യാണ്‍ സിങും അടക്കമുള്ള പ്രതികളെ തെളിവില്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിടുകയായിരുന്നു.
1528ല്‍ മുഗള്‍ ഭരണാധികാരി ബാബറുടെ നിര്‍ദേശ പ്രകാരം സൈനിക ജനറല്‍ മിര്‍ ബാഖിയാണ് അയോധ്യയില്‍ ബാബറി മസ്ജിദ് പണിതത്. ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നും ഇത് രാമന്റെ ജന്മഭൂമിയാണെന്നുമായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ വാദം. 1949ല്‍ പള്ളിക്കകത്ത് രാമവിഗ്രഹം വച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. തുടര്‍ന്ന് വര്‍ഷങ്ങളോളം പള്ളി അടച്ചിട്ടു. പിന്നീട് 1986 ല്‍ ഫൈസാബാദ് കോടതി പൂജാ കര്‍മങ്ങള്‍ക്ക് പള്ളി തുറന്നുകൊടുക്കാന്‍ ഉത്തരവിട്ടു. 1989ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ശിലാന്യാസത്തിനും അനുമതി നല്കി.
1992 ഡിസംബര്‍ ആറിനാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പള്ളി തകര്‍ക്കുന്നത്. തുടര്‍ന്ന് നടന്ന വര്‍ഗീയ കലാപത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന് നഷ്ടമായി. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പ്രധാനമായും രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒന്നില്‍ കര്‍സേവകരും മറ്റൊന്നില്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, മുന്‍ കേന്ദ്രമന്ത്രിമാരായ മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് തുടങ്ങിയ ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി, ബജറംഗ്ദള് നേതാക്കളുമായിരുന്നു പ്രതികള്‍. കേസിലെ വിചാരണ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ 2017 ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വീണ്ടും നീണ്ട് പോയതോടെ സപ്തംബര്‍ 30ന് വിധി പ്രസ്താവിക്കാന്‍ ആഗസ്റ്റില്‍ സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.
Recommended Video
പള്ളി പൊളിച്ചത് ആസൂത്രണത്തോടെയാണെന്ന് തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നായിരുന്നു 2000 പേജുള്ള വിധിയില്‍ കോടതി പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് സിബിഐ മുന്നോട്ടുവച്ച എല്ലാ വാദങ്ങളും കോടതി തള്ളി. ബാബറി മസ്ജിദ് പൊളിക്കുന്നതിന് മൂമ്പ് ആസൂത്രണം നടന്നതിന് തെളിവില്ല. അന്ന് അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടത്തെ തടയാനാണ് അവിടെ ഉണ്ടായിരുന്ന നേതാക്കള്‍ ശ്രമിച്ചത്. അവിടെ നിരവധി പേരുണ്ടായിരുന്നു. അവരില്‍ ആരെങ്കിലുമാകാം കുറ്റക്കാരെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്. ജഡ്ജി എസ് യാദവായിരുന്നു വിധി പ്രസ്താവിച്ചത്. വിധിയെ സംഘപരിവാരും ബിജെപിയുടെ ഉള്‍പ്പടേയുള്ളവര്‍ സ്വാഗതം ചെയ്തപ്പോള്‍ ശക്തമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. 2019 ല്‍ അയോധ്യയിലെ ഭൂമിതര്‍ക്ക വിഷയത്തിലെ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ബാബാരി മസ്ജിദ് തകര്‍ത്തതിലെ ഗൂഡാലോചന കേസിലെ വിധി കൂടി വന്നതോടെ പതിറ്റാണ്ടുകളായി നീണ്ട് നില്ക്കുന്ന തര്‍ക്കങ്ങള്‍ക്കാണ് നിയമത്തിന്റെ കണ്ണിലൂടെയെങ്കിലും പരിഹാരമായത്.