ഏകീകൃത പെൻഷൻ പദ്ധതി : ഉറപ്പാക്കുന്നത് രാജ്യത്തിന്റെയും ജീവനക്കാരുടേയും സാമ്പത്തിക സുരക്ഷ
പെൻഷൻ പദ്ധതിയിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്). സർക്കാർ ജീവനക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ സാമ്പത്തിക സ്ഥിരത കൂടി കാത്തുസൂക്ഷിക്കുന്ന തരത്തിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പെൻഷൻ ലഭിക്കുന്നവർക്ക് സുരക്ഷിതമായ സമ്പത്തിക ഭദ്രത ഉറപ്പാക്കാനും സഹകരണ ഫെഡറലിസത്തെ ശക്തിപ്പെടുത്താനും പദ്ധതി സഹായകമാണ്.
വിരമിച്ചവർക്ക് അവരുടെ അവസാന സേവനത്തിന്റെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമാണ് യുപിഎസ് ഉറപ്പുനൽകുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി നടപ്പാക്കിയ പെൻഷൻ പരിഷ്‌കരണത്തിൻ്റെ അടിസ്ഥാന തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് പുതിയ പദ്ധതിയും സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ജീവനക്കാരിൽ നിന്നും സർക്കാരിൽ നിന്നുമുള്ള സംഭാവനകൾ നിർബന്ധമാക്കുന്നതിലൂടെ മികച്ചൊരു സുസ്ഥിര മാതൃക കൂടിയാണ് കേന്ദ്രം നടപ്പാക്കിയിരിക്കുന്നത്.

സംസ്ഥാന സർക്കാരുകൾക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതകൾ സൃഷ്ടിച്ച പഴയ പെൻഷൻ പദ്ധതിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് യുപിഎസ്. എൻഡിഎ ഇതര പാർട്ടികൾ ഭരിക്കുന്ന ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഈ നീക്കത്തെ സാമ്പത്തിക നിരുത്തരവാദത്തിന്റെ ഉദാഹരണമായാണ് വിമർശിക്കപ്പെടുന്നത്. ഇത്തരം തീരുമാനങ്ങളുടെ ഗുരുതരമായ ആഘാതത്തെക്കുറിച്ച് റിസർവ് ബാങ്ക് അടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഴയ പദ്ധതിയിലേക്ക് മാറുന്നത് വലിയ തോതിൽ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും ദേശീയ പെൻഷൻ പദ്ധതിക്ക് കീഴിലുള്ളതിനേക്കാൾ നാലിരട്ടി കൂടുതലായിരിക്കും ഇതെന്നുമാണ് ആർബിഐ ചൂണ്ടിക്കാട്ടുന്നത്.
യുപിഎസിന്റെ ഏറ്റവും ഗുണകരമായ വശം സുപ്രധാന മൂലധന നിക്ഷേപങ്ങൾ നടത്താൻ സംസ്ഥാന- കേന്ദ്ര സർക്കാരുകളെ പദ്ധതി അനുവദിക്കുന്നുവെന്നതാണ്. അതോടൊപ്പം തന്നെ സർക്കാർ ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിവേകപൂർണ്ണമായ ബദൽ കൂടിയാണിത്. യുപിഎസിൽ കേന്ദ്രസർക്കാർ വിഹിതം അടിസ്ഥാന ശമ്പളത്തിൻ്റെ 18.5 ശതമാനമാണ്. ജീവനക്കാരുടെ വിഹിതം 10 ശതമാനവും. വാഗ്ദത്ത പെൻഷനും പെൻഷൻ ഫണ്ട് സമ്പാദിക്കുന്നതും തമ്മിലുള്ള വ്യത്യാസം നികത്തി പെൻഷൻകാരുടെ ഭാവി സുരക്ഷിതമാക്കാൻ ഇതുവഴി സാധിക്കുന്നു.
സുസ്ഥിര പെൻഷൻ മാതൃക സ്വീകരിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുവഴി സഹകരണ ഫെഡറലിസതെ ശക്തിപ്പെടുത്താനും യുപിഎസ് വഴിയൊരുക്കുന്നു. യുപിഎസ് നടപ്പാക്കുന്ന സംസ്ഥാനങ്ങളെ സംബന്ധിച്ച് തങ്ങളുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കാതെ തന്നെ അടിസ്ഥാന സൗകര്യങ്ങളിലും സാമൂഹിക ക്ഷേമ പദ്ധതികളിലും മതിയായ നിക്ഷേപം തുടരാൻ സാധിക്കും. ബജറ്റിന് പുറത്തുള്ള വായ്പകൾ പരിമിതപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നടപടികൾ സഹകരണ ഫെഡറലിസത്തിൻ്റെ തത്വങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കും.
ചുരുക്കത്തിൽ സാമ്പത്തിക സ്ഥിരതയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന കേന്ദ്രസർക്കാർ നീക്കം കൂടിയാണ് യുപിഎസ് പദ്ധതി. ഇത് വെറുമൊരു പെൻഷൻ പരിഷ്കരണം മാത്രമല്ല, രാജ്യത്തെ ജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും ആവശ്യമായ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി സുരക്ഷിതമായ ഭാവി സൃഷ്ടിക്കുന്ന വിശാലമായൊരു പദ്ധതി കൂടിയാണിത്. രാജ്യം വളരുന്നതിന് അനുസരിച്ച് രാജ്യത്തിൻ്റെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം ദശലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനും യുപിഎസ് സഹായകമാകും.












Click it and Unblock the Notifications