ബജറ്റ് 2020: സംസ്ഥാനങ്ങൾക്ക് ആശ്വസിക്കാം; ജിഎസ്ടി നഷ്ടപരിഹാര കുടിശിക രണ്ട് ഘട്ടമായി നല്‍കും
ദില്ലി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക രണ്ട് ഘട്ടമായി നല്‍കുമെന്ന് ബജറ്റ് അവതരണത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. 2020-21 വര്‍ഷത്തില്‍ നാമമാത്ര ജിഡിപി വളര്‍ച്ച 10 ശതമാനമായി കണക്കാക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ജിഡിപി ധനകമ്മി 3.8 % കണക്കാക്കുന്നുവെന്നും ബജറ്റ് അവതരണത്തിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
ജിഎസ്ടിയിലൂടെ പുതുതായി 16 ലക്ഷം നികുതി ദായകരെ എത്തിക്കാനായെന്നും ധനമന്ത്രി അവകാശപ്പെട്ടു. ജിഎസ്ടി ചരിത്രപരമായ നേട്ടവും പരിഷ്ക്കാരവുമാണെന്നും അവർ പറഞ്ഞു. ഒരു ലക്ഷം കോടി രൂപയുടെ നേട്ടം ജനങ്ങൾക്ക് ജിഎസ്ടിയിലൂടെ നേടാനായെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
ജിഎസ്ടി സംവിധാനം നടപ്പിലാക്കിയതോടെ ഒരു കുടുംബത്തിന് മാസചിലവിന്റെ നാല് ശതമാനം വരെ ലാഭിക്കാൻ സാധിക്കുന്നുണ്ടെന്നും ധനമന്ത്രി അവകാശപ്പെട്ടു. രാജ്യത്ത് നിലനിന്നിരുന്ന ഇൻസ്പെക്ടർ രാജ് അവസാനിച്ചു. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ നാണയപ്പെരുപ്പം 9 ശതമാനത്തോളമായിരുന്നു. 2020-14 കാലത്ത് ഇത് 10.5 ശതമാനമായി ഉയരുകയുണ്ടായി. ഈ നിലയിൽ നിന്നും ഇന്ത്യയെ പുതിയ സർക്കാർ മുമ്പോട്ടു നയിച്ചതായി നിർമല സീതാരാമൻ പറഞ്ഞു.
Recommended Video
ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥയായി മാറിയതായും അവർ പറഞ്ഞു. ഇന്ത്യയുടെ പ്രതീക്ഷയെ ഉത്തേജിപ്പിക്കുക, സാമ്പത്തിക വളർച്ച കൈവരിക്കുക, കരുതലുള്ള സമൂഹം എന്നീ മൂന്ന് തീമുകളാണ് തന്റെ ബജറ്റിലുള്ളതെന്നും പറഞ്ഞാണ് നിർമല സീതാരാമൻ ബജറ്റ് അവതരണത്തിലേക്ക് കടന്നത്.