ഒരു രാജ്യം ഒരു ഗ്രിഡ്, കന്നി ബജറ്റിൽ വൻ പ്രഖ്യാപനം നടത്തി നിർമ്മല സീതാരാമൻ, 24 മണിക്കൂർ വൈദ്യുതി!
ദില്ലി: രാജ്യത്തെ വൈദ്യുതി രംഗത്തെ വികസനത്തിന് ഒരൊറ്റ ഗ്രിഡ് എന്ന പദ്ധതിയുമായി നിര്‍മ്മല സീതാരാമന്റെ കന്നി ബജറ്റ്. ഒരു രാജ്യം ഒരു ഗ്രിഡ് എന്ന പദ്ധതി രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റിലെ സുപ്രധാന പദ്ധതികളില്‍ ഒന്നാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളേയും ഏകോപിപ്പിച്ച് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. വൈദ്യുതി രംഗത്ത് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതുവഴി പരിഹാരമാവും എന്നാണ് പ്രതീക്ഷ.
രാജ്യത്തെ എല്ലാവര്‍ക്കും കുറഞ്ഞ ചിലവില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുക എന്നതാണ് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതിയുടെ ലക്ഷ്യം. പവര്‍ താരിഫ് പോലുളള പദ്ധതികള്‍ ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
സഹജ് ബിജ്‌ലി ഖര്‍ യോജന പദ്ധതി മോദി സര്‍ക്കാര്‍ 2017ല്‍ പ്രഖ്യാപിച്ചതാണ്. ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും എല്ലാ വീടുകളിലും വൈദ്യുതി എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി എന്നതായിരുന്നു ഈ പദ്ധതിയുടെ കാതല്‍. അല്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കിലും വൈദ്യുതി ലഭ്യമാക്കും. പദ്ധതി കാലാവധി മാര്‍ച്ച് 31 വരെ എന്നത് ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുകയാണ്.
Recommended Video
ഛത്തീസ്ഗഡ് ഒഴികെയുളള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും 100 ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയായി എന്നാണ് സര്‍ക്കാര്‍ വാദം. ആഴ്ചയില്‍ ശരാശരി ഏഴ് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി കണക്ഷന്‍ പുതുതായി എത്തുന്നുണ്ട്. ഒരു ഗ്രിഡ് പദ്ധതി വഴി വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ മറികടക്കാനാവും. ഇതേ മാതൃകയില്‍ ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് പദ്ധതികളും നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.