ബജറ്റ് 2020: ഭാരത് നെറ്റിന് ആറായിരം കോടി, ഒരുലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ
ദില്ലി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഭാരത് നെറ്റിന് ആറായിരം കോടി വകയിരുത്തി. ഒരുലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ സ്ഥാപാക്കുമെന്നും ബജറ്റ് അവതരണത്തിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. രാജ്യത്ത് സ്വകാര്യ ഡാറ്റാ സെന്റർ പാർക്കുകൾക്ക് അനുവാദം നൽകുമെന്നും ധനമന്ത്രി പറഞ്ഞു. ക്വാണ്ടം ടെക്നോളജിക്ക് ഫണ്ട് വകയിരുത്തി.
നാഷണൽ മിഷൻ ഫോർ ക്വാണ്ടം ടെക്നോളജിക്കായി 8000 കോടിയാണ് കേന്ദ്ര ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ ഡിജിറ്റൽ കണക്ടിവിറ്റി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഭരത് നെറ്റിനായി 6000 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇലക്ട്രോണിക് മേഖലയിൽ ഉൽപാദനം വർധിപ്പിക്കാൻ പുതിയ പദ്ധതി കൊണ്ടുവരുമെന്നും ബജറ്റിൽ വ്യക്തമാക്കി.
അതേസമയം ബേഠി പഠാവോ പദ്ധതിയിലൂടെ രാജ്യത്തെ പെൺകുട്ടികൾക്ക് പുരോഗതിയുണ്ടായതായി ധനമന്ത്രി അവകാശപ്പെട്ടു. ഈ അവകാശവാദം ഉയർന്നതോടെ സഭയിൽ പ്രതിപക്ഷം ബഹളം തുടങ്ങി. കുട്ടികള്‍ക്ക് പോഷകസമ്പന്നമായ ഭക്ഷണം നല്‍കുന്നതിനായി പ്രധാനമന്ത്രി പദ്ധതി കൊണ്ടു വന്നിരുന്നതായി ധനമന്ത്രി ഓർമിപ്പിച്ചു.
Recommended Video
10 കോടിയിലധികം വീടുകൾക്ക് ഇത് ഗുണം ചെയ്തു. ബേഠി പദ്ധതിയിലൂടെ പെൺകുട്ടികൾ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ചേരുന്നത് വർധിച്ചിട്ടുള്ളതായി അവർ അവകാശപ്പെട്ടു. സെപ്റ്റിക് ടാങ്കുകളും മറ്റും വൃത്തിയാക്കാൻ ഉയർന്ന സാങ്കേതിക സംവിധാനങ്ങൾ കൊണ്ടുവരും. മനുഷ്യർ നേരിട്ടിറങ്ങി ശുചീകരണം നടത്തുന്നത് ഇനിയുണ്ടാകില്ല. ഇതിനായി സാങ്കേതികത വളർത്തുന്നതിന് സാമ്പത്തിക സഹായമുണ്ടാകുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.